ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം നിലച്ചു

KNR-BENGALIശ്രീകണ്ഠപുരം: ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പാതിവഴിയില്‍ നിലച്ചു. രണ്ടുവര്‍ഷം മുമ്പാണ് എഡിജിപിയുടെ പ്രത്യേക സര്‍ക്കുലര്‍ പ്രകാരം പോലീസ് വിവരശേഖരണം തുടങ്ങിയത്. തുടക്കത്തില്‍ സ്‌റ്റേഷനുകളില്‍ കൃത്യമായി രജിസ്റ്റര്‍ സൂക്ഷിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തെങ്കിലും തൊഴിലാളികള്‍ ആഴ്ചതോറും സ്ഥലംമാറി പണിയെടുക്കുന്നതു പതിവായതോടെ പോലീസുകാര്‍ക്ക് കണക്കെടുപ്പ് ദുരിതമായി. തൊഴിലുടമകള്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കണമെന്ന് നിയമവും നടപ്പായിട്ടില്ല. ഇതുകാരണം തൊഴിലാളികള്‍ മരിച്ചാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത്.

ചെങ്കല്‍, കരിങ്കല്‍ ക്വാറികളിലും നിര്‍മാണ മേഖലകളിലും ജോലിതേടിയാണു ഭൂരിഭാഗം മറുനാടന്‍ തൊഴിലാളികളും എത്തുന്നത്. പേര്, വിലാസം, ഫോട്ടോ, കുടുംബവിവരം, സംസ്ഥാനം,ജില്ല എന്നിവയാണ് ശേഖരിച്ചിരുന്നത്. കൂടാതെ ആരുടെ കൂടെയാണ് ഇവിടെ എത്തിയതെന്നും ആരുടെ കീഴില്‍ എന്തു ജോലിയാണു ചെയ്യുന്നതെന്നും രേഖപ്പെടുത്താനുള്ള പ്രത്യേക രജിസ്റ്ററുകളും പോലീസ് സ്‌റ്റേഷനുകളില്‍ ഒരുക്കിയിരുന്നു.കണ്ണൂര്‍ ജില്ലയില്‍ 5000 ത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണെ്ടന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. പലര്‍ക്കും മതിയായ രേഖകള്‍ കൈവശമില്ലാത്തത് പോലീസ് സ്‌റ്റേഷനുകളിലെത്തി വിവരങ്ങള്‍ നല്‍കുന്നതിന് തടസമായിട്ടുണ്ട്.

മറുനാടന്‍ തൊഴിലാളികള്‍ ഉള്‍പ്പെട്ട കവര്‍ച്ചാ കേസുകള്‍ വര്‍ധിച്ചതോടെ രണ്ടുമാസം മുമ്പ് ജില്ലാ പോലീസ് മേധാവി ഇതരസംസ്ഥാനക്കാരുടെ പൂര്‍ണ വിവരങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് തൊഴിലുടമകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. പലരും അതിനു തയാറായില്ലെന്നു മാത്രമല്ല രേഖകളില്ലാത്തതിനാല്‍ തൊഴിലാളികളെ ഹാജരാക്കാനും തയാറായില്ല. അടിസ്ഥാന സൗകര്യമില്ലാതെ തൊഴിലാളികളെ താമസിപ്പിക്കുന്നവരും വിവരങ്ങള്‍ നല്‍കാന്‍ മടിക്കുകയാണ്. രജിസ്‌ട്രേഷന്‍ നടത്താത്ത മറുനാടന്‍ തൊഴിലാളികളെ കണെ്ടത്തുന്നതിനു തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Related posts