ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞു: കര്‍ഷകര്‍ പ്രതിസന്ധിയില്‍; കോഴിക്ക് തറവില പ്രഖ്യാപിക്കണമെന്നും കോഴി കര്‍ഷകര്‍

alp-kozhiകാഞ്ഞിരപ്പള്ളി: ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് കോഴിക്കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഒരാഴ്ചക്കിടെ പകുതിയിലധികം രൂപയാണ് ഒരു കിലോ ഗ്രാം കോഴിയിറച്ചിക്ക് കുറഞ്ഞത്. കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളില്‍ റബര്‍ കര്‍ഷകര്‍ വിലയിടിവിനെത്തുടര്‍ന്ന് ഇടവിളയായി കോഴി കൃഷിയിലേക്കു തിരിഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ ഹാര്‍ച്ചറികളില്‍ നിന്ന് കേരളത്തിലെത്തുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതും കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. തമിഴ് നാട്ടിലെ പല്ലടം, നാമക്കല്‍ എന്നിവിടങ്ങളിലല്‍ നിന്നുമാണ് കോഴിക്കുഞ്ഞുങ്ങളെ ഫാമുകളിലെത്തിക്കുന്നത്.

മത്സ്യത്തിന്റെ വിലയിടിഞ്ഞതും ലഭ്യത കൂടിയതുമാണ് ഇറച്ചിക്കോഴി വില കുറയാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. കൂടാതെ വിവാഹ ആവശ്യങ്ങള്‍ക്കായി ഇറച്ചിക്കോഴികളെ വാങ്ങുന്നത് കുറച്ചതും വിലത്തകര്‍ച്ചയ്ക്ക് കാരണമായെന്ന് പറയുന്നു. ഇതിനോടൊപ്പം കോഴിത്തീറ്റക്കും വില വര്‍ദ്ധിപ്പിച്ചത് ഇരുട്ടടിയായിരിക്കുകയാണ് കര്‍ഷകര്‍ക്ക്.

കോഴിഫാമുകളെ കാര്‍ഷികമേഖലയില്‍ ഉള്‍പ്പെടുത്തണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. തമിഴ്‌നാട്ടില്‍ നിന്നു കോഴികളെത്തിക്കുന്നതിന് പകരം സര്‍ക്കാര്‍ തലത്തില്‍ കേരളത്തിലും ഹാര്‍ച്ചറികള്‍ സ്ഥാപിക്കണം. പൗള്‍ട്രി കോര്‍പ്പറേഷനില്‍ നിന്നും കോഴി കര്‍ഷകര്‍ക്ക് സബ്‌സിഡികള്‍ ഒന്നും തന്നെ ലഭിക്കുന്നില്ല. മുമ്പ് നബാര്‍ഡ് വഴി കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. നിലവില്‍ അതും നിലച്ചിരിക്കുകയാണ്.

വൈദ്യുതി, കെട്ടിട നിര്‍മാണം, ജലം, തൊഴിലാളികള്‍ക്കുള്ള വേതനം എന്നിങ്ങനെ നിരവധി ഭാരിച്ച ചെലവുകളാണ് കര്‍ഷകര്‍ മുടക്കേണ്ടത്. വിലത്തകര്‍ച്ചയോടു കൂടി കര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും പൗള്‍ട്രി ബോര്‍ഡും അടിയന്തരമായി ഇടപെടണമെന്നും കോഴിക്ക് തറവില പ്രഖ്യാപിക്കണമെന്നും കോഴി കര്‍ഷകര്‍ ആവശ്യപ്പെട്ടു. മറ്റ് ഇറച്ചികള്‍ക്കെല്ലാം ഇരുനൂറ്റമ്പത് രൂപക്ക് മുകളില്‍ ലഭിക്കുമ്പോള്‍ കോഴിക്ക് നൂറു രൂപയെങ്കിലും ലഭിക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു.

Related posts