അമീറുള്‍ പറഞ്ഞു… കൊന്നതിങ്ങനെ…! പ്രതിയെ ജിഷയുടെ വീട്ടിലെത്തിച്ചു കൊല നടത്തിയത് അമീറുള്‍ വിശദീകരിച്ചു; ലോഡ്ജില്‍ തെളിവെടുപ്പ് നടത്താനായില്ല

JISHAഷിജു തോപ്പിലാന്‍

പെരുമ്പാവൂര്‍: ജിഷകൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിനെ പെരുമ്പാവൂരിലെ ജിഷയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നു രാവിലെ 6.30ഓടെയാണ് പോലീസ് സംഘം അമീറുളിനെ ഇവിടെ എത്തിച്ചത്. വീട്ടില്‍ എത്തിച്ച പ്രതി കൊല നടത്തിയതെങ്ങനെയെന്ന് വിശദീകരിച്ചു.   കൊലയ്ക്കു ശേഷം പോയ വഴിയും അമീറുള്‍ ഇസ്ലാം പോലീസ് സംഘത്തിനു കാണിച്ചുകൊടുത്തു. സമീപത്തുള്ള കനാലില്‍ ഇറങ്ങിയാണ് രക്ഷപ്പെട്ടത്. കനാലില്‍ ഇറങ്ങിയതെങ്ങനെയെന്നും വിശദീകരിച്ചു.  ഇതിനിടെ ചെരുപ്പുകള്‍ ഊരിയിട്ട സ്ഥലവും പ്രതി കാണിച്ചുകൊടുത്തു.

കനാലില്‍ നിന്നും കയറി ഓട്ടോറിക്ഷയില്‍ കയറിപ്പോയ വഴിയും സ്ഥലവും പോലീസിന് കാണിച്ചുകൊടുത്തു. അരമണിക്കൂര്‍ നേരമാണ് വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്. പുലര്‍ച്ചെ ആയതിനാല്‍ ഏതാനും അയല്‍വാസികള്‍ മാത്രമാണ് ഉണ്ടായത്. പിന്നീട്, സംഭവം അറിഞ്ഞ് സമീപവാസികള്‍ എത്തിയതോടെ ജീഷയുടെ വീട്ടിലെ തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി. തുടര്‍ന്നു പ്രതിപോയ കുറുപ്പംപടി തിയറ്ററുംപടിയിലെ ചായക്കടയും സമീപത്തെ ചെരുപ്പ് കടയിലും തെളിവെടുപ്പ് നടത്തി.

ഇതിനുശേഷം അമീറുള്‍ ഇസ്ലാം താമസിച്ചിരുന്ന ലോഡ്ജില്‍ തെളിവെടുപ്പിന് എത്തിച്ചെങ്കിലും ജനം തിങ്ങിക്കൂടിയതിനെ തുടര്‍ന്ന് ലോഡ്ജിന് മുന്‍പിലെ റോഡില്‍ ഇറക്കിയശേഷം ഉടന്‍ പ്രതിയെ കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പെരുമ്പാവൂര്‍ ട്രാഫിക് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ പോലീസ് വാനില്‍ തിരികെ കയറ്റി ആലുവ പോലീസ് ക്ലബിലേയ്ക്കു  കൊണ്ടുപോയി. രണ്ടുദിവസം മുന്‍പ് രാത്രി ട്രയല്‍ എന്നോണം പ്രതിയെ കൊണ്ടുവന്നിരുന്നു.

എന്നാല്‍, ജീപ്പില്‍ നിന്നും പുറത്ത് ഇറക്കാതെയാണ് അന്വേഷണ സംഘം പരിസരങ്ങള്‍ ചോദിച്ച് മൊഴി രേഖപ്പെടുത്തിയത്. ഇന്നും മുഖംമറച്ചാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. ആലുവയില്‍ നിന്നും പോലീസ് വാനില്‍ എത്തിച്ച പ്രതിയെ പെരുമ്പാവൂരില്‍ നിന്നും ജിപ്പിലാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി ജിഷയുടെ വീടിന്  സമീപത്തെ കാട്ടില്‍ വലിച്ചെറിഞ്ഞതായി പ്രതി അമീറുള്‍ ഇസ്ലാം ചൂണ്ടാക്കാട്ടിയിരുന്നു. എന്നാല്‍, ഇവിടെ നിന്നും ആദ്യ അന്വേഷണ സംഘത്തിന് ഒരു കത്തി ലഭിച്ചിരുന്നു. ഇത് പരിശോധനയില്‍ കൊലയ്ക്ക് ഉപയോഗിച്ചതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ അമീറുള്‍ ഇസ്ലാമിന്റെ പരസ്പര വിരുദ്ധമായ മറുപടി പോലീസിന് വിശ്വസിക്കാന്‍ കഴിയുന്നില്ല.

കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. എട്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ ഉണ്ടായ പ്രതിയില്‍ നിന്നും കാര്യമായ വിവരങ്ങള്‍ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, ഇന്നത്തെ തെളിവെടുപ്പോടെ കൊല നടത്തിയത് അമീറുള്‍ തന്നെയാണെന്നാണ് വ്യക്തമാക്കുന്നു. പ്രതിയുടെ വിവരണങ്ങള്‍ അത്തരത്തിലായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നത്. പ്രതിയുടെ സുഹൃത്ത് അനാറുള്‍ ഇസ്ലാമിന്റെ പ്രേരരണ ഉണ്ടാകാം കൊലപാതകത്തിന് എന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം. ഇതിനിടെ പ്രതി കൊലയ്ക്കുശേഷം രക്ഷപ്പെട്ട ഓട്ടോറിക്ഷ തിരിച്ചറിഞ്ഞു. ഇതിന്റെ ഡ്രൈവര്‍ അമീറുള്‍ ഇസ്ലാമിനെ ഇന്നലെ പരേഡില്‍ തിരിച്ചറിഞ്ഞതായി പോലീസ് വെളിപ്പെടുത്തി. അമിറുള്‍ ഇസ്ലാമിന്റെ സുഹൃത്തിനായി ആസാമില്‍ പോലീസ് സംഘം ഊര്‍ജിതമായ അന്വേഷണമാണ് നടക്കുന്നത്.

Related posts