തിരുവല്ലയിലെ ബേക്കറിക്കാര്‍ അമ്പലപ്പുഴ പാല്‍പായസം വിറ്റു ! ‘ഗോപാല കഷായ’മെന്ന പേരില്‍ പേറ്റന്റ് എടുക്കാന്‍ ദേവസ്വം ബോര്‍ഡ്; ഇനി ആര്‍ക്കും ‘അമ്പലപ്പുഴ പാല്‍പായസം’ വില്‍ക്കാം…

അമ്പലപ്പുഴ പാല്‍പായസം എന്ന പേരില്‍ തിരുവല്ലയിലെ ഒരു ബേക്കറിയില്‍ പാല്‍പ്പായസം വിറ്റതിനെത്തുടര്‍ന്ന് പായസത്തിനു പേറ്റന്റ് എടുക്കാനൊരുങ്ങി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അമ്പലപ്പുഴ പാല്‍പ്പായസമെന്ന വിഖ്യാതമായ പേരുപേക്ഷിച്ച് ‘ഗോപാലകഷായ’മെന്ന പേരില്‍ പേറ്റന്റ് എടുക്കാനാണ് തീരുമാനം. ഫലത്തില്‍ ഗോപാല കഷായമെന്ന പേരില്‍ പേറ്റന്റ് നേടിയാല്‍ അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ ആര്‍ക്കും പാല്‍പ്പായസം വില്‍ക്കാമെന്ന സ്ഥിതിയാകും.

അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ ഏതെങ്കിലും സ്വകാര്യ സ്ഥാപനം പേറ്റന്റ് നേടിയാലും തടയാനാകില്ല. ഗോപാല കഷായമെന്ന പേര് ആചാരപരമായ പേരാണെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതിനെതിരേ പ്രതിഷേധം ശക്തമായി.ലോക പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസം മധുരത്തിന്റെ പര്യായമാണ്. ചെമ്പകശേരി രാജാവിന്റെ കാലം മുതലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പാല്‍പ്പായസം വഴിപാടായി ഉണ്ടാക്കാന്‍ തുടങ്ങിയത്. ലിറ്ററിന് 160 രൂപ നിരക്കിലാണ് അമ്പലപ്പുഴ പാല്‍പ്പായസം വിതരണം ചെയ്യുന്നത്.

രണ്ട് മാസം മുന്‍പാണ് ബേക്കറിയില്‍ അമ്പലപ്പുഴ പാല്‍പ്പായസമെന്നു പേരിട്ട് പാല്‍പ്പായസം ടിന്നിലാക്കി വിറ്റതു വിവാദമായത്. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയില്‍ ബേക്കറിക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ദുരുപയോഗം തടയാനാണു പാല്‍പ്പായസത്തിന്റെ പേരില്‍ പേറ്റന്റ് എടുക്കാനുള്ള നടപടികള്‍ തുടങ്ങിയത്. സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണു ദേവസ്വം ബോര്‍ഡ് പുതിയ പേരില്‍ ഈ തീരുമാനമെടുത്തതെന്ന ആരോപണമാണ് ക്ഷേത്രോപദേശക സമിതി ഉന്നയിക്കുന്നത്.

Related posts