ഇന്ത്യ സുല്‍ത്താന്‍ അസ്‌ലന്‍ഷാ ഹോക്കി ഫൈനലില്‍

sp-hokeyഇപ്പോ (മലേഷ്യ): ഹോക്കിയില്‍ വീണ്ടും ഇന്ത്യന്‍ പടയോട്ടം. സുല്‍ത്താന്‍ അസ്‌ലന്‍ഷാ കപ്പില്‍ ആതിഥേയരായ മലേഷ്യയെ 6-1ന് തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടക്കുന്ന ഫൈനലില്‍ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.ജയിച്ചാല്‍ മാത്രം ഫൈനലെന്ന അവസ്ഥയിലായിരുന്നു ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയത്. മലേഷ്യയോട് സമനില വഴങ്ങുകയോ തോല്‍ക്കുകയോ ചെയ്താല്‍ ഇന്ത്യ പുറത്താകുമായിരുന്നു. എന്നാല്‍, പൊരുതിക്കളിച്ച മലേഷ്യന്‍ പകുതിയിലേക്കു ഇരച്ചുകയറുന്ന നീലപ്പടയെയാണ് സുല്‍ത്താന്‍ അസ്‌ലന്‍ഷായുടെ പേരിലുള്ള സ്റ്റേഡിയത്തില്‍ കണ്ടത്.

രണ്ടാം മിനിറ്റില്‍ എസ്.വി. സുനിലാണ് ഗോള്‍വേട്ടയ്ക്കു തുടക്കമിട്ടത്. പെനാല്‍റ്റി കോര്‍ണറില്‍നിന്നായിരുന്നു ആദ്യഗോള്‍. തൊട്ടുപിന്നാലെ ഹര്‍ജിത് സിംഗ് (7) ലീഡുയര്‍ത്തി.രണ്ടു ഗോളിനു പിന്നിലായതോടെ മലേഷ്യ പ്രതിരോധത്തിലായി. ഇന്ത്യയാകട്ടെ തുടര്‍മുന്നേറ്റങ്ങളുമായി ആതിഥേയരെ സമ്മര്‍ദത്തിലാക്കുകയും ചെയ്തു. 25, 39 മിനിറ്റുകളില്‍ രമണ്‍ദീപ് സിംഗ് ലീഡുയര്‍ത്തി. ഡാനിഷ് മുജ്ടബ (27) തല്‍വീന്ദര്‍ സിംഗ് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. മലേഷ്യയുടെ ആശ്വാസഗോള്‍ ഷഹ്‌റില്‍ സബാഹിന്റെ (46) വകയായിരുന്നു.

ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളായ ഓസ്‌ട്രേലിയ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഫൈനലിലേക്കു യോഗ്യത നേടിയത്. ഇന്ത്യയെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ 5-1നാണ് തോല്പിച്ചത്. അസ്‌ലാന്‍ഷാ ടൂര്‍ണമെന്റില്‍ ഇന്ത്യ അവസാനമായി ഫൈനലിലെത്തിയത് 2010ലാണ്. കനത്ത മഴയെത്തുടര്‍ന്ന് അന്ന് ദക്ഷിണകൊറിയയുമായി കിരീടം പങ്കുവയ്ക്കുകയായിരുന്നു.

Related posts