സ്വന്തം ലേഖകന്‍
തൃശൂര്‍: സ്വരാജ്‌റൗണ്ട് തിങ്ങിനിറഞ്ഞ പുരുഷാരത്തിനും തേക്കിന്‍കാടിന്റെയും വട്ടത്തിനും നടുവിലിട്ടു ചങ്കുറപ്പിന്റെ സാമ്പിള്‍ ഒരുക്കി തൃശൂര്‍ മഹാപൂരത്തിനു തിരികൊളുത്തി. അവസാന നിമിഷം വരെ നീണ്ട ആശങ്കകളും ആകാംക്ഷകളുമാണ് ആകാശത്തേക്കുയര്‍ന്നു ചിതറിയത്. പൂരാവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സാമ്പിള്‍ കൂടിയാണ് തൃശൂരില്‍ പൊട്ടിവിടര്‍ന്നത്.
കര്‍ശന നിയന്ത്രണങ്ങളുടെയും സുരക്ഷാക്രമീകരണങ്ങളുടെയും ഭാഗമായി ഒന്നേകാല്‍ മണിക്കൂറിലധികം വൈകിയാണ് സാംപിള്‍ വെടിക്കെട്ട് തുടങ്ങിയത്. വൈകിട്ട് ഏഴിന് ആരംഭിക്കേണ്ട പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് തുടങ്ങുമ്പോള്‍ സമയം 8.20. പൂരം സര്‍വപ്രൗഢിയോടും തിരികെപ്പിടിച്ച ഒരു ജനതയുടെ ആത്മാവിഷ്കാരം ആര്‍പ്പുവിളികളിലും കൈയടികളിലും ഉയര്‍ന്നുപൊങ്ങി. ശബ്ദതീവ്രത കുറച്ച് വര്‍ണം കൂട്ടിയും പതിവുപോലെ കുഴിമിന്നിയില്‍ തുടങ്ങി, ഗുണ്ട്, അമിട്ട് എന്നീ മികച്ച താളക്രമത്തിലുമാണ് വെടിക്കെട്ട് തുടങ്ങിയത്. മൂന്നും ഇടകലര്‍ത്തി പാറമേക്കാവ് വിഭാഗം കത്തിക്കയറുന്നതിനൊപ്പം ജനം ആര്‍പ്പുവിളികളോടെ വെടിക്കെട്ട് കൊഴുപ്പിച്ചു.
8.45ഓടെ തിരുവമ്പാടി വിഭാഗം തീകൊളുത്തി. കുഴിമിന്നിയില്‍ തുടങ്ങി, അമിട്ടും ഗുണ്ടും ഇടകലര്‍ത്തി തിരുവമ്പാടിയും പതിവു ഗാംഭീര്യവുമായി ആകാശംനിറഞ്ഞു. സിഎംഎസ് സ്കൂള്‍ പരിസരത്തിനു മുന്നില്‍നിന്നും ഓലപ്പടക്കത്തിലേക്ക് കൊട്ടിക്കയറിയതോടെ വെടിക്കെട്ടുകമ്പക്കാര്‍ ഇളകിമറിഞ്ഞു. ഇരുവിഭാഗത്തിന്റെയും കൂട്ടപ്പൊരിച്ചിലുകള്‍ക്കുശേഷം വെടിക്കെട്ടുപ്രേമികള്‍ നിര്‍ത്താതെ കൈയടിച്ചും ആര്‍പ്പുവിളിച്ചും ആകാശപ്പൂരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് പിരിഞ്ഞത്. സ്വരാജ്‌റൗണ്ടിലും കെട്ടിടങ്ങളിലുമായി പതിവുപോലെ വന്‍പുരുഷാരമാണ് സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ കാത്തുനിന്നത്. പാറമേക്കാവിനുവേണ്ടി ചാലക്കുടി സ്വദേശി സ്റ്റിബിന്‍ സ്റ്റീഫനും തിരുവമ്പാടിക്കുവേണ്ടി മുണ്ടത്തിക്കോട് സ്വദേശി സതീഷുമാണ് വെടിക്കെട്ട് ഒരുക്കിയത്.
സാമ്പിള്‍ തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പേ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം നഗരത്തിലേക്കു പ്രവേശിച്ചു. സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി ജനത്തെ നിയന്ത്രിക്കാന്‍ ബാരിക്കേഡും വടവും ഉപയോഗിച്ചു പോലീസ് സജ്ജരായി നിന്നു. ഷൊര്‍ണൂര്‍ റോഡില്‍നിന്നു നേരിട്ടു സ്വരാജ്‌റൗണ്ടിലേക്കു കടക്കുന്നതു തടയാന്‍ പോലീസ് വടംകെട്ടി ആളുകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചത് അസ്വാരസ്യങ്ങള്‍ക്ക് ഇടയായി. ആളുകളെ റോഡിലേക്കു പ്രവേശിപ്പിക്കാതെ ഷൊര്‍ണൂര്‍ റോഡില്‍നിന്നും ഫുട്പാത്ത് വഴി കടത്തിവിടാനായിരുന്നു പോലീസ് ശ്രമം.
അല്പനേരം ഇതില്‍ പോലീസ് വിജയിച്ചെങ്കിലും പിന്നീടു നിയന്ത്രണം വിട്ടതോടെ ജനം റോഡിലേക്കു പ്രവേശിച്ചുതുടങ്ങി. എങ്കിലും വെടിക്കെട്ടുനടക്കുന്ന സിഎംഎസ് സ്കൂള്‍ മുതല്‍ മാരാര്‍ റോഡ് വരെയുള്ള ഭാഗങ്ങളില്‍ ആളുകളെ റോഡിലേക്കു പ്രവേശിപ്പിക്കാതെ തടയാന്‍ പോലീസിനു കഴിഞ്ഞു.
കാത്തുനിന്ന് അക്ഷമരായ ജനക്കൂട്ടം പലപ്പോഴും പോലീസ് നിയന്ത്രണങ്ങളില്‍ പ്രകോപിതരായി കൂവിത്തുടങ്ങി. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഇതാദ്യമായാണ് സ്വരാജ്‌റൗണ്ടിന്റെ ഭൂരിഭാഗവും ഒഴിച്ചിടുന്നത്. അപകടമുണ്ടായാല്‍ ആംബുലന്‍സുകള്‍ക്കു പോകാന്‍ വഴിയൊരുക്കുന്നതിനായിരുന്നു ഈ ക്രമീകരണം. വെടിക്കെട്ടിനു മുന്നോടിയായി ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തി. കൊല്ലം പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ പോലീസിന്റെ കര്‍ശന പരിശോധന രാവിലെ മുതല്‍തന്നെ ആരംഭിച്ചു.
സാമ്പിള്‍ വെടിക്കെട്ടിനോടനുബന്ധിച്ചു പൂരപ്പന്തലുകളും ദീപപ്രഭചൊരിഞ്ഞു. രൂക്ഷമായ ചൂടും തിരക്കും കാത്തിരിപ്പും കാരണം പലരും ക്ഷീണിതരായി. തിരക്കിനിടയിലൂടെ മടങ്ങാന്‍ കഴിയാത്തതിനാല്‍ പലര്‍ക്കും വെടിക്കെട്ട് കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവന്നു.