അപകടമരണം പതിവാകുന്ന ആലുവ റെയില്‍വേ സ്റ്റേഷന്‍

ekm-aluvaറിയാസ് കുട്ടമശേരി

ആലുവ: അശ്രദ്ധമൂലം ആലുവ റെയില്‍വേ സ്റ്റേഷനില്‍ അപകടമരണങ്ങള്‍ പതിവാകുന്നു. ഇന്നലെ തീവണ്ടിയില്‍ ചാടിക്കയറുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ വീണ് ഒരു യുവാവ് മരിച്ചു. തെക്കേ വാഴക്കുളം പുറമാടത്ത് വീട്ടില്‍ പി.ബി മദനന്റെ മകന്‍ പി.എം. അഭിലാഷ് (24) ആണ് മരിച്ചത്. കുര്‍ള – തിരുവനന്തപുരം എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജില്‍ അധ്യാപകനായിരുന്ന അഭിലാഷ് മധുരയില്‍ എംഫില്‍ പ്രോജക്ട് നല്‍കുന്നതിനായി പോകാനാണ് തീവണ്ടി കയറിയത്.

ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ തെക്കോട്ടുള്ള വണ്ടികള്‍ ഒന്നാമത്തെ ഫഌറ്റ് ഫോമിലും വടക്കുഭാഗത്തേയ്ക്കുള്ളത് മൂന്നാമത്തെ ഫഌറ്റ് ഫോമിലുമാണ് നിര്‍ത്തുന്നത്. വൈകി എത്തുന്ന യാത്രക്കാര്‍ നീങ്ങി തുടങ്ങുന്ന തീവണ്ടയില്‍ ഓടികയറുമ്പോഴാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. ഇത്തരത്തില്‍ തന്നെയായിരുന്നു ഇന്നലത്തെ സംഭവവും. പിതാവിനൊപ്പം സ്റ്റേഷനില്‍ എത്തിയ അഭിലാഷ് ഒന്നാം നമ്പര്‍ ഫഌറ്റ് ഫോമില്‍ നിന്നും നീങ്ങി തുടങ്ങിയ തീവണ്ടിയില്‍ ചാടി കയറുന്നതിനിടയില്‍ കാല്‍ തെറ്റി വണ്ടിക്ക് അടിയില്‍പ്പെടുകയായിരുന്നു. അഭിലാഷിനെ കുറച്ച ദൂരം തീവണ്ടി വലിച്ചുകൊണ്ടുപോകുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റാണ് അഭിലാഷ് മരിച്ചത്.

ബിജെപിയുടെ ഉത്തരേന്ത്യയിലെ ഉന്നതനായ നേതാവടക്കം ഇത്തരത്തില്‍ ആലുവയില്‍ അപകടത്തില്‍പ്പെട്ട് മരിച്ചിട്ടുണ്ട്. നീങ്ങി തുടങ്ങിയ വണ്ടിയില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ പട്ടാമ്പിയിലെ പ്രമുഖ വസ്ത്ര വ്യാപാരിയും മരിച്ചവരില്‍ ഉള്‍പ്പെടും. റെയില്‍വേയുടെ അറിയിപ്പുകള്‍ അവഗണിച്ച് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള പലരുടെയും തിടുക്കമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. റെയില്‍വേ സ്റ്റേഷനിലെ ഫഌറ്റ് ഫോമുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഓവര്‍ ബ്രിഡ്ജും എസ്കലേറ്ററും ഉണ്ടെങ്കിലും പല യാത്രക്കാരും റെയില്‍പാളം മുറിച്ചാണ് കടക്കാറുള്ളത്. ഇതും അപകടങ്ങള്‍ക്ക് പലപ്പോഴും കാരണമാകാറുണ്ട്.

റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്നുള്ള ഗുഡ് ഷെഡിലും അശ്രദ്ധമൂലമുള്ള അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ഗുഡ്‌സ് ട്രെയിനില്‍ നിന്നും ചരക്ക് കയറ്റിയ ശേഷം കെട്ടി സുരക്ഷിതമാക്കുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കടിച്ചാണ് അപകടം ഉണ്ടാകുന്നത്. ഇത്തരത്തില്‍ രണ്ട് ലോറി ജീവനക്കാരുടെ ജീവനാണ് ഇവിടെ നഷ്ടപ്പെട്ടത്. സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരുടെ അശ്രദ്ധ റെയില്‍വേ പോലീസും ജീവനക്കാരും ചൂണ്ടിക്കാണിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാലും പലരും അതിന് കൂട്ടാക്കാറില്ല.

Related posts