അന്യസംസ്ഥാന ക്യാമ്പുകള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

ekm-pakarchaമൂവാറ്റുപുഴ: നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള അന്യസംസ്ഥാന ക്യാമ്പുകള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍. മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി അന്യസംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ചിരിക്കുകയാണ് ക്യാമ്പുകളില്‍. മൂവാറ്റുപുഴ മാര്‍ക്കറ്റിനു സമീപമുള്ള കോളനികളില്‍ പ്രാഥമികാവശ്യങ്ങള്‍  നിറവേറ്റാന്‍ പോലും ആവശ്യമായ സൗകര്യമില്ലാതെ നൂറുകണക്കിനു തൊഴിലാളികളാണ് താമസിക്കുന്നത്. കോളനിയില്‍നിന്നുള്ള സെപ്റ്റിക് ടാങ്ക് മാലിന്യം ഓടയിലേക്കും സമീപപ്രദേശങ്ങളിലും പരന്നൊഴുകുകയാണെന്ന് നേരത്തെമുതല്‍ ആക്ഷേപമുള്ളതാണ്.

നഗരസഭാധികൃതര്‍ പേരിന് പരിശോധനക്കായി കയറിയിറങ്ങുന്നതല്ലാതെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. മാര്‍ക്കറ്റിനു സമീപമുള്ള മഠത്തിക്കോളനിയില്‍ താമസിക്കുന്നതില്‍ ഒട്ടുമിക്കവരും ബംഗാളില്‍നിന്നുള്ള തൊഴിലാളികളാണ്. കോളനിയിലേക്കുള്ള  ഇടുങ്ങിയ  വഴികളിലും പരിസരപ്രദേശങ്ങളിലുമെല്ലാം മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഇവിടെ ഇടുങ്ങിയ മുറിയില്‍ എട്ടും പത്തും പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. മാലിന്യം പരിസത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും പക്ഷികളും തെരുവുനായ്ക്കളും വലിച്ചുകൊണ്ടുവന്നിടുന്നതും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ഡെങ്കിപ്പനി അടക്കം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏറെ ഭീതിയിലാണ് നാട്ടുകാര്‍. ലഹരി മരുന്നിന്റെ വില്പനയും ഉപയോഗവും ഇവിടെ നടക്കുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെ ആരൊക്കെ താമസിക്കുന്നുണ്ടെന്ന വ്യക്തമായ വിവരങ്ങളൊന്നും  പോലീസിന്റെ പക്കലില്ല.

അതേ സമയം ക്യാമ്പില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചാല്‍ വിവരം ചോരുന്നതായും  ആക്ഷേപമുണ്ട്.സമീപ പ്രദേശങ്ങളായ പേഴയ്ക്കാപ്പിള്ളി, പായിപ്ര മേഖകളിലെ ഇതര സംസ്ഥാന ക്യാമ്പുകള്‍ കാലിത്തൊഴുത്തിനു സമാനമാണ്. കഴിഞ്ഞ വര്‍ഷം പായിപ്ര കെഎസ്ഇബി സബ് സ്റ്റേഷനു സമീപമുള്ള ലേബര്‍ ക്യാമ്പില്‍നിന്നു പുറന്തള്ളിയ മാലിന്യത്തിന് തീ പിടിച്ചത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിരുന്നു. ഫയര്‍ഫോഴ്‌സും ജനങ്ങളും ചേര്‍ന്ന് തീ അണച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ അന്യസംസ്ഥാന ക്യാമ്പുകളുടെ അവസ്ഥയും ഏറെ ദയനീയമായി മാറിയിരിക്കുകയാണ്.

Related posts