ഇന്ധന വിലയിടിവ്; യൂറോപ്പിനെ നാണ്യചുരുക്കത്തിലാക്കുന്നു

europe-currencyബ്രസല്‍സ്: യൂറോസോണ്‍ വീണ്ടും നാണ്യചുരുക്ക ഭീഷണിയില്‍. ആഗോള വിപണിയില്‍ ഇന്ധന വില കുത്തനെ കുറയുന്ന പ്രവണത തുടരുന്നതാണു കാരണം.

ഫെബ്രുവരിയില്‍ യൂറോസോണിലെ കണ്‍സ്യൂമര്‍ പ്രൈസ് 0.2 ശതമാനമാണ് ഇടിഞ്ഞത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനും ഇതു കടുത്ത ആശങ്ക സമ്മാനിക്കുന്നു.

ജനുവരിയില്‍ നാണ്യപെരുപ്പം 0.3 ശതമാനം രേഖപ്പെടുത്തിയിടത്താണു തൊട്ടടുത്ത മാസം നാണ്യച്ചുരുക്കം കാണിച്ചിരിക്കുന്നത്.

ജനുവരിയിലേതിനെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ ഇന്ധനവില 5.4 ശതമാനം കുറഞ്ഞതാണ് ഇതിനു പ്രധാന കാരണമായി പറയപ്പെടുന്നത്.

ക്രൂഡ് ഓയില്‍ വില തകരുന്നതിനനുസരിച്ച് ജര്‍മനിയിലും പെട്രോളിന്റെ വില കുത്തനെ ഇടിഞ്ഞു. നിലവില്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ വിലയാണു പെട്രോളിനു ജര്‍മനിയിലുള്ളത്.

ഡീസല്‍ വിലയിലും ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ആകെ രേഖപ്പെടുത്തിയിരിക്കുന്ന കുറവ് പതിമൂന്നു ശതമാനമാണ്. ഒരു ലിറ്റര്‍ ഡീസലിന് ഇപ്പോള്‍ 0.90 യൂറോ മാത്രം, അതെ ഒരു യൂറോയിലും താഴെ. പെട്രോളിന്റെ വില 1.10 വരെ എത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

പെട്രോള്‍ വിലയില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് 5.6 ശതമാനത്തിന്റെ കുറവാണ്. 1.25 യൂറോയാണ് ലിറ്ററിന് ഇപ്പോഴത്തെ വില. ബെല്‍ജിയം, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെല്ലാം വില ഇതിനെക്കാള്‍ കൂടുതല്‍. ഡീസലിന് ജര്‍മനിയിലേക്കാള്‍ വില മേഖലയിലുള്ളത് ഓസ്ട്രിയയിലും ലുക്‌സംബര്‍ഗിലും മാത്രമാണ്. എന്നാല്‍ രണ്ടു തരം ഇന്ധനത്തിനും ലുക്‌സംബര്‍ഗില്‍ ചില ദിവസങ്ങളില്‍ വില കുറയ്ക്കുന്ന സമ്പ്രദായം ഉണ്ട്. കൂടാതെ വാറ്റ് നികുതി കുറവ് അവിടെ സാധനങ്ങള്‍ക്ക് വില കുറയ്ക്കാന്‍ ഉപകരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts