ഐഎവൈ ഭവന പദ്ധതി: അവസാന ഗഡു ലഭിക്കാതെ ഗുണഭോക്താക്കള്‍

ktm-iayമൂലമറ്റം: ഇന്ദിര ആവാസ് യോജന ഭവന നിര്‍മാണ പദ്ധതി അട്ടിമറിക്കുന്നതായി പരാതി. വീടുപണിക്ക് പണം കൊടുക്കാതെ പണികള്‍ തടസപ്പെടുത്തുന്നു. എസ്‌സി, എസ്ടി വിഭാഗം ആദിവാസികള്‍ക്ക് ഐഎവൈ പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തുകള്‍ മുഖേന ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കി ബ്ലോക്ക് പഞ്ചായത്തുകളെ ഏല്‍പിക്കുകയും അവരുടെ നിര്‍ദേശാനുസരണം പണി തുടങ്ങുകയും ചെയ്ത നൂറുകണക്കിനാളുകള്‍ക്കാണ് പണം കൊടുക്കാതിരിക്കുന്നത്.മൂന്നു ലക്ഷം രൂപ ലഭിക്കുമെന്നു പറഞ്ഞു പണി തുടങ്ങിയ വീടുകള്‍ക്ക് രണ്ടുലക്ഷം രൂപ മാത്രമെ നല്‍കിയിട്ടുള്ളു.

ബാക്കി പണം നല്‍കാന്‍ ബ്ലോക്ക് പഞ്ചായത്ത് തയാറാകുന്നില്ല. എസ്‌സി, എസ്ടി ഡിപ്പാര്‍ട്ടുമെന്‍റുകള്‍ പണം തരാത്തതാണ് കാരണമായി പറയുന്നത്. വാര്‍ക്ക വരെയുള്ള പണികള്‍ കഴിഞ്ഞ ഗുണഭോക്താക്കള്‍ കക്കൂസ് നിര്‍മാണം, തേപ്പ്, വയറിംഗ്, വാതില്‍, ജനല്‍ തുടങ്ങിയ പണികള്‍ നടത്താനാവാതെ വിഷമിക്കുകയാണ്. പട്ടിക ജാതിക്കാര്‍ക്ക് ഒരു ലക്ഷം രൂപയും, പട്ടിക വര്‍ഗക്കാര്‍ക്ക് അന്‍പതിനായിരം രൂപയുമാണ് കൊടുക്കാതിരിക്കുന്നത്. സംസ്ഥാന റൂറല്‍ ഡവലപ്‌മെന്‍റ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നത് ബാക്കി നല്‍കാനുള്ള തുക ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കാനാണ്. എന്നാല്‍ ഈ രീതിയിലും ഇവര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല.

ഗ്രാമപഞ്ചായത്തുകള്‍ പദ്ധതികള്‍ തയാറാക്കി ഡിപിസിയുടെ അംഗീകാരവും വാങ്ങിച്ചതാണ്. അതിനാല്‍ ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കാന്‍ സാധിക്കില്ലെന്നാണ് പഞ്ചായത്തധികൃതരുടെ അഭിപ്രായം. ഡിപ്പാര്‍ട്ടുമെന്‍റുകളുടെ അനാസ്ഥ മൂലം ഏറ്റവുമധികം കഷ്ടപ്പെടുന്നത് അറക്കുളം പഞ്ചായത്തില്‍ കൊച്ചു കണ്ണിക്കലില്‍ താമസിക്കുന്ന കാന്‍സര്‍ രോഗിയായ പനച്ചിയില്‍ കൃഷ്ണന്‍കുട്ടിയും കുടുംബവുമാണ്. മൂലമറ്റം ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ചാണ് കൃഷ്ണന്‍കുട്ടി വിദ്യാര്‍ഥികളായ രണ്ടു മക്കളെ പഠിപ്പിക്കുന്നതും കുടുംബം പോറ്റുന്നതും. പഞ്ചായത്തില്‍ നിന്നും കിട്ടിയതും കടം വാങ്ങിയതുമായ പണം ഉപയോഗിച്ചു വീടുവാര്‍ക്കാന്‍ ഇവര്‍ക്കു സാധിച്ചുവെങ്കിലും ഒരു ശൗചാലയം പണിയാനോ മറ്റു പണികള്‍ നടത്താനോ സാധിച്ചിട്ടില്ല.

അയല്‍വാസിയായ പടിപ്പുരയ്ക്കല്‍ പാപ്പന്റെ കാരുണ്യത്താല്‍ അദ്ദേഹത്തിന്റെ വീട്ടിലാണ് ഇവര്‍ അന്തിയുറങ്ങുന്നത്. കാന്‍സര്‍ രോഗിയായ കൃഷ്ണന്‍കുട്ടിക്ക് ജില്ലാ കളക്ടറുടെ കാരുണ്യത്താല്‍ എപിഎല്‍ ആയിരുന്ന റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആയി ലഭിച്ചു. തൊഴിലുറപ്പ് പണിക്കു പോകുന്ന ഭാര്യ ഓമനയുടെ തുച്ഛമായ വരുമാനം കൊണ്ടു മരുന്നു വാങ്ങുവാന്‍ പോലും സാധിക്കുന്നില്ല. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളും ഉദ്യോഗസ്ഥന്‍മാരും ചേര്‍ന്ന് നടത്തുന്ന തീരുമാന ലംഘനങ്ങള്‍ നൂറുകണക്കായ സാധാരണക്കാരുടെ ജീവിതമാണ് തകര്‍ക്കുന്നത്. സര്‍ക്കാരും ജനപ്രതിനിധികളും കണ്ണു തുറക്കണമെന്ന പ്രാര്‍ഥനയിലാണ് ഈ കുടുംബം.

Related posts