ഇവിടെയും എത്തി കാമറ; പിടിവിഴും മോനേ നിയമം തെറ്റിച്ചാല്‍

klm-cameraചാവക്കാട്: അപകടം പതിവായ ദേശീയപാത 17ലെ അമിത വേഗക്കാരെ പിടികൂടാന്‍ നടപടിയായി. ഇന്റര്‍സെപ്റ്റര്‍ യൂണിറ്റുമായി പോലീസ് സംഘം രംഗത്തിറങ്ങി. അമിതവേഗവും ഗതാഗതനിയമലംഘനവും നടത്തുന്നവരെ പിടികൂടാന്‍ ആധുനിക സംവിധാനവുമായിട്ടാണ് എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം നിയമംതെറ്റിക്കുന്നവരെ പിടിക്കാന്‍ കാത്തിരിക്കുന്നത്.

ഇന്റര്‍സെപ്റ്റര്‍ വാഹനത്തില്‍ ആധുനിക സംവിധാനമുള്ള രണ്ട് കാമറകളുണ്ട്. ഈ കാമറ ഉപയോഗിച്ച് രണ്ട് കിലോമീറ്ററില്‍ അധികം ദൂരത്തില്‍നിന്നും വരുന്നവാഹനത്തിന്റെ വേഗത കണ്ടെത്താം. കാമറ എല്ലാ ഭാഗത്തേക്കും തിരിയും. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാലും മദ്യപിച്ച് വാഹനം ഓടിച്ചാലും ദൂരെനിന്നുതന്നെ കാമറ കണ്ണുകള്‍ പകര്‍ത്തും. പോലീസിനെകണ്ട് നല്ല പിള്ള ചമയാന്‍ ശ്രമിച്ചതുകൊണ്ട് കാര്യമില്ല. അതിനുമുമ്പുതന്നെ കാമറ സംഭവങ്ങള്‍ ഒപ്പിയെടുത്തിരിക്കും. പിന്നെ പിഴയടച്ച് നിയമം പാലിച്ച് യാത്ര തുടരുകമാത്രമാണ് വഴി.

വടക്കേക്കാട്, ചാവക്കാട് പോലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ വരുന്ന ചേറ്റുവ മുതല്‍ ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട് വരെയാണ് ചാവക്കാട് സിഐ കെ.ജി. സുരേഷിന്റെ മേല്‍നോട്ടത്തില്‍ നിരീക്ഷണം.എസ്‌ഐമാരായ എം.കെ. രമേഷ്, പി.കെ. രോഹിത് എന്നിവരുടെ നേതൃത്വത്തില്‍ അഡീഷണല്‍ എസ്‌ഐ എ. നൗഫല്‍, പോലീസ് ജില്ലാ ഓഫീസില്‍നിന്നുള്ള സീനിയര്‍ സിപിഒ സി.കെ. ലിഫിന്‍, വി.കെ. വിനില്‍, ടി.എസ്. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം. പോലീസ് ജില്ലാ മേധാവി ആര്‍. നിശാന്തിനിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്റര്‍സെപ്റ്റര്‍ ചാവക്കാട്ടേക്ക് അനുവദിച്ചതെന്ന് പോലീസ് പറഞ്ഞു.

Related posts