കശുവണ്ടിഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ധര്‍ണ 14ന്

KLM-NUTSകൊല്ലം:  ഇടതുമുന്നണി അധികാരത്തില്‍ വന്ന് 10 ദിവസത്തിനകം കശുവണ്ടി ഫാക്ടറികള്‍ തുറന്ന് തൊഴിലാളികള്‍ക്ക് ജോലി നല്‍കുമെന്നുള്ള വാഗ്ദാന ലംഘനത്തിനെതിരെ സമരം  സംഘടിപ്പിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വയോഗം തീരുമാനിച്ചു. ഡിസിസിപ്രസിഡന്റ്  കൊടിക്കുന്നില്‍ സുരേഷ് എംപി യുടെ അദ്ധ്യക്ഷതയില്‍  ചേര്‍ന്ന  യോഗത്തിലാണ് തീരുമാനമെടുത്തത്.

കശുവണ്ടി തൊഴിലാളികളുടെ വോട്ട് വാങ്ങി മൃഗീയ ഭൂരിപക്ഷത്തില്‍ വിജയിച്ച ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒന്നര മാസമായിട്ടും തെരഞ്ഞെടുപ്പ് കാലത്ത് തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനം  പാലിക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്.   അധികാരത്തില്‍ വന്ന നാള്‍ മുതല്‍ ഫാക്ടറികള്‍ തുറക്കുമെന്നും തൊഴിലാളികള്‍ക്ക് ജോലി കൊടുക്കുമെന്ന പ്രഖ്യാപനമല്ലാതെ ഫാക്ടറികള്‍ തുറക്കാന്‍  സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കുരുടന്‍ ആനയെ കാണുന്നതു പോലെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ കശുവണ്ടി മേഖലയെ കാണുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.

കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ഫാക്ടറികളും കാപ്പെക്‌സ് ഫാക്ടറികളും സ്വകാര്യ മേഖലയിലെ ഫാക്ടറികളും എത്രയും വേഗം തുറക്കണമെന്നും തൊഴിലാളികള്‍ക്ക് 3000 രൂപ ഇടക്കാല ആശ്വാസവും 25  കിലോ അരിയും സൗജന്യമായി നല്‍കുക, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കശുവണ്ടി തൊഴിലാളികള്‍ക്കുള്ള മിനിമം കൂലി  അതേപടി നടപ്പിലാക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്  കശുവണ്ടി ഫാക്ടറികള്‍ കേന്ദ്രീകരിച്ച് മാര്‍ച്ചും ധര്‍ണയും പൊതുയോഗങ്ങളും നടത്താന്‍ തീരൂമാനിച്ചത്.

14 ന് ജില്ലയിലെ ഓരോ മണ്ഡലങ്ങളിലേയും തെരഞ്ഞെടുക്കപ്പെട്ട കശുവണ്ടി ഫാക്ടറികള്‍ക്ക് മുന്നില്‍  കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചും പ്രതിഷേധ പ്രകടനവും നടത്തും. തുടര്‍ന്ന് ഫാക്ടറി ഗേറ്റില്‍ നടക്കുന്ന പ്രതിഷേധ യോഗങ്ങളില്‍  ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍   പ്രസംഗിക്കും. കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നത് അനിശ്ചിതമായി നീട്ടീ കൊണ്ടു പോകാനാണ് ഇടതു മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ സമര പരിപാടികള്‍ നടത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയാറാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

Related posts