എയ്ഡ്‌സ് രോഗികള്‍ക്ക് പെന്‍ഷന്‍ കിട്ടിയിട്ട് രണ്ടരവര്‍ഷം; സൊസൈറ്റിക്കു നല്‍കിയ പണം എവിടെപോയി ?

Aidsഎ.ജെ.വിന്‍സന്‍

പഴുവില്‍ (തൃശൂര്‍): സംസ്ഥാനത്തെ പാര്‍ശ്വവത്കരിക്കപ്പെട്ട 48,000 എയ്ഡ്‌സ് രോഗികള്‍ക്കായി സമരം ചെയ്യാനാരുമില്ല. വര്‍ഷങ്ങളായി ടി.എ. ഇല്ല, ഇവര്‍ക്കു കിട്ടേണ്ട പെന്‍ഷനും രണ്ടര വര്‍ഷമായി വിതരണം ചെയ്തില്ല. ഇതിനായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിക്കു നല്‍കിയ ആറുകോടി രൂപ വകമാറ്റിയ തായി സംശയം.

2015-16 വര്‍ഷത്തേക്കു മാത്രമാണ് ഈ തുക കൈമാറിയിരുന്നത്. രണ്ടുവര്‍ഷം മുമ്പ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിക്കു പെന്‍ഷന്‍ തുക അനുവദിച്ചിരുന്നുവെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാമത്തെ ഓണക്കാലമായിട്ടും ഇവര്‍ക്കു പെന്‍ഷന്‍ ലഭിച്ചിട്ടില്ല. മുന്‍ സര്‍ക്കാര്‍ കൈമാറിയ തുക പെന്‍ഷനായി നല്‍കാതെ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍ കാറ്, കമ്പ്യൂട്ടര്‍, ബോധവത്കരണ നാടകം, കഥാപ്രസംഗം, മറ്റു പ്രചാരണപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി വകമാറ്റി യിട്ടുണ്ടാകുമെന്നും സംശയമുയര്‍ന്നിട്ടുണ്ട്.

എയ്ഡ്‌സ് രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന തണല്‍ സംഘടനയുടെ പ്രസിഡന്റ് സി.എല്‍. ജോയ് പെന്‍ഷന്‍ കിട്ടാത്തകാര്യം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പെന്‍ഷന്‍ മുടങ്ങാ നുള്ള കാരണം അന്വേഷിച്ചറിയാമെന്നു കൃഷിമന്ത്രി ഉറപ്പു നല്കിയിട്ടുണ്ട്. നേരത്തെ 400 രൂപയായിരുന്ന പെന്‍ഷന്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ആയിരം രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു.

കൂട്ടിയ പെന്‍ഷനോ, പഴയ പെന്‍ഷനോ കിട്ടാത്തവസ്ഥയാണിപ്പോള്‍. രോഗം ബാധിച്ച് അവശരായ ഇവര്‍ക്കു ജോലിക്കു പോകാനുമായിരുന്നില്ല. കുടുംബക്ഷേമപെന്‍ഷനുകള്‍ വീടുകളിലെത്തിക്കുമ്പോള്‍ അവശരായ തങ്ങള്‍ക്കു മാത്രം പെന്‍ഷന്‍ തരുന്നില്ലെന്നു രോഗബാധിതര്‍ പരാതിപ്പെടുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ മുഖേനയാണ് എയ്ഡ്‌സ് ബാധിതരുടെ വിവരങ്ങള്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തത്.

ഫണ്ട് ലഭിച്ചാലുടന്‍ എയ്ഡ്‌സ് ബാധിതര്‍ക്കുള്ള പെന്‍ഷനാണ് ആദ്യം നല്‌കേണ്ടതെന്ന മാനുഷിക പരിഗണനപോലും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ചെയ്തില്ല. ഇവര്‍ രോഗികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണു പണം നല്‌കേണ്ടത്. നേരത്തെ 400 രൂപയായിരുന്നു പെന്‍ഷ ന്‍. ഇതിനോടൊപ്പം മരുന്നു വാങ്ങാന്‍ രോഗികള്‍ക്കുള്ള യാത്രക്കൂലിയായി 120 രൂപയുമുണ്ട്. എന്നാല്‍ യാത്രക്കൂലി മിക്കവര്‍ക്കും വര്‍ഷങ്ങളായി നല്കിയില്ലെന്ന ആക്ഷേപവുമുണ്ട്. 400 രൂപ പെന്‍ഷന്‍ പോലും രണ്ടരവര്‍ഷമായി കുടിശികയാണ്. കേരളത്തില്‍ ഒന്നേകാല്‍ ലക്ഷം എയ്ഡ്‌സ് രോഗികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

Related posts