ആദിവാസിഭൂമി കൈമാറ്റം അട്ടപ്പാടിയുടെ സുവര്‍ണ നിമിഷം: എന്‍.ഷംസുദ്ദീന്‍ എംഎല്‍എ

PKD-ADIVASIഅഗളി: അട്ടപ്പാടിയിലെ 517 ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതം ഭൂമി അനുവദിച്ചുകൊണ്ടുള്ള ഫോട്ടോ പതിച്ച കൈവൈശാവകാശ രേഖ നല്‍കിയത് അട്ടപ്പാടി മേഖലയുടെ ചരിത്രത്തിലെ സുവര്‍ണ്ണ നിമിഷമെന്ന് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ പറഞ്ഞു. സുസ്ഥിര – ഭക്ഷ്യ സ്വയം പര്യാപ്ത മാതൃകാ ആദിവാസി ഗ്രാമം പദ്ധതിയുടെ ഭാഗമായി ഭൂരഹിത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിയുടെ കൈവശാവകാശം  നല്‍കുന്ന ഭൂ വിതരണ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. അഹാഡ്‌സ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍  അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരീ രേശന്‍ അധ്യക്ഷതവഹിച്ചു.

ആദിവാസികള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്ന നിയമം പ്രാബല്യത്തിലുണ്ടായിരുന്നിട്ടും അട്ടപ്പാടിയില്‍ ഭൂമി നല്‍കുന്നതിന് മുന്‍ സര്‍ക്കാരുകള്‍ താലപര്യം കാണിച്ചില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തന ഫലമായാണ് ആദിവാസികള്‍ക്ക് ഇത്ര വേഗം ഭൂമി നല്‍കുന്നതിന് സാധ്യമായതെന്നും എന്‍.ഷംസുദ്ദീന്‍ പറഞ്ഞു.

അട്ടപ്പാടി മേഖലയില്‍ 2181 ആദിവാസികളെ ഭൂമിയില്ലാത്തവരായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആദ്യഘട്ടത്തില്‍ കണ്ടെത്തിയ 629 പേരില്‍ 517 പേര്‍ക്കാണ് ഇപ്പോള്‍ 586 ഏക്കര്‍ ഭൂമി നല്‍കിയത്. വനാവകാശ നിയമം അനുസരിച്ച് ആദിവാസികള്‍ക്ക് ഭൂമി പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ വളരെ വേഗമാണ് നടപടി പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ആനവായ് – ചിണ്ടക്കി റോഡിന്റെ ഉദ്ഘാടനവും എന്‍ ഷംസുദ്ദീന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഭൂമി വിതരണം സംബന്ധിച്ച് റിപ്പോര്‍ട്ട് ഒറ്റപ്പാലം സബകളക്ടര്‍ പി ബി നൂഹും, സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രി സംബന്ധിച്ച റിപ്പോര്‍ട്ട് ഡോ. പ്രഭുദാസും അവതരിപ്പിച്ചു. ശ്രീലക്ഷ്മി ശ്രീകുമാര്‍, രത്തിനാ രാമമൂര്‍ത്തി, അഗളി ബ്ലോക്ക് പഞ്ചായത്ത് അംഗം സുമതി സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts