കളമശേരിയില്‍ ഇടതിന്റെ സ്ഥാനാര്‍ഥി ആരാകും

ekm-LDFകളമശേരി: കളമശേരി നിയോജക മണ്ഡലത്തിലെ ആസന്നമായ നിയമ തെരെഞ്ഞടുപ്പില്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രി വീണ്ടും അങ്കത്തട്ടിലിറങ്ങുമ്പോള്‍ എതിര്‍ പക്ഷത്ത് ആരായിരിക്കുന്ന ചര്‍ച്ച സജീവമാകുന്നു. സി പി എമ്മിന്‍െറ  മുന്‍ എംപി യോ മുന്‍ എംഎല്‍എയോ അതോ ഏരിയ സെക്രട്ടറിയോ ആണോയെന്നാണ് പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത്. മുന്‍ രാജ്യസഭാ എംപിയായ കെ. ചന്ദ്രന്‍ പിള്ള, മുന്‍ ആലുവ എംഎല്‍ എയായ എ.എം. യൂസഫ്, കളമശേരി ഏരിയാ സെക്രട്ടറി വി.എം. സക്കീര്‍ ഹുസൈന്‍ എന്നിവരെയാണ് ജില്ലാ നേതൃത്വം അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മികച്ച സംഘാടകരായ മൂവരും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരേ പോലെ സ്വീകാര്യരാണ്.

എന്നാല്‍ പാര്‍ട്ടി വോട്ടുകള്‍ കൊണ്ടു മാത്രം വിജയം വരിക്കാനാവില്ലെന്നും പൊതു സ്വീകാര്യത പരമപ്രധാനമാണെന്നും നേതൃത്വത്തിനറിയാം. തൊഴിലാളി നേതാവും പ്രമുഖ വി.എസ്. പക്ഷക്കാരനുമായ ചന്ദ്രന്‍ പിള്ളയ്ക്ക് വിലങ്ങു തടിയായി നില്‍ക്കുന്നത് കഴിഞ്ഞ തവണത്തെ തെരെഞ്ഞെടുപ്പ് ഫലം തന്നെയാണ്. മുസ്ലീം ലീഗിന്റെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രന്‍പിള്ളയെ 7889 വോട്ടിനാണു പരാജയപ്പെടുത്തിയത്. ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടന്ന തദ്ദേശ തെരെഞ്ഞെടുപ്പില്‍ ചന്ദ്രന്‍ പിള്ളയുടെ സ്വന്തം തട്ടകമായ ഏലൂരിലടക്കം ഇടതുപക്ഷത്തിന് മുന്നേറ്റം നടത്താന്‍ കഴിഞ്ഞു. ഇത് കൈവിടാതിരുന്നാല്‍ ജയം സുനിശ്ചിതമെന്നാണ് വിശ്വാസം.

എന്നാല്‍ ഏറെ ജനകീയനായ സിറ്റിംഗ് എംഎല്‍എയെ നേരിടുമ്പോള്‍ ചിരിക്കുന്ന മുഖമാണ് നല്ലതെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് അഭിപ്രായമുണ്ട്. അതിന് ചേരുന്നത് ആലുവ എം എല്‍എ ആയിരുന്ന എ.എം. യൂസഫാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ആലുവ നിയമസഭാ മണ്ഡലത്തിലായിരുന്ന ചാല പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കളമശേരി നിയമസഭാ മണ്ഡലം രൂപീകരിച്ചത്.

പത്ത് വര്‍ഷം മുമ്പ് അനുകൂലമായി വീണ വോട്ടുകള്‍ വീണ്ടും പെട്ടിയില്‍ വീഴ്ത്താനാവുമെന്ന ആത്മവിശ്വാസം എ.എം. യൂസഫിനെ അനുകൂലിക്കുന്നവര്‍ക്കുണ്ട്. കളമശേരി ഏരിയുടെ അമരക്കാരനായ സക്കീര്‍ ഹുസൈനാണ് മൂന്നാമത് പരിഗണിക്കുന്ന സ്ഥാനാര്‍ഥി. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്ക് വഹിക്കുന്ന സക്കീര്‍ ഹുസൈന്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ പുതുമുഖമാണ്.

Related posts