അരൂര്‍ ബോംബേറ്; ഒരാള്‍ കൂടി റിമാന്‍ഡില്‍

ALP-ARRESATനാദാപുരം: അരൂര്‍ കല്ലുമ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് ബോംബെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഒരാളെ കൂടി കോടതി റിമാന്‍ഡ് ചെയ്തു. വേളം കാക്കുനി പരാണ്ടിയില്‍ റാഷിദിനെ(21)യാണ് നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കിണറുള്ളകണ്ടി നാരായണന്‍ നായരുടെ വീടിനുനേരെയാണ് ബോംബേറുണ്ടായത്.

സംഭവത്തില്‍ കല്ലുമ്പുറത്തെ പാലോള്ളതില്‍ മുഹമ്മദ്ഇസീല്‍, തുണ്ടി വളപ്പില്‍ ഫവാസ്, അങ്ങാടിപറമ്പത്ത് അമീര്‍ എന്നിവരെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റാഷിദിനെ അറസ്റ്റ് ചെയ്തത്.ഇയാളാണ് കല്ലുമ്പുറത്തേക്ക് ബോംബെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. മറ്റ് ബോംബ് കേസുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

വീടിന് ബോംബെറിഞ്ഞതിനെ വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി അപലപിച്ചു. കല്ലുമ്പുറത്തും പരിസരങ്ങളിലും സമാധാനഭംഗമുണ്ടാക്കാന്‍ ശ്രമിക്കുന്ന സാമൂഹികവിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Related posts