ഇറ്റാലിയന്‍ നാവികനെ വിട്ടയച്ചതിലുള്ള പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കേണ്ടിയിരുന്നു : വി.എം.സുധീരന്‍

tvm-sudheeranകൊല്ലം : ഇറ്റാലിയന്‍ നാവികനെ വിട്ടയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  പ്രധാനമന്ത്രിയെ പ്രതിഷേധമറിയിക്കേണ്ടതായിരുന്നുവെന്ന്  കെപിസിസിപ്രസിഡന്റ് വി.എം.സുധീരന്‍ . കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിനെ മോചിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കൊല്ലത്ത് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പദമേറ്റശേഷം ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി മറ്റെല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയുമായി സംസാരിച്ചു സംതൃപ്തനായാണ് മടങ്ങിയത്. കേരള തീരത്ത് ജീവസന്ധാരണത്തിന് പോയ മത്സ്യത്തൊഴിലാളികളെ ക്രൂരമായി വെടിവെച്ചുകൊന്ന നാവികര്‍ നിയമത്തിന്റെ മുന്നില്‍ ശിക്ഷയനുഭവിക്കാന്‍ ബാദ്ധ്യസ്ഥരാണ്. അവരെ വെറുതേ വിട്ടതിന് കേരള ജനതയ്ക്ക് ശക്തമായ പ്രതിഷേധമുണ്ട്. ആ പ്രതിഷേധം എന്തുകൊണ്ട് പ്രധാനമന്ത്രിയെ അറിയിച്ചില്ല? പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ?

കോണ്‍ഗ്രസിനെയും സോണിയാഗാന്ധിയേയും തോജോവധം ചെയ്യുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മോദി ഇറ്റാലിയന്‍ നാവികനെ വിട്ടയ്ക്കാന്‍ കൂട്ടുനിന്നത്. ഇതിന് പിന്നിലെ കള്ളക്കളി നേരത്തേ പുറത്തുവന്നതാണ്. അതു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടിയെന്നും സുധീരന്‍ പറഞ്ഞു.
ചിന്നക്കട ഹെഡ്‌പോസ്റ്റാഫീസിനു മുന്നില്‍ നടന്ന ധര്‍ണയില്‍ ഡിസിസിപ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അധ്യക്ഷത വഹിച്ചു. കെപിസിസിജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, കെ.സി.രാജന്‍, അഡ്വ.എ.ഷാനവാസ് ഖാന്‍, സൂരജ് രവി, വി.സത്യശീലന്‍, പ്രതാപവര്‍മ്മ തമ്പാന്‍, അഡ്വ.ബിന്ദു കൃഷ്ണ, അഡ്വ.പി.ജര്‍മിയാസ്, പി.രാമഭദ്രന്‍, കെ.ജി.രവി, കോയിവിള രാമചന്ദ്രന്‍,  തുടങ്ങിയവര്‍  പ്രസംഗിച്ചു.

Related posts