ചേർത്തല: ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം കുറ്റിക്കാട്ടിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി.തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ദേശീയപാതയിലൂടെ കടന്നുപോയ ലോറി ഡ്രൈവർ മൂത്രമൊഴിക്കാനായി കാട്ടിൽ കയറിയപ്പോഴാണ് മനുഷ്യന്റേതാണെന്ന് തോന്നിക്കുന്ന മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
തുടർന്ന് ചേർത്തല പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്ഥികൂടം പുരുഷന്റേതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.മാസങ്ങളോളം പഴക്കമുള്ള മൃതദേഹാവശിഷ്ടത്തിനു സമീപത്ത് ചെരിപ്പും കണ്ടെത്തി. കാലപ്പഴക്കത്താൽ എല്ലുകൾ വേറിട്ട് പലയിടങ്ങളിലായാണ് കിടക്കുന്നത്.
താടിയെല്ല്, തുടയെല്ല്, കൈകാലുകളിലെ എല്ലുകൾ എല്ലാം വിട്ട് കുറച്ച് മാറിക്കിടക്കുന്ന അവസ്ഥയിലാണ്.ഫോറൻസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റി.കുറ്റിക്കാട്ടിൽ അറവ് അവശിഷ്ടവും കോഴിമാലിന്യവും കൊണ്ടുവന്നിടുന്ന പതിവുള്ളതുകൊണ്ട് ആരും ശ്രദ്ധിച്ചില്ല.
സമീപപ്രദേശങ്ങളിൽ സിസിടിവി കാമറയില്ലാത്തത് പോലീസിന്റെ അന്വഷണത്തെ ബാധിച്ചേക്കും.സമീപ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളായ ചേർത്തല, അർത്തുങ്കൽ, പട്ടണക്കാട് എന്നീ പരിധിയിലുള്ള പ്രദേശങ്ങളിൽ നിന്നു കാണാതായവരുടെ ലിസ്റ്റ് എടുത്ത് അന്വേഷണം തുടങ്ങിട്ടുണ്ടെന്ന് ചേർത്തല പോലീസ് പറഞ്ഞു.

