ആറ്റിങ്ങല്‍ ഇരട്ടക്കൊല: മികവ് തെളിയിച്ച് അന്വേഷണ സംഘം; സുപ്രധാനമായത് തലനാരിഴക്ക് രക്ഷപ്പെട്ട ലിജീഷ് നല്‍കിയ മൊഴി

pkഎം.സുരേഷ്ബാബു

തിരുവനന്തപുരം:: കേരളക്കരയെയും സമൂഹ മനസാക്ഷിയെയും ഞെട്ടിച്ച കൊലപാതകമായിരുന്നു ആറ്റിങ്ങല്‍ ആലംകോട്ടെ ഇരട്ടക്കൊലപാതകം.  മോഷണശ്രമത്തിനിടെ  നടന്ന കൊലപാതകമായി എഴുതിതള്ളുമായിരുന്ന കേസിലെ യഥാര്‍ഥ പ്രതികളെ  നിയമത്തിന് മുന്നില്‍ എത്തിച്ചത് അന്വേഷണ സംഘത്തിന്റെ കഴിവ് കൊണ്ട് മാത്രമായിരുന്നു.

അന്നത്തെ ആറ്റിങ്ങല്‍ ഡിവൈഎസ്പിയായിരുന്ന ആര്‍.പ്രതാപന്‍നായര്‍, ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് മൂന്ന് മണിക്കൂറിനകം പ്രതിയെ പിടികൂടാന്‍ സാധിച്ചത്. അന്തര്‍ സംസ്ഥാന മോഷ്ടാവ് ബണ്ടിചോര്‍, രത്‌നവ്യാപാരി ഹരിഹരവര്‍മ്മ വധക്കേസ്, ആറ്റിങ്ങല്‍ പോപ്പുലര്‍ ഫിനാന്‍സ് കവര്‍ച്ച കേസ്, കിളിമാനൂരിലെ തഹസില്‍ദാറുടെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികളെ പിടികൂടിയതിലും ആര്‍.പ്രതാപന്‍ നായര്‍ പങ്കു വഹിച്ചു.

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ മികച്ചതും പഴുതടച്ചതുമായ അന്വേഷണത്തിന് അദ്ദേഹത്തോടൊപ്പം എസ്‌ഐമാരായ കെആര്‍.ബിജു, ഷൈന്‍കുമാര്‍, ഷാഡോ പോലീസ് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍  അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം, കിളിമാനൂരിലെ തഹസില്‍ദാറുടെ കൊലപാതകം എന്നീ കേസുകളിലെ അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് പ്രതാപന്‍ നായര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചിരുന്നു. കൂടാതെ സമൂഹത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ അഭിനന്ദനവും സ്വീകരണപരിപാടികളും പ്രതാപന്‍ നായര്‍ക്ക് നല്‍കിയിരുന്നു.

ആറ്റിങ്ങലിലെ ഇരട്ടകൊലപാതകത്തില്‍ അന്വേഷണത്തിന് സുപ്രധാനമായത് ഗുരുതരമായി പരിക്കേറ്റ് തലനാരിഴക്ക് രക്ഷപ്പെട്ട ലിജീഷ് നല്‍കിയ മൊഴിയായിരുന്നു. കൊലപാതകി ആരെന്ന് ലിജിന്റെ മൊഴിയുടെ  അടിസ്ഥാനത്തില്‍ ഒട്ടും സമയം പാഴാക്കാതെ നടത്തിയ അന്വേഷണത്തിലും തെരച്ചിലിനും ഒടുവിലാണ് തെളിവുകള്‍ സഹിതം കൊലപാതകം നടത്തിയ ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ നിനോ മാത്യുവിനെ പിടികൂടാന്‍ സാധിച്ചത്. സിനിമാ കഥകളെ പോലും വെല്ലുന്ന വിധത്തിലാണ് നിനോ മാത്യുവും അനുശാന്തിയും കൊലപാതകം ആസൂത്രണം ചെയ്തിരുന്നതെന്ന് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ നിനോ മാത്യു വെളിപ്പെടുത്തിയിരുന്നു.

അനുശാന്തിയെ സംശയമില്ലെന്ന രീതിയില്‍ പോലീസ് ബുദ്ധിപരമായി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് തന്റെ പങ്ക് അനുശാന്തി വെളിപ്പെടുത്തിയത്. നിനോ മാത്യുവുമായി അടുത്തബന്ധവും ശാരീരിക ബന്ധവും പുലര്‍ത്തിയിരുന്ന അനുശാന്തി തങ്ങളുടെ തുടര്‍ന്നുള്ള ജീവിതത്തിന് ഭര്‍ത്താവും കുട്ടിയും തടസ്സമാകുമെന്ന് കരുതിയാണ് കൊലപാതകത്തിന് എല്ലാ ഒത്താശകളും ചെയ്ത് കൊടുത്തതെന്ന് അന്വേഷണ സംഘം സ്ഥിരികരിച്ചിരുന്നു.

ലിജീഷ്, മകള്‍ നാലുവയസുകാരി സ്വസ്തിക, ലിജീഷിന്റെ മാതാവ് ഓമന എന്നിവരെ മോഷണശ്രമത്തിനിടെ ഏതോ മോഷ്ടാവ് കൊലപ്പെടുത്തി എന്ന് വരുത്തി തീര്‍ക്കാനുള്ള പദ്ധതിയായിരുന്നു നിനോ മാത്യുവും അനുശാന്തിയും തയാറാക്കിയിരുന്നത്. എന്നാല്‍ ലിജീഷ് രക്ഷപ്പെട്ടതാണ് നിനോ മാത്യുവിന്റെയും അനുശാന്തിയുടെയും മോഹങ്ങള്‍ കെടുത്തിയത്. വീട്ടില്‍ മോഷണം നടന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ നിനോ മാത്യു സ്വര്‍ണാഭരണങ്ങള്‍ അലമാരയില്‍ നിന്നും എടുത്ത് മാറ്റിയിരുന്നു. ലിജീഷിന്റെ വീട്ടിലെത്താനും വഴിയുടെ മാപ്പും റൂമുകളുടെയും വീടിന്റെയും ചിത്രങ്ങള്‍ സഹിതം അനുശാന്തി നിനോ മാത്യുവിന് വാട്ട്‌സ് ആപ്പ് വഴി അയച്ച് കൊടുത്തിരുന്നു.

ഇതെല്ലാം കേസിന് കൂടുതല്‍ തെളിവുകളായെന്ന് ഡിവൈഎസ്പി ആര്‍. പ്രതാപന്‍ നായര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. കൂടാതെ ശാസ്ത്രീയമായ തെളിവുകളും ഐടി വിഭാഗം തെളിവുകളും നിനോ മാത്യുവിന്റെ ലാപ്‌ടോപ്പ് ദൃശ്യങ്ങളും ഉള്‍പ്പെടെ  ശേഖരിച്ച് അതിവിദഗ്ധമായ രീതിയില്‍ കുറ്റപത്രം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓമനയെയും നാലു വയസുകാരി സ്വസ്തികയെയും ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം ലിജീഷിന്റെ വരവ് കാത്ത് രക്തം തളം കെട്ടി കിടന്ന വീട്ടില്‍ ഒളിച്ചിരിക്കുകയും ലിജിഷിനെ വെട്ടുകയും ചെയ്ത നിനോ മാത്യുവിന്റെ മനോഭാവം പോലീസ് ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തിയിരുന്നു.

Related posts