ഇന്ത്യയിലെ രണ്ടാം ടെസ്റ്റ്ട്യൂബ് ശിശു അമ്മയായി

test-tube29 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഓഗസ്റ്റ് മാസമായിരുന്നു മാധ്യമങ്ങള്‍ കൊണ്ടാടിയ ഹര്‍ഷ ചൗദ ഷായുടെ ജനനം. ഇന്ത്യയിലെ രണ്ടാമത്തെയും മുംബൈയിലെ ആദ്യത്തെയും ടെസ്റ്റ് ട്യൂബ് ശിശുവാണ് ഹര്‍ഷ. കെഇഎം ആശുപത്രിയില്‍ ഡോക്ടര്‍മാരായ ഇന്ദിര ഹിന്ദുജയും കുസും സവേരിയുമാണ് അന്നു ശസ്ത്രക്രിയയിലൂടെ ഹര്‍ഷയെ പുറത്തെടുത്തത്. ഇന്ന് അതേ പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയുടെ അമ്മയായ വാര്‍ത്ത വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ്. അതേ ടീം തന്നെയാണ് ഇന്നും സര്‍ജറി നടത്തിയത്.

ഹര്‍ഷയ്ക്കു ശേഷം 15,000ത്തിലധികം ടെസ്റ്റ് ട്യൂബ് ശിശുക്കളുടെ ജനനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കാനായെന്നു ഹിന്ദുജ അഭിമാനത്തോടെ പറയുന്നു. ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ക്കു സ്വാഭാവിക രീതിയില്‍ ഗര്‍ഭം ധരിക്കാന്‍ കഴിയില്ലെന്ന വിശ്വാസം അസ്ഥാനത്താണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിസിനസുകാരനായ ദിവ്യപാലുമായി 2012ലായിരുന്നു ഹര്‍ഷയുടെ വിവാഹം.

ശാസ്ത്രീയമായി രേഖപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ഹര്‍ഷയാണെങ്കിലും 1985ല്‍ ജനിച്ച കനുപ്രിയ അഗര്‍വാള്‍ എന്ന ദുര്‍ഗയാണ് രാജ്യത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവെന്നു പിന്നീട് അംഗീകരിച്ചിരുന്നു.

Related posts