ഇത് സുന്ദര്‍ദാസിന്റെ സെന്‍ട്രല്‍ ജയില്‍

centraljailകഥയില്‍ ചോദ്യമില്ലെന്നു സമ്മതിക്കാന്‍ തയാറാണെങ്കില്‍ കണ്ണും പൂട്ടി പോയി കാണാം ജനപ്രിയ നായകന്‍ ദിലീപിന്റെ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍. ഒരു ജയിലില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന ചോദ്യം മനസിലേക്കെത്തുമ്പോള്‍, ഇതൊരു സിനിമയാണ് ജീവിതമല്ലായെന്ന് ഓര്‍ത്താല്‍ നായകന്‍ ഉണ്ണിക്കുട്ടനോടൊത്തുള്ള ജയിലിലെ കാഴ്ചകളും നിങ്ങളെ രസിപ്പിച്ചേക്കാം. ചിരിക്ക് ചിരി, കഥയ്ക്കു കഥ, പാട്ടിന് പാട്ട്, പ്രേമത്തിനു പ്രേമം എല്ലാം ഈ ചിത്രത്തിലുണ്ട്. അതായത് ഒരു കോമേഷ്യല്‍ ടച്ചുള്ള ദിലീപ് ചിത്രത്തിന് വേണ്ട ചേരുവകളെല്ലാം സംവിധായകന്‍ സുന്ദര്‍ദാസ് വെല്‍കം ടു സെന്‍ട്രല്‍ ജയിലിലെ ജയില്‍പുള്ളികള്‍ക്കൊപ്പം കുത്തിനിറച്ചിട്ടുണ്ട്. ജയില്‍ ജീവിതങ്ങള്‍ ഒരുപാട് സിനിമകളില്‍ ചിത്രീകരിച്ചിട്ടുണെ്ടങ്കിലും ജയില്‍ പശ്ചാത്തലത്തില്‍ നന്നേ ചിരിപ്പിച്ച മലയാള സിനിമ ഏതെന്നു ചോദിച്ചാല്‍, വെല്‍കം ടു സെന്‍ട്രല്‍ ജയിലെന്ന് ഇനി നിസംശയം പറയാം.

ബെന്നി പി. നായരമ്പലം എന്ന തിരക്കഥാകൃത്തിന്റെ സങ്കല്‍പ്പത്തിലെ ജയിലിലേക്കാണ് സുന്ദര്‍ദാസും സംഘവും ഓണത്തിരക്കിനിടയില്‍ നമ്മേ ക്ഷണിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ദിലീപ് – സുന്ദര്‍ദാസ് ടീം ഒന്നിക്കുമ്പോള്‍ ഈ ഇടവേളയ്ക്ക് ഇടയില്‍ പ്രേക്ഷകര്‍ക്കുണ്ടായ സിനിമ കാഴ്ചപ്പാടുകളിലെ മാറ്റം ഇവര്‍ അറിഞ്ഞമട്ടില്ലെന്ന് ചിത്രത്തിലെ പല രംഗങ്ങളും ഓര്‍മിപ്പിച്ചു. ജയില്‍ കാഴ്ചകള്‍ എന്ന പുതുമയാര്‍ന്ന പശ്ചാത്തലം കൊണ്ടുവന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം കണ്ടുപഴകിയ ചേരുവകള്‍ തന്നെ. ചക്കരമുത്ത് , മേരിക്കുണെ്ടാരു കുഞ്ഞാട് എന്നീ സിനിമകളില്‍ ദിലീപ് കൊഞ്ചലുള്ള സംഭാഷണ ശൈലി സ്വീകരിച്ച് നമ്മേ രസിപ്പിച്ചെങ്കിലും വീണ്ടും അതേ ശൈലി ഉണ്ണിക്കുട്ടനിലൂടെ ആവര്‍ത്തിച്ചപ്പോള്‍ അത് തീര്‍ത്തും അരോചകമായി തോന്നി. എന്നിരുന്നാലും കൈമോശം വരാത്ത അഭിനയ പ്രതിഭയുടെ മിടുക്ക് ഈ ചിത്രത്തിലും അങ്ങിങ്ങായി ദിലീപില്‍ പ്രതിഫലിക്കുന്നുണ്ട്.

സെന്‍ട്രല്‍ ജയിലില്‍ ജനിക്കേണ്ടി വന്ന ഉണ്ണിക്കുട്ടനു ജയിലിനോട് ഉണ്ടാകുന്ന ആത്മബന്ധത്തെ ചുറ്റിപറ്റിയാണ് കഥ പുരോഗമിക്കുന്നത്. ചുമ്മാ ജയിലിലേക്ക് കയറി വരാന്‍ പറ്റാത്തതിനാല്‍ മറ്റുള്ളവര്‍ ചെയ്ത കുറ്റം ഏറ്റെടുത്ത് സെന്‍ട്രല്‍ ജയിലില്‍ സ്ഥിരം താമസമാക്കുന്ന നായകനില്‍ പുതുമയുടെ അംശങ്ങളുണ്ട്. കൗണ്ടര്‍ സ്‌പെഷലിസ്റ്റ് എന്ന വിളിപ്പേര് വീണ ഷറഫുദീന്‍ ഇതില്‍ ജയില്‍ പുള്ളിയായാണ് വേഷമിടുന്നത്. പക്ഷേ ഇത്തവണ ‘ ഷറഫൂദിന്‍ കൗണ്ടറുകള്‍ക്ക്’ വേണ്ടത്ര പഞ്ചില്ലാതായപ്പോള്‍ അടുത്തകാലത്ത് സംഭാഷണ ശൈലിയിലെ പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഹരീഷ് ചിരിമഴ തന്നെ സമ്മാനിച്ചു. സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ചിരി ഉണര്‍ത്തുന്ന രംഗങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ സംവിധായകന്‍ ഒരുപരിധിവരെ വിജയിച്ചുവെന്നു പറയാം.

രാധിക (വേദിക)യാണ് ചിത്രത്തിലെ നായിക. ഈ വര്‍ഷം ഇറങ്ങിയ ജയിംസ് ആന്‍ഡ് ആലീസില്‍ മികച്ച അഭിനയം പുറത്തെടുത്ത വേദികയ്ക്ക് പക്ഷേ വെല്‍കം ടു സെന്‍ട്രല്‍ ജയിലില്‍ അത്ര കണ്ട് ശോഭിക്കാന്‍ പറ്റിയില്ലായെന്നു പറയേണ്ടിവരും. നായികയെ ചുറ്റിപ്പറ്റി ട്വിസ്റ്റുകള്‍ നിറയുന്നതിനാല്‍ അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല. നായികയോട് പ്രണയം തോന്നിയാല്‍ പാട്ട്, നായിക ഇഷ്ടമാണെന്നു പറഞ്ഞാല്‍ പാട്ട് ഇങ്ങനെയുള്ള പഴയ ഫോര്‍മാറ്റ് വിട്ടു പിടിക്കാന്‍ സംവിധായകന്‍ ഇനിയും തയാറായിട്ടില്ല. മികച്ച പശ്ചാത്തലമൊരുക്കിയതിലുള്ള വിരുത് കഥയിലും കൂടി കാട്ടിയിരുന്നെങ്കില്‍ ചിത്രം വേറിട്ടൊരു തലത്തിലേക്ക് ഉയരുമായിരുന്നുവെന്നതില്‍ സംശയമില്ല. പക്ഷേ, ദിലീപ് ചിത്രങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഫോര്‍മാറ്റുകള്‍ തന്നെയാണ് വേണ്ടതെന്നുള്ള ധാരണയാണ് തിരക്കഥാകൃത്തിനെ ഇത്തരത്തിലുള്ള കഥയിലേക്ക് തിരിച്ചുവിട്ടതെന്ന പറയേണ്ടിവരും. ജയിലറായി രണ്‍ജി പണിക്കരും പോലീസ് ഓഫീസറായി കലാഭവന്‍ ഷാജോണും ചിത്രത്തില്‍ വന്നു പോകുന്നുണ്ട്. വില്ലന്‍ പരിവേഷത്തിലെത്തുന്ന ഒരുപിടി താരങ്ങളും ചിത്രത്തിലുണ്ട്. ജയില്‍ ശരിക്കുമൊരു ജയിലായി മാറുന്നത് ഇവരുടെ കടന്നുവരവോടു കൂടിയാണ്. പിന്നീടുള്ള കാഴ്ചകള്‍ തിയറ്ററില്‍ നിന്നുതന്നെ നിങ്ങള്‍ കണ്ടറിയണം.

ആദ്യപകുതിയില്‍ ജയിലിലെ സൂപ്രണ്ട് നിരുപദ്രവകാരിയാണെങ്കില്‍ രണ്ടാം പകുതിയിലെത്തുന്ന പുതിയ സൂപ്രണ്ട് വില്ലന്‍ പരിവേഷം അണിയുന്നതോടെ അന്നുവരെ ഉണ്ടായിരുന്ന അന്തരീക്ഷത്തിനു മാറ്റമുണ്ടാകുന്നു. ചിരിയില്‍ നിന്നും ഗൗരവത്തിലേക്കുള്ള പരിണാമം ഈ പോലീസ് കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തില്‍ കാണിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ സെന്‍ട്രല്‍ ജയിലിലേക്ക് സ്വാഗതം ചെയ്യുന്ന പ്രേക്ഷകരെ ക്ലൈമാക്‌സിലേക്കെത്തുമ്പോള്‍ സെന്‍ട്രല്‍ ജയില്‍ വാസം ഒരു സുഖമുള്ള ഏര്‍പ്പാടല്ലെന്ന് അറിയിക്കാനും സംവിധായകന്‍ മറന്നിട്ടില്ല. എന്തായാലും പ്രേക്ഷകര്‍ക്കു കണ്ടിരിക്കാം ഈ ദീലീപ് ചിത്രം ലോജിക്കുകളുടെ ലോകത്തു നിന്നും അല്പസമയം മാറി നില്‍ക്കാമെങ്കില്‍…..

തയാറാക്കിയത്: വി.ശ്രീകാന്ത്

Related posts