1992ല്‍ ലോകകപ്പിൽ കളിച്ച ഇമ്രാന് ഖാനുശേഷം പാക്കിസ്ഥാനുവേണ്ടി കളിക്കുന്ന ഏറ്റവും പ്രായമുള്ള പാക് പേസറായി മുഹമ്മദ് ഇര്ഫാന്. സിഡ്നിയില്‍ നടന്ന ഓസ്ട്രേലിയ-പാക്കിസ്ഥാന് ആദ്യ ട്വന്റി20 മത്സരത്തിലാണ് പാക് പേസര്‍ പുതിയ നേട്ടംകൈവരിച്ചത്.
1992ലെ ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാനെ നയിക്കുമ്പോള്‍ ഇമ്രാന് 39 വയസായിരുന്നു. ഇര്ഫാനിപ്പോള് 37 വയസും. മിറാന്‍ ബാഖ്ഷ് ആണ് പാക്കിസ്ഥാനായി കളിച്ച ഏറ്റവും പ്രായമുള്ള കളിക്കാരന്. 1955ല്‍ ഇന്ത്യക്കെതിരേ കളിക്കുമ്പോള്‍ അദ്ദേഹത്തിന് 47 വയസായിരുന്നു.
ഓസ്ട്രേലിയ-പാക്കിസ്ഥാന് മത്സരം മഴമൂലം 15 ഓവറായി ചുരുക്കി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 107 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ 3.1 ഓവറില്‍ വിക്കറ്റ് നഷ്ടമാക്കാതെ ഓസ്ട്രേലിയ 41 റണ്‍സ് നേടിയിരിക്കേയാണ് മഴയെത്തിയതോടെ കളി ഉപേക്ഷിച്ചത്.