എംഎല്‍എ ഫണ്ടില്‍നിന്ന് ഒരുകോടി; ചങ്ങനാശേരി ബോട്ട് ജെട്ടി ടൂറിസം ബോട്ട് ജെട്ടിയാക്കുന്നു

ktm-boat-jetty-chryചങ്ങനാശേരി: ചങ്ങനാശേരി ബോട്ട് ജെട്ടിയെ ടൂറിസം ബോട്ട് ജെട്ടിയാക്കാനുള്ള പദ്ധതിക്ക് പച്ചക്കൊടി. ഈ പദ്ധതിക്കും ആലപ്പുഴ തോട്ടില്‍ തുരുത്തേല്‍ ജംഗ്ഷന്‍ വരെയുള്ള തോടിന്റെ നവീകരണത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായി എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ഒരുകോടി രൂപ നീക്കി വച്ചതായി സി. എഫ്.തോമസ് എംഎല്‍എ അറിയിച്ചു. ഇതുസംബന്ധിച്ചുള്ള കത്ത് സര്‍ക്കാരിന് കൈമാറിയതായും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

അഞ്ചുമാസം കഴിയുമ്പോള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഈ പദ്ധതിക്കായി കൂടുതല്‍ തുക എംഎല്‍എ ഫണ്ടില്‍ നിന്നും വകയിരുത്തുമെന്നും സി.എഫ്.തോമസ് പറഞ്ഞു. ഈ പദ്ധതിക്ക് സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയില്‍ നിന്നുകൂടി പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കുമെന്നും ടൂറിസം വകുപ്പിലേയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലേയും ഉദ്യോഗസ്ഥര്‍ ബോട്ട്‌ജെട്ടി സന്ദര്‍ശിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കുമെന്നും സി.എഫ്.തോമസ് പറഞ്ഞു.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ചങ്ങനാശേരി ബോട്ട്‌ജെട്ടിയെ ടൂറിസംജെട്ടിയായി ഉയര്‍ത്താന്‍ നിര്‍ദേശിക്കുകയും ഇതിന് രണ്ടുകോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ബോട്ട് ജെട്ടിയോട് ബന്ധപ്പെട്ട തോടുകളെ ടൂറിസ്റ്റ് ജലപാതകളായി നവീകരിച്ച് വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ആദ്യഘട്ടത്തില്‍ ഷിക്കാര വള്ളങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ബജറ്റ് നിര്‍ദേശത്തിലുണ്ടായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്ന് പ്രഖ്യാപിച്ച ബജറ്റില്‍ ഈ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കാതിരുന്നത് പദ്ധതി നടത്തിപ്പിനെ ബാധിച്ചിരുന്നു.

കുട്ടനാട്ടില്‍ റോഡ് സംവിധാനങ്ങള്‍ വര്‍ധിച്ചതോടെ ചങ്ങനാശേരിയില്‍ നിന്നുള്ള ബോട്ട് ഗതാഗതത്തിന്റെയും ചങ്ങനാശേരി മാര്‍ക്കറ്റില്‍ നിന്നും വള്ളങ്ങളില്‍ ചരക്ക് കൊണ്ടുപോകുന്നതും കുറഞ്ഞിരുന്നു. കിടങ്ങറ കെസി ജട്ടിയില്‍ പാലം നിര്‍മിച്ചതോടെ കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ബോട്ട് ഗതാഗതവും പ്രതിസന്ധിയിലാണ്. രണ്ട് ബോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ ചങ്ങനാശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ഈ ജലപാതയില്‍ പായലും പോളയും തിങ്ങി ബോട്ട് സഞ്ചാരം ദുരിതമായ നിലയിലാണ്. ഈ സാഹചര്യത്തില്‍ ബോട്ട് ജെട്ടിയേയും അനുബന്ധ ജലപാതയേയും ഉള്‍പ്പെടുത്തി ടൂറിസം പദ്ധതി നടപ്പാക്കുന്നത് കുട്ടനാടിനും ചങ്ങനാശേരിക്കും ഏറെ ഗുണകരമാകും.

പദ്ധതിയുടെ ഭാഗമായി ചങ്ങനാശേരി- കിടങ്ങറ-ആലപ്പുഴ തോട്, വെട്ടിത്തുരുത്ത്, പറാല്‍, കണ്ണംപേരൂര്‍ വഴി ചെത്തിപ്പുഴ കടവിലെത്തുന്ന തോട്, പണ്ടകശാലാ തോട്, ബോട്ട് ജെട്ടിയില്‍ നിന്നും കാവാലിക്കരി വഴി മനക്കച്ചിറയിലുള്ള റിസോര്‍ട്ടിന് പടിഞ്ഞാറ് ഭാഗത്തെത്തുന്ന ചന്തത്തോട് എന്നീ തോടുകളില്‍ ടൂറിസം ആകര്‍ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാകും. കെസി പാലം ഉയര്‍ത്തി നിര്‍മിച്ചാല്‍ ജലഗതാഗതത്തോടൊപ്പം ടൂറിസവും മെച്ചപ്പെടുത്താനാകും. കേരള സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കോട്ടപ്പുറം മുതല്‍ കോഴിക്കോട് വരെ ദേശീയ ജലപാത ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചട്ടുണ്ട്. ചങ്ങനാശേരി-ആലപ്പുഴ കനാല്‍, ആലപ്പുഴ-കോട്ടയം, കോട്ടയം-വൈക്കം കനാലുകളെ ദേശീയ ജലപാതയായി ഉയര്‍ത്തിയാല്‍ ജലഗതാഗവും ടൂറിസവും വളരുമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.

Related posts