ഏറ്റുമാനൂരില്‍ തീപാറും പോരാട്ടം; പ്രചാരണം അന്തിമഘട്ടത്തിലേക്ക്

ktm-sureshandthomasഏറ്റുമാനൂര്‍: അന്തരീക്ഷത്തിലെ ചൂട് സര്‍വകാല റിക്കാര്‍ഡിലാണ്.  അതിനെയും വെല്ലുന്ന രാഷ്ട്രീയ ചൂടിലാണ് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. എല്‍ഡിഎഫ് നിലവിലുള്ള എംഎല്‍എ  കെ. സുരേഷ്കുറുപ്പിനെ തന്നെ കളത്തിലിറക്കിയത്  29 വര്‍ഷത്തിനുശേഷം 2011ല്‍ വിജയിച്ച മണ്ഡലം നിലനിര്‍ത്തുകയെന്ന ഭൗത്യവുമായാണ്. 20 വര്‍ഷം പ്രതിനിധികരിച്ചശേഷം കഴിഞ്ഞതവണ കൈവിട്ടുപോയ മണ്ഡലം വീണെ്ടടുക്കാനാണ് യുഡിഎഫ് തോമസ് ചാഴികാടനെതന്നെ നിയോഗിച്ചിരിക്കുന്നത്.  സംസ്ഥാനത്ത് ഇതാദ്യമായി മത്സരിക്കുന്ന എന്‍ഡിഎയ്ക്ക് മൂന്നാം മുന്നണി എന്ന നിലയില്‍ ശക്തി തെളിയിക്കണം.  ബിഡിജെഎസിനു ലഭിച്ച ഏറ്റുമാനൂരില്‍ പരമാവധി വോട്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ട്രഷറര്‍ എ.ജി.തങ്കപ്പന്‍ തന്നെ മത്സരിക്കുന്നു.

വ്യക്തിപരമായ ആക്ഷേപങ്ങളോ തരംതാണ പ്രചാരണതന്ത്രങ്ങളോ പ്രചാരണത്തിന്റെ  ഒരു ഘട്ടത്തിലും ഉണ്ടായില്ല. അസല്‍ രാഷ്ട്രീയ പോരാട്ടമാണ് ഏറ്റുമാനൂരില്‍ നടക്കുന്നത്. പ്രചാരണ വിഷയം വികസനം തന്നെ.  വികസന സാധ്യതകള്‍, വികസന മുരടിപ്പ്, വികസനരംഗത്തെ അവഗണനകള്‍ തുടങ്ങിയവയൊക്കെ പ്രചാരണ വിഷയമായി. നിശിതമായ വിമര്‍ശനങ്ങളും  അവകാശവാദങ്ങളും  ഉയര്‍ന്നുവന്നു. 2011ല്‍ മണ്ഡലത്തിലെ  രാഷ്ട്രീയ കാലാവസ്ഥയില്‍ വന്ന മാറ്റം തങ്ങള്‍ക്ക് അനുകൂലമായി നിലനിര്‍ത്താന്‍ എല്‍ഡിഎഫ് ശ്രമിക്കുമ്പോള്‍ അവിടെ തങ്ങള്‍ക്കനുകൂലമായ സാഹചര്യങ്ങള്‍ കണെ്ടത്താനുള്ള ശ്രമത്തിലാണ്  യുഡിഎഫ്.

എന്‍ഡിഎയുടെ സ്വാധീനമാണ് ഇത്തവണ വിലയിരുത്തപ്പെടുന്ന പ്രധാന ഘടകം.  ഈഴവ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ പരമാവധി വോട്ട് നേടാനുള്ള ശ്രമമാണ് അവരുടേത്.  അവര്‍ ശക്തിസംഭരിക്കുമ്പോള്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പരമ്പരാഗത വോട്ട് ബാങ്കില്‍ വിള്ളലുണ്ടാകും. ഇത് ഏതു മുന്നണിയെയാകും കൂടുതല്‍ ബാധിക്കുകയെന്നത് കണ്ടറിയണം. നിയോജകമണ്ഡലം പര്യടനത്തിലേക്ക് കടക്കുകയാണ് മൂന്നു സ്ഥാനാര്‍ഥികളും. എന്‍ഡിഎ സ്ഥാനാര്‍ഥി എ.ജി.തങ്കപ്പന്റെ പര്യടനം ഇന്നലെ തിരുവാര്‍പ്പ് പഞ്ചായത്തില്‍ ആരംഭിച്ചു.  കാഞ്ഞിരംജെട്ടിയില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.വി.ബൈജു പര്യടനം ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ പര്യടനം ഇന്ന് ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ആരംഭിക്കും. രാവിലെ എട്ടിന് കട്ടച്ചിറ പൂച്ചിനപ്പള്ളിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിഎസ്. ജോസഫ് പര്യടനം ഉദ്ഘാടനം ചെയ്യും.  12ന് പര്യടനം സമാപിക്കും.എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ.സുരേഷ് കുറുപ്പിന്റെ പര്യടനം ഏഴിന് ആരംഭിച്ച് 12ന് സമാപിക്കും. ഏറ്റുമാനൂര്‍  മുനിസിപ്പാലിറ്റിയിലും  അതിരമ്പുഴ, നീണ്ടൂര്‍ പഞ്ചായത്തുകളിലുമാണ് ആദ്യദിവസത്തെ പര്യടനം.

സ്വതന്ത്രസ്ഥാനാര്‍ഥി ജോസ്‌മോന്‍ മുണ്ടയ്ക്കലും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റും കേരള കോണ്‍ഗ്രസ്-എം ജില്ലാ സെക്രട്ടറിയുമായിരുന്നു ജോസ്‌മോന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അതിരമ്പുഴയില്‍ കുടുംബയോഗത്തില്‍ സംബന്ധിച്ചു. വി.എസ്.അച്യുതാനന്ദന്‍, എം.എ.ബേബി, കോടിയേരി ബാലകൃഷ്ണന്‍, കുമ്മനം രാജശേഖരന്‍ എന്നിവരും പ്രചാരണത്തിനെത്തി.  എ.കെ.ആന്റണി, രമേശ് ചെന്നിത്തല, കെ.എം.മാണി, വൈക്കം വിശ്വന്‍, കെ.ജെ.തോമസ് തുടങ്ങിയവരും വരും ദിവസങ്ങളില്‍ എത്തും.

Related posts