കനാല്‍ വൃത്തിയാക്കാന്‍ എത്തിയയാള്‍ മരങ്ങള്‍ മുറിച്ചുവിറ്റതായി പരാതി; കരാറുകാരനെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍

ktm-kanalകടുത്തുരുത്തി: എംവിഐപി കനാല്‍ വൃത്തിയാക്കുന്നതിന് കരാറെടുത്തയാള്‍ കനാലിന്റെ വശങ്ങളില്‍ നിന്നിരുന്ന മരങ്ങള്‍ മുറിച്ചുവിറ്റതായി പരാതി. കനാല്‍ ശുചീകരണത്തിനായി പണി ആരംഭിച്ച കരാറുകാരന്‍ കനാലിന്റെ വശങ്ങളില്‍ നിന്നും വെട്ടിയ രണ്ട് ലോഡ് തടി കയറ്റിവിട്ടതായും വീണ്ടും മരം മുറിച്ചു വില്‍ക്കാന്‍ ശ്രമം നടത്തിയപ്പോള്‍ തടയുകയായിരുന്നുവെന്നും സമീപവാസികള്‍ പറഞ്ഞു. മുട്ടുചിറ നവഭാവന റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഇതു സംബന്ധിച്ച പരാതി കടുത്തുരുത്തി സിഐക്കും ഇറിഗേഷന്‍ വകുപ്പിനും നല്‍കി. വെട്ടിനീക്കിയ വന്മരങ്ങളുടെ വലിയ തടികള്‍ ആദ്യം തന്നെ ലോറികളില്‍ കയറ്റി അയക്കുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു.

കേറ്റിക്കൊണ്ടു പോയതിന്റെ ബാക്കി തടികള്‍ കനാലില്‍ തന്നെ കിടക്കുകയാണ്. കനാല്‍ ശുചിയാക്കു ന്നതിന് പകരം മരങ്ങള്‍ വെട്ടിയ കരാറുകാരന്‍ മരത്തിന്റെ കമ്പുകളും ശിഖരങ്ങളും ഇലകളും കനാലില്‍ തന്നെ ഉപേക്ഷിച്ചിരിക്കുകയാണെന്നും പരാതിക്കാര്‍ പറഞ്ഞു. മുട്ടുചിറ പറമ്പ്രം മുതല്‍ ആശുപത്രിക്കവല വരെയുള്ള സബ്കനാല്‍ ശുചിയാക്കാനാണ് കരാര്‍ നല്‍കിയതെന്നും ഇതേത്തുടര്‍ന്ന് കനാലില്‍ പണിക്കാരുമായി എത്തിയ ഇയാള്‍ ആദ്യംതന്നെ മരങ്ങള്‍ വെട്ടി കടത്താനാണ് ശ്രമിച്ചതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പോലീസിനോട് പറഞ്ഞു.

കനാലിന്റെ വശങ്ങളിലായി നിന്നിരുന്ന വട്ടയും തേക്കും ഉള്‍പെടെയുള്ള മരങ്ങളെല്ലാം വെട്ടിയെടുത്തതായാണ്  ഇവര്‍ പറഞ്ഞത്. ആയിരക്കണക്കിന് രൂപയുടെ തടികളാണ് ഇവിടെ നിന്നും കടത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. അനുമതിയില്ലാതെ തടി മുറിച്ചു കടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് നാട്ടുകാരും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും ആവശ്യപ്പെട്ടു.

Related posts