അരക്കോടിയുടെ സ്വര്‍ണതട്ടിപ്പ്; പരാതിയില്‍ അന്വേഷണമില്ലെന്ന്

KNR-RUPEESചാവക്കാട്: വാവാഹപാര്‍ട്ടികളുടെ ഇടനിലക്കാരിയായി നിന്ന് 12 ലക്ഷം രൂപയുടെ സ്വര്‍ണാഭരണം തട്ടിയെടുത്ത  സംഭവത്തില്‍  പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന് ആക്ഷേപം.പരാതി ശക്തമാകുമ്പോള്‍  പീഡനക്കേസില്‍ പ്രതിയാക്കുമെന്ന് യുവതിയുടെ ഭീഷണി. പോലീസിന്റെ നിസംഗതയും യുവതിയുടെ ഭീഷണിയും കാരണം ജ്വല്ലറി ഉടമയായ മുഹമ്മദ് നിഷാദ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി പോലീസ് മേധാവികള്‍ എന്നിവര്‍ക്ക് പരാതി നല്‍കി. സ്വര്‍ണക്കടകളില്‍ കയറിയിറങ്ങി ചെറിയ ഇടപാടുകള്‍ നടത്തി കട ഉടമകളുടെ പ്രീതിനേടിയശേഷമാണ്് വിവാഹപാര്‍ട്ടികളുമായി ഇടനിലക്കാര്‍ കടയില്‍ എത്തുക.  ഉദ്ദേശിച്ച സ്വര്‍ണം വാങ്ങാന്‍ പണം ഇല്ലാതെ ആവശ്യക്കാര്‍ വിഷമിക്കുമ്പോള്‍ ഇടനിലക്കാര്‍  കടയുടമയുടെയും ഉപഭോക്താവിന്റെയും മധ്യസ്ഥരാകും.

തന്റെ പരിചയം കാണിച്ച് പണം കൊടുക്കാതെ കൂടുതല്‍ സ്വര്‍ണം വാങ്ങിക്കും. കടമായി എടുക്കുന്ന സ്വര്‍ണാഭരണത്തില്‍ ഒരു പങ്ക് ഇടനിലക്കാര്‍ സ്വന്തമാക്കും. ഇതിന്റെ ബില്‍തുക  ഇടപാടുകാരന്റെ കണക്കില്‍ എഴുതിക്കും. ഈ തട്ടിപ്പ് ഉടമയും ഉപഭോക്താവും അറിയില്ല. സ്വര്‍ണാഭരണം മാറ്റിയെടുക്കാന്‍ എത്തുമ്പോഴും ഇടനിലക്കാര്‍ കൂടെ കൂടും. കടം എടുത്ത സ്വര്‍ണത്തിലേക്ക് എന്നുപറഞ്ഞ് വിവാഹത്തിനുശേഷം സ്വര്‍ണം കടംവാങ്ങിയ വീടുകളില്‍നിന്ന് ഇടനിലക്കാര്‍ സ്വര്‍ണം കൈപ്പറ്റും. എന്നാല്‍ കടയില്‍ കൊടുക്കില്ല.

കടം കൊടുത്ത സ്വര്‍ണത്തിന്റെ പണത്തിനായി ഉടമ സമീപിക്കുമ്പോഴാണ് ഇടനിലക്കാരായ സ്ത്രീകളും പുരുഷന്‍മാരും നടത്തിയ തട്ടിപ്പ് പുറത്ത് വരുന്നത്. തീരമേഖലയിലെ സാധാരണക്കാരായ പാവപ്പെട്ടവരാണ് തട്ടിപ്പിന് ഇരയാകുന്നത്. ചാവക്കാടിനു പുറമേ എടപ്പാള്‍, ചങ്ങരംകുളം  എന്നിവിടങ്ങളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. എരമംഗലം കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഇടത്തരം സ്വര്‍ണകടകളില്‍ ചെറിയ ഇടപാട് നടത്തി കടയുടമയുടെ വിശ്വാസം നേടിയാണ് ഇടനിലക്കാരുടെ രംഗപ്രവേശനം. കല്യാണപാര്‍ട്ടിയുടെ ഓര്‍ഡര്‍ എന്ന നിലയില്‍ ജ്വല്ലറി ഉടമകള്‍ സ്വര്‍ണ കടം കൊടുക്കാന്‍ നിര്‍ബന്ധിതമാകും. കട ഉടമകളെ വിശ്വസിപ്പിച്ച് പല സ്ഥലത്തുനിന്നായി ഏതാണ്ട് 250 പവനോളം സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്ക്.

കടയുടമയേയും വീട്ടുകാരേയും ഒരേസമയം കബളിപ്പിക്കുന്ന എരമംഗലം തട്ടിപ്പുസംഘത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ല. പണത്തിനായി ഉടമ നിരന്തരം ഇടനിലക്കാരെ സമീപിക്കുമ്പോഴാണ് വ്യാജ പരാതി നല്‍കി പീഡനക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്. സ്വര്‍ണതട്ടിപ്പിന് നല്‍കിയ പരാതിയില്‍ നടപടി എടുക്കാന്‍ നിസംഗതകാണിക്കുന്ന പോലീസ് പീഡനം ആരോപിച്ച് വ്യാജ പരാതി നല്‍കിയാല്‍ അത് ആഘോഷമാക്കും. ഈ ഭയപ്പാടിലാണ് സ്വര്‍ണ വ്യാപാരികള്‍.

Related posts