അശ്വിന്‍ വേഗത്തില്‍ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരം

ASWIN-WICKET കാണ്‍പുര്‍: അതിവേഗത്തില്‍ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളര്‍ എന്ന ഖ്യാതി ആര്‍. അശ്വിന്. ഒപ്പം അതിവേഗത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ഏഷ്യന്‍ ബൗളര്‍ എന്ന റിക്കാര്‍ഡും അശ്വിന്‍ സ്വന്തമാക്കി. ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ കെയ്ന്‍ വില്യംസന്റെ വിക്കറ്റെടുത്തതോടെയാണ് അശ്വിന്‍ ഈ നേട്ടം കരഗതമാക്കിയത്. 37 മത്സരങ്ങളില്‍ നിന്നാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. 36 മത്സരങ്ങളില്‍ നിന്നും 200 വിക്കറ്റ് തികച്ച ഓസീസ് ബൗളര്‍ ക്ലാരി ഗ്രിമെട്ടാണ് അശ്വിന് മുമ്പ് ഇരുന്നൂറ് വിക്കറ്റ് തികച്ച ഏക ബൗളര്‍.

1936ലാണ് ഗ്രിമെട്ട് ഈ റിക്കാര്‍ഡ് സ്വന്തമാക്കിയത്. വെസ്റ്റ്ഇന്‍ഡീസിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നെങ്കില്‍ 80 വര്‍ഷം പഴക്കമുള്ള ഈ റിക്കാര്‍ഡ് അശ്വിന്റെ പേരിലാകുമായിരുന്നു.പാക് താരം വഖാര്‍ യൂനിസിന്റെ പേരിലായിരുന്നു ഏഷ്യന്‍ റിക്കാര്‍ഡ്. 38 മത്സരങ്ങളില്‍ നിന്ന് 200 വിക്കറ്റ് നേടിയ പാക് താരത്തിന്റെ റിക്കാര്‍ഡാണ് അശ്വിന്‍ ഇന്നലെ പഴങ്കഥയാക്കിയത്. ന്യൂസിലന്‍ഡിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ കിവീസിനു നഷ്ടപ്പെട്ട നാലു വിക്കറ്റില്‍ മൂന്നും സ്വന്തമാക്കിക്കഴിഞ്ഞു. കാര്യങ്ങള്‍ ഈ രീതിയില്‍ പുരോഗമിച്ചാല്‍ മത്സരത്തിന്റെ ഗതി നിര്‍ണയിക്കുന്നത് അശ്വിന്റെ പ്രകടനമായിരിക്കും.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 1000 റണ്‍സ് തികച്ച നാലാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന റിക്കാര്‍ഡാണ് രോഹിത് ശര്‍മ ഇന്നലെ സ്വന്തമാക്കിയത്. വിരാട് കോഹ്്‌ലി, മഹേന്ദ്ര സിംഗ് ധോണി, യുവരാജ് സിംഗ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുളള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
ന്യൂസിലന്‍ഡിനെതിരെ മത്സരത്തിനിറങ്ങുമ്പോള്‍ ടെസ്റ്റില്‍ 1000 റണ്‍സ് തികയ്ക്കാന്‍ രോഹിതിന് 54 റണ്‍സ് കൂടിയാണ് വേണ്ടിയിരുന്നത്.ആദ്യ ഇന്നിംഗ്‌സില്‍ 35 റണ്‍സെടുത്ത് പുറത്തായ താരം രണ്ടാം ഇന്നിംഗ്‌സില്‍ ട്രെന്‍ഡ് ബൗള്‍ട്ടിന്റെ പന്തില്‍ വ്യക്തിഗത സ്‌കോര്‍ 19ല്‍ നില്‍ക്കെ സിംഗിളെടുത്താണ് ഈ നേട്ടം സ്വന്തമാക്കിയത്. കളിയില്‍ പുറത്താകാതെ 68 റണ്‍സും രോഹിത് നേടി. 33 ഇന്നിംഗ്‌സുകളില്‍നിന്നാണ് ടെസ്റ്റില്‍ രോഹിതിന്റെ 1000 റണ്‍സ്.

Related posts