കളമശേരിയില്‍ ഡങ്കിപ്പനിയും ചിക്കന്‍പോക്‌സും

tvm-dengueകളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ നിന്ന് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടിട്ടും  കളമശേരി നഗരസഭയിലെ മഴക്കാലപൂര്‍വ ശുചീകരണ പരിപാടികള്‍ അവതാളത്തിലെന്ന് ആക്ഷേപം.  മണ്‍സൂണ്‍ മഴയ്ക്ക് മുമ്പ് നടത്തിയിരിക്കേണ്ട ചവര്‍ നീക്കവും   കാനവൃത്തിയാക്കലും  കൊതുകു നശീകരണവും  നഗരസഭയുടെ ആരോഗ്യ വിഭാഗം ഇതുവരെയും ആരംഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് അതാത് വാര്‍ഡുകളില്‍  ശുചീകരണം നടത്തേണ്ടത്.

ശുചീകരണം നടത്തുന്നതിന് ശുചിത്വമിഷനില്‍ നിന്ന് 10000 രൂപയും നഗരസഭയുടെ തനത്ഫണ്ടില്‍ നിന്ന് 5000 രൂപയും കൗണ്‍സിലര്‍മാര്‍ക്ക് ലഭിക്കും. ഇത് കൂടാതെ എന്‍ആര്‍എച്ച് എമ്മില്‍ നിന്ന് ഓരോ വാര്‍ഡിലേക്കും ലഭിക്കുന്ന 10,000 രൂപ കൂടി ശുചീകരണത്തിന് ചെലവഴിക്കാം. ഈ തുക ഉപയോഗിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തയ്യാറാവുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പാരാമെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലാണ് കഴിഞ്ഞ ദിവസം ചിക്കന്‍പോക്‌സ് പടര്‍ന്നിരുന്നു. പത്തോളം വിദ്യാര്‍ഥികളില്‍ ചിക്കന്‍പോക്‌സ് കണ്ടതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ 31വരെ  അടച്ചിട്ടിരിക്കുകയാണ്.

ഇതൊരു സൂചനയായി കരുതി  മെഡിക്കല്‍ കോളജ്, കൊച്ചി സര്‍വകലാശാല എന്നിവയുടെ ഹോസ്റ്റല്‍ പരിസരത്തെ ചവറുകള്‍ നീക്കം ചെയ്യാനും പരിസരം വൃത്തിയാക്കാനും  നഗരസഭയുടെ ആരോഗ്യ വിഭാഗം  തയാറാവുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.വേനല്‍മഴ വന്നതോടെ നഗരത്തിന്‍െറ പല മേഖലകളിലും കാനകള്‍ കവിഞ്ഞൊഴുകുകയാണ്. കാനകള്‍ വൃത്തിയാക്കാത്തതിനാല്‍ മഴവെള്ളം  ഒഴുകിപോകാന്‍ സ്ഥലമില്ലാത്തതാണ് ഇതിന് കാരണം..  കാടുകള്‍ വെട്ടിത്തെളിക്കാനോ കൊതുകു നശീകരണ പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമാക്കാനോ കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുണ്ട്.

ഫോഗിംഗ്, സ്‌പ്രെയിംഗ് എന്നിവ സാധാരണ ഗതിയില്‍ വാര്‍ഡുകള്‍ തിരിച്ച് ആരംഭിക്കാറുണ്ട്. ഇതും കളമശേരി നഗരസഭയില്‍ നടന്നിട്ടില്ല. ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കളമശേരിയിലെ ഒരാള്‍ക്ക് ഡങ്കിപ്പനി കണ്ടെത്തിയിരുന്നു. ആ വാര്‍ഡില്‍ മാത്രം കൊതുകു നശീകരണം  നടത്തിയെന്ന് ആരോഗ്യ വിഭാഗം അവകാശപ്പെടുന്നു. വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രക്ഷകര്‍ത്താക്കളില്‍ ആശങ്ക പരത്തിയിട്ടുണ്ട്.

വേനല്‍മഴ കാരണം കുന്നുകൂടി കിടക്കുന്ന ചവറുകള്‍ക്ക് സമീപം വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്നതും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്ന പതിവു പല്ലവിയാണ് ആരോഗ്യ വിഭാഗം പറയുന്നത്. ഇന്നലെ പുതിയതായി സ്ഥാനമേറ്റ സര്‍ക്കാരിന്‍െറ ആദ്യ തീരുമാനങ്ങളില്‍ ഒന്ന് മഴക്കാലപൂര്‍വ്വ ശുചീകരണം അടിയന്തിരമായി നടത്തുകയെന്നതായിരുന്നു. അതേ സമയം  മഴക്കാലത്തിന് മുമ്പേ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭയില്‍ പ്രാരംഭ ഘട്ടത്തിലാണെന്നും  മൂന്ന് ദിവസത്തിനുള്ളില്‍ ചവര്‍ നീക്കം നടത്തുമെന്നും കളമശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ പറഞ്ഞു.

ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയ്ക്ക് ഇതുമായി ബന്ധപ്പെട്ട  നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും  ഫോഗിംഗ് ഉടന്‍ ആരംഭിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. കൊച്ചി മെട്രോ കടന്നു പോകുന്ന മേഖലയിലെ കാനകള്‍ ശരിയാക്കേണ്ടത് ഡി എം ആര്‍ സി യുടെ ചുമതലയാണ്. അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്  കത്ത് നല്‍കിയിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍  പറഞ്ഞു.

Related posts