ഒറ്റപ്പാലത്തും ഷൊര്‍ണൂരും എല്‍ഡിഎഫിനു വനിതാ സ്ഥാനാര്‍ഥികള്‍…?

pkd-LDFഷൊര്‍ണൂര്‍: ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നിയമസഭാമണ്ഡലങ്ങളില്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വനിതകളാകുമെന്നു സൂചന. ഇരുമണ്ഡലങ്ങളും സിപിഎമ്മിന്റെ ഉറച്ച സീറ്റുകളാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. നിശ്ചിതരീതിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സീറ്റുകള്‍ വനിതകള്‍ക്ക് നല്കുന്നതിന് പാര്‍ട്ടിതലത്തില്‍ ആലോചനയുണ്ടായതെന്നാണ് സൂചന. അതേസമയം ഇരു സീറ്റുകളിലും പുതുമുഖങ്ങളാകുമെന്നാണ് ഇതോടൊപ്പം ലഭിക്കുന്ന സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെയും വന്നിട്ടില്ല. രണ്ടുതവണ എംഎല്‍എയായ എം.ഹംസയ്ക്ക് ഒരുതവണ കൂടി അവസരം നല്കുണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

പാര്‍ട്ടി ഘടകങ്ങളും ഈ ആവശ്യത്തില്‍ ഉറച്ചുനില്ക്കുന്നു. എന്നാല്‍ പൊതുമാനദണ്ഡം ഇദ്ദേഹത്തിന് എതിരാണ്. രണ്ടുതവണ മത്സരിച്ചവര്‍ക്ക് ഇനി അവസരം നല്‌കേണ്ടതില്ലെന്ന നയമാണ് സിപിഎം തത്വത്തില്‍ എടുത്തിട്ടുള്ളത്. ഇതാണ് ഹംസയ്ക്കും ഷൊര്‍ണൂര്‍ എംഎല്‍എ കെ.എസ്.സലീഖയ്ക്കും പ്രശ്‌നമാകുന്നത്.അതേസമയം ഷൊര്‍ണൂരില്‍ എം.ആര്‍.മുരളിയും ഒറ്റപ്പാലത്ത് പി.കെ.ശശിയും സ്ഥാനാര്‍ഥികളാകുമെന്നു സൂചനയുണ്ട്. പി.കെ.ശശി സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമാണ്. വിമതപട നയിച്ച് പാര്‍ട്ടിക്ക് ഏറെ തലവേദനയുണ്ടാക്കിയശേഷം അവസാനം പാര്‍ട്ടിക്ക് കീഴ്‌പ്പെട്ട എം.ആര്‍.മുരളി നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ്.

അതേസമയം മുരളിയെ തൃത്താലയിലേക്കും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞതവണ ഒറ്റപ്പാലത്തു മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കെപിസിസി സെക്രട്ടറിയുമായ വി.കെ.ശ്രീകണ്ഠന്‍ ഷൊര്‍ണൂരില്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത കൂടുതലാണ്.എന്നാല്‍ ഈ സീറ്റില്‍ അദ്ദേഹം വലിയ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് സൂചന. ഒറ്റപ്പാലത്തും ഇദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. ഇത്തവണ എല്ലാവരും വളരെമുമ്പു തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങാനാണ് തീരുമാനം.

Related posts