കവളങ്ങാട്ടെ സിപിഎം വിമതരില്‍ ഒരു വിഭാഗം സിപിഐയിലെക്കും കോണ്‍ഗ്രസിലേക്കും ചേക്കേറുന്നു

ALP-CPIMകോതമംഗലം: വിഭാഗീയതയും വെട്ടിനിരത്തലും കൊണ്ടു കലങ്ങി മറിഞ്ഞ സിപിഎം കവളങ്ങാട് ഏരിയയിലെ വിമതരില്‍ ഒരുഭാഗം സിപിഐയിലേക്കും കോണ്‍ഗ്രസിലേക്കും ചേക്കേറാന്‍ ഒരുങ്ങുന്നു. സിപിഎം വിട്ടുവരുന്നവരെ സ്വീകരിക്കാന്‍ സിപിഐ തയാറെടുക്കുമ്പോള്‍ സിപിഐയില്‍ നിന്നു കൂടുതല്‍ പേരെ അടര്‍ത്തി മാറ്റാന്‍ സിപിഎമ്മും കച്ചമുറുക്കുന്നു.    വിഭാഗീയതയില്‍ കലങ്ങി മറിഞ്ഞ് കവളങ്ങാട് സിപിഎമ്മിലും സിപിഐയിലും പ്രശ്‌നം വീണ്ടും രൂക്ഷമാകാന്‍ സാധ്യത ഏറുകയാണ്. പാര്‍ട്ടിയുമായി ഭിന്നിച്ചു നില്‍ക്കുന്നവരെ മാറ്റി കവളങ്ങാട് സഹകരണ ബാങ്ക് ഭരണം പിടിക്കാന്‍ ഔദ്യോഗിക വിഭാഗവും കൈപ്പിടിയിലുള്ള ഭരണം നിലനിര്‍ത്താന്‍ ഭിന്നിച്ചു നില്‍ക്കുന്നവരും തമ്മില്‍ വടംവലിയും ആരംഭിച്ചിട്ടുണ്ട്.

ഒരു വിഭാഗം സിപിഐയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ കോണ്‍ഗ്രസിലേക്കു പോകാന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിയതായും അറിയുന്നു.സിപിഎമ്മില്‍ നിന്നു വിരലിലെണ്ണാവുന്നവരെ കൊഴിഞ്ഞു പോകുകയുള്ളൂവെന്നാണു ഏരിയ നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍.കവളങ്ങാട് ഏരിയയില്‍ സിപിഎമ്മിന്റെ ഔദ്യോഗിക വിഭാഗവുമായി ഏറെകാലമായി ഭിന്നതയില്‍ കഴിയുന്ന പഴയ വിഎസ് വിഭാഗക്കാരാണ് സിപിഐ യില്‍ ചേരുന്നതിനേക്കുറിച്ച് ആലോചിക്കുന്നത്. പലതവണ ഔദ്യോഗിക നേതൃത്വം നടപടി വാളോങ്ങിയ ഇവര്‍ പാര്‍ട്ടിയുമായി അകല്‍ച്ചയിലാണ്. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട മുന്‍ ലോക്കല്‍ സെക്രട്ടറി പി.റ്റി. ബെന്നി, മൂന്‍ ഏരിയ സെക്രട്ടറി ജോളി വര്‍ഗീസ് എന്നിവരടക്കമുള്ള പ്രമുഖരാണു മറ്റൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ചേക്കേറുവാന്‍ തയാറെടുക്കുന്നത്. ഇതിനായി സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരുമായി കൂടിയാലോചന നടത്തിയതായും അറിയുന്നു.

ഇതുമായി ബന്ധപ്പെട്ടു വിമത വിഭാഗം ഇന്നലെ തലക്കോട് കേന്ദ്രികരിച്ച് ചേര്‍ന്ന യോഗത്തില്‍ സിപിഐയില്‍ ചേരുന്നകാര്യത്തില്‍ ഇവര്‍ അന്തിമ തീരുമാനമെടുത്തതായാണു സൂചന. ജില്ലയില്‍ തന്നെ ഏറ്റവും ശക്തമായ വിഭാഗീയത നിലനില്‍ക്കുന്ന ഏരിയ ആണു കവളങ്ങാട്. പലതവണ പൊട്ടിത്തെറിയുടെ വക്കിലെത്തിയ വിഭാഗീയത ജില്ലസംസ്ഥാന നേതൃത്വം ഇടപ്പെട്ടാണു ശാന്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പും ഇതായിരുന്നു അവസ്ഥ. നൂറിലേറെ പാര്‍ട്ടി അംഗങ്ങള്‍ രാജി കത്തു കൈമാറുകയും ചെയ്തിരുന്നു. വിമത വിഭാഗത്തിനെതിരെ അച്ചടക്ക നടപടിയുണ്ടായതിനേതുടര്‍ന്നായിരുന്നു ഈ നീക്കം. എന്നാല്‍ വിമതരെ ഒപ്പം കൂട്ടുന്നതിനുള്ള ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് ജില്ല നേതൃത്വം ചെയ്തത്. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ നേതൃത്വം പാലിക്കാതെ വന്നതോടെയാണു വിമതര്‍ പാര്‍ട്ടിവിടുന്നതിനേക്കുറിച്ച് ആലോചിച്ചത്.

ഊന്നുകല്‍ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നും വിമതര്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്ന മുതിര്‍ന്ന നേതാവ് കെ.കെ.പൗലോസിനെ നീക്കം ചെയ്യാന്‍ ഏരിയ കമ്മറ്റി തീരുമാനിച്ചിരുന്നു. ഏരിയ കമ്മറ്റിയുടെ നിര്‍ദേശത്തിനെതിരെ സംസ്ഥാന നേതൃത്വത്തിനു കെ.കെ.പൗലോസ് പരാതി നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കെ.കെ.പൗലോസും ഒപ്പമുള്ളവരും സിപിഐയില്‍ ചേരുന്ന കാര്യത്തില്‍ നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. പരാതിയിന്മേല്‍ അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കാന്‍ സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിക്കു നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഊന്നുകല്‍ സഹകരണ ബാങ്കിലെ പതിനൊന്നംഗ ഭരണസമിതിയില്‍ പ്രസിഡന്റ്  കെ.കെ.പൗലോസിന്  മൂന്നു കോണ്‍ഗ്രസ് അംഗങ്ങളുടെയും കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗത്തിലെ ഒരംഗത്തിന്റെയും ഒരു സിപിഎം അംഗത്തിന്റെ യും ഉള്‍പ്പെടെ ആറു പേരുടെ പിന്തുണ നേടി ഭരണം നിലനിര്‍ത്താനാണു വിമതപക്ഷത്തിന്റെ നീക്കം.

സിപിഎം അംഗങ്ങളുടെ യാരുടെയുംപിന്തുണ വിമതര്‍ക്കു കിട്ടില്ലായെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. ഓഡിറ്റോറിയം പണി, വളംഡിപ്പോ എന്നിവയില്‍ അഴിമതി നടന്നതായി കാട്ടി ബാങ്ക് ഭരണസമിതിക്കെതിരെ സിപിഎം ഔദ്യോഗിക വിഭാഗം വിജിലന്‍സിന് പരാതി നല്‍കിയതായും പറയപ്പെടുന്നു. വിഭാഗീയത പഴയതിലും രൂക്ഷമായിരിക്കുകയാണ്. നേര്യമംഗലത്തിന് പുറമെ ജില്ലയിലെ  മറ്റ് പ്രദേശങ്ങളിലെ സിപിഎം വിമതര്‍ കൂട്ടായ നീക്കത്തിലൂടെയാണ് സിപിഐ പ്രവേശനത്തിനു സാഹചര്യം ഒരുക്കുന്നതെന്നാണ് അറിയുന്നത്.

Related posts