ആയൂര്‍: ആരോഗ്യ വകുപ്പ് അധികൃരുടെ ഉദാസീനതമൂലം ടൗണിലെ ഭൂരിഭാഗം ഹോട്ടലുകളിലും ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ വിളമ്പുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവയില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്. പഴകിയ പച്ചക്കറികളും മാംസവുമാണ് മിക്ക ഹോട്ടലുകളിലും ഉപയോഗിക്കുന്നതെന്നും പരാതിയുണ്ട്. നിയമം ലംഘിച്ച് ടൗണിലെ ബേക്കറികളിലും ഹോട്ടലുകളിലും അനധികൃതമായി ഉപയോഗിച്ചുവരുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണവും വര്‍ധിച്ചതായാണ് സൂചന. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മാസത്തിലൊരിക്കല്‍ നടത്തിവരുന്ന പരിശോധനയ്ക്കും ഇപ്പോള്‍ മുടക്കം വന്നിരിക്കുകയാണ്.
ഇത്തരം പരിശോധനകളില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നോട്ടീസ് നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. ഒരോ തവണയും പരിശോധനാ വേളയില്‍ പഴിപോക്കാനെന്നോണം അധികൃതര്‍ പിടിച്ചെടുക്കുന്ന ഭക്ഷ്യ സാധനങ്ങളുടെ പത്തിരട്ടിയിലധികമാണ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മാസംതോറും വിറ്റുതീര്‍ക്കുന്നത്. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതാണ് ടൗണിലെ മിക്ക സ്ഥാപനങ്ങളിലും ഗുണനിലവാരമില്ലാത്ത ആഹാര സാധനങ്ങള്‍ തയാറാക്കുന്നതിന് കാരണമായിത്തീര്‍ന്നതെന്നാണ് ഹോട്ടലുടമകളില്‍ നിന്നും ലഭിക്കുന്ന രഹസ്യവിവരം.
കൃത്യമായ മാസപ്പടി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നതിനാലാണ് ഇവര്‍ പരിശോധനയ്ക്ക് കൂടുതല്‍ താല്‍പ്പര്യം കാണിക്കാത്തതെന്നും ആക്ഷേപമുണ്ട്. ഹോട്ടലുകളിലും ബേക്കറികളിലും ആഹാരസാധനങ്ങളുടെ ഗുണനിലവാരമില്ലായ്മ കൂടാതെ ഇവ പാചകം ചെയ്യുന്നതിനുപയോഗിക്കുന്ന സിലിണ്ടറുകളും അനധികൃതമായി ഉപയോഗിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ പരിശോധനാ സമയത്തുപോലും അനധികൃത സിലിണ്ടറുകള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്ന സ്ഥാപനങ്ങളും ടൗണിലുണ്ട്. അധികൃതരുടെ പ്രത്യേക പരിഗണനയുള്ളതാണ് ഇത്തരം സ്ഥാപനങ്ങളെ നടപടികളില്‍ നിന്നും ഒഴിവാക്കാന്‍ കാരണം.
ഉദ്യോഗസ്ഥരുടെ പരിശോധനാ സമയം മുന്‍കൂട്ടി അറിയുമെന്നതിനാല്‍ ടൗണിലെ വലിയ ബേക്കറികളിലും, ഹോട്ടലുകളിലും വിലവിവരപ്പട്ടിക വ്യക്തമായി എഴുതിയ ബോര്‍ഡുകള്‍ സ്ഥാനം പിടിക്കാറുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ പൂര്‍ത്തിയാകുന്നതോടെ ഇവ അവിടെ നിന്നും മാറ്റാറാണ് പതിവ്. ഭക്ഷണസാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കള്‍ക്ക് കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. എന്നാല്‍ പലയിടത്തും ഇത് പാലിക്കപ്പെടാറില്ല. വിലവിവരപ്പട്ടിക ഉണ്ടെങ്കില്‍ തന്നെ മിക്കവയും ഉപയോഗരഹിതമാണ്. അനുവദിച്ചിരിക്കുന്നതിലും അമിത വിലയ്ക്കാണ് ചില സ്ഥാപനങ്ങളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിറ്റഴിക്കുന്നത്.
നിലവാരമില്ലാത്ത കുപ്പിവെള്ളവും ശീതളപാനീയങ്ങളും വ്യാപകമായി പലയിടങ്ങളിലും വിറ്റഴിക്കുന്നതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ദിവസവും ആയിരക്കണക്കിന് കുപ്പിവെള്ളമാണ് ടൗണിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും വിറ്റഴിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ അനുമതിയുള്ള ശുചീകരണ പ്ലാന്റുകളില്‍ നിന്നും വിതരണം ചെയ്യുന്ന കുപ്പിവെള്ളം മാത്രമേ വില്‍പ്പന നടത്താന്‍ പാടുള്ളൂവെന്നാണ് നിയമം.
തമിഴ്‌നാട്ടില്‍ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വകാര്യ വ്യക്തികള്‍ സ്വന്തമായി നിറച്ചെത്തിക്കുന്ന കുപ്പിവെള്ളമാണ് പലയിടത്തും ഉപയോഗിക്കുന്നത്. അതിനാല്‍തന്നെ വിറ്റഴിക്കപ്പെടുന്ന ഭൂരിഭാഗത്തിനും വേണ്ടത്ര ഗുണനിലവാരമില്ലെന്നതാണ് വാസ്തവം. ഇവയില്‍ ചില ബോട്ടിലുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള വിലാസംപോലും തെറ്റാണ്. അനധികൃത ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന വ്യാപാരികള്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.