കാടവളര്‍ത്തല്‍ മുട്ടയ്ക്കും ഇറച്ചിക്കും

kadaഡോ. ഹരികൃഷ്ണന്‍ എസ്, ഡോ. രേഖ മോഹന്‍
അസിസ്റ്റന്റ് പ്രഫസര്‍, വെറ്ററിനറി കോളജ്, മണ്ണുത്തി.

ആയിരം കോഴിക്ക് അരക്കാട എന്നാണുചൊല്ല്. ആ പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുംവിധം ഏറ്റവും വേഗത്തില്‍ വരുമാനം നേടിത്തരുന്ന ഒരു തൊഴില്‍ സംരംഭമാണ് കാടവളര്‍ത്തല്‍. കാടകളെ ഒരു ദിവസം പ്രായത്തിലോ നാലാഴ്ച പ്രായത്തിലോ വിപണിയില്‍ നിന്നു ലഭിക്കും. ഇവയെ വീടിന്റെ ചായ്പിലോ, പ്രത്യേകമായി ഷെഡ്ഡു നിര്‍മിച്ചോ കേജ് രീതിയിലോ പാര്‍പ്പിക്കാം. വിരിഞ്ഞിറങ്ങി ആദ്യത്തെ മൂന്നാഴ്ച ബ്രൂഡര്‍ കാടകള്‍ എന്നറിയപ്പെടുന്ന ഇവയെ പരിചരിക്കാന്‍ കൃത്രിമ ചൂടു നല്‍കാന്‍ സംവിധാനമുള്ള ബ്രൂഡര്‍ കേജുകള്‍ ഉണ്ടാക്കണം. മൂന്നടി നീളവും രണ്ടടി വീതിയും ഒരടി ഉയരവുമുള്ള കൂട്ടില്‍ 100 കുഞ്ഞുങ്ങളെ പാര്‍പ്പിക്കാം. ഒരു കുഞ്ഞിനു ഒരുവാട്ട് എന്ന പ്രകാരം 60 കുഞ്ഞുങ്ങള്‍ക്ക് 60 വാട്ടിന്റെ ഓരോ ബള്‍ബ് ലഭ്യമാക്കണം. ഇത്തരത്തില്‍ രണ്ടാഴ്ച വരെ കൃത്രിമ ചൂട് നല്‍കേണ്ടത് അത്യാവശ്യമാണ്. കൂട്ടില്‍ ചണച്ചാക്ക് വിരിക്കുന്നത് കുഞ്ഞുങ്ങള്‍ വഴുതി വീഴാതിരിക്കാന്‍ ഉപകരിക്കും. ആദ്യത്തെ ആഴ്ച പത്രക്കടലാസില്‍ തീറ്റ നല്‍കണം. ആഴം കുറഞ്ഞ വെള്ളപ്പാത്രങ്ങള്‍ ഉപയോഗിച്ചാല്‍ കുഞ്ഞുങ്ങള്‍ വെള്ളപ്പാത്രത്തില്‍ മുങ്ങിച്ചാകുന്നത് ഒരു പരിധിവരെ തടയാം.

മൂന്നാഴ്ചകള്‍ക്കുശേഷം ആരോഗ്യമുള്ള കാടക്കുഞ്ഞുങ്ങളെ ഗ്രോവര്‍ കൂടുകളിലേക്കു മാറ്റാം. നാലടി നീളം, രണ്ടടി വീതി, ഒരടി ഉയരമുള്ള കൂട്ടില്‍ ഏകദേശം 60 ഗ്രോവര്‍ കാടകളെ വളര്‍ത്താം. തീറ്റയും വെള്ളവും കൂടിനു പുറത്തു സജീകരിക്കാം. വെള്ളം നല്‍കുന്നതിനായി പി.വി.സി. പൈപ്പുകള്‍ രണ്ടുവശത്തും അടപ്പിട്ടതിനുശേഷം നെടുകെ പിളര്‍ന്നു വീതികുറഞ്ഞ ഭാഗത്തായി പിടിപ്പിക്കാം. തീറ്റ നല്‍കാനായി അഞ്ചിഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പ് മുകളില്‍ പറഞ്ഞ രീതിയില്‍ നിര്‍മിച്ച് കൂടിന്റെ നീളം കൂടിയ ഭാഗത്തായി ഉറപ്പിക്കാം. ഗ്രോവര്‍ കാടകള്‍ക്ക് കൃത്രിമ ചൂടോ വെളിച്ചമോ നല്‍കരുത്. ഗ്രോവര്‍ കാടകളുടെ ലിംഗ നിര്‍ണയം എളുപ്പമാണ് ആണ്‍കാടകള്‍ക്കു കഴുത്തിലും നെഞ്ചിലും ഇളം ചുവപ്പും തവിട്ടും കലര്‍ന്ന നിറമാണ്. പെണ്‍കാടകള്‍ക്ക് ഈ ഭാഗത്തായി കറുത്ത പുള്ളിക്കുത്തോടുകൂയിയ ചാരനിറമാണ്. ഇത്തരത്തില്‍ കാടകളെ വേര്‍തിരിച്ച ശേഷം ആണ്‍കാടകളെ ഇറച്ചിക്കായി വില്‍ക്കുകയും പെണ്‍കാടകളെ മാത്രം മുട്ടയ്ക്കായി വളര്‍ത്തുകയും ചെയ്യാം.

ഏഴാഴ്ചയ്ക്കുശേഷം കാടകള്‍ മുട്ടയിട്ടു തുടങ്ങുന്നു. അഞ്ചു കാടകളെ വളര്‍ത്താന്‍ ഒരു ചതുരശ്ര അടിസ്ഥലം ആവശ്യമാണ്. അതായത് നൂറ് മുട്ടക്കാടകളെ വളര്‍ത്താന്‍ ഏഴടി നീളവും മൂന്നടി വീതിയും ഒരടി പൊക്കവുമുള്ള കൂട് ധാരാളം. കേജിന്റെ തട്ടുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തണം. കൂടിന്റെ അടിഭാഗത്തായി കാഷ്ഠം ശേഖരിക്കുന്നതിന് റബര്‍ഷീറ്റോ, പ്ലാസ്റ്റിക് ഷീറ്റോ ഉപയോഗിക്കാം. കാഷ്ഠം വീഴുന്ന ഷീറ്റില്‍ അറക്കപ്പൊടിയോ തവിടോ വിതറിയാല്‍ വൃത്തിയാക്കല്‍ എളുപ്പമാകും. രൂക്ഷഗന്ധം ഒഴിവാക്കാന്‍ വിനാഗിരി തളിക്കാവുന്നതാണ്. മുട്ടയിടുന്ന കാട കള്‍ക്ക് 14-16 മണിക്കൂര്‍ വെളിച്ചം അത്യാവശ്യമാണ്. ഇതിനായി ഷെഡ്ഡില്‍ ബള്‍ബ്, ട്യൂബുകള്‍ എന്നിവ ഘടിപ്പിക്കാം. പകല്‍ സമയത്ത് സ്വാഭാവിക സൂര്യപ്രകാശം ലഭ്യമായതിനുശേഷം 16 മണിക്കൂര്‍ തികയ്ക്കാനായി കൃത്രിമ വെളിച്ചം ഉപയോഗിക്കാം. കാടകള്‍ വൈകുന്നേരങ്ങളില്‍ കൂട്ടത്തോടെ മുട്ടയിടുന്നു. ഇതിനാല്‍ പകല്‍ ജോലിത്തിരക്കുകള്‍ക്കു ശേഷം മുട്ട ശേഖരണവും മറ്റു പരിപാലനങ്ങളും നടത്താവുന്നതാണ്.

കൊത്തുമുട്ടകള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കാടകളെ വളര്‍ത്തുന്നതെങ്കില്‍ 1:4 അനുപാതത്തില്‍ ആണ്‍കാടകളെയും പെണ്‍കാടകളെയും ഒരുമിച്ചു പാര്‍പ്പിക്കണം. പെണ്‍കാടകള്‍ മുട്ടിയിട്ടു തുടങ്ങി ഏതാണ്ട് 3-4 ആഴ്ച കഴിഞ്ഞു മാത്രം ആണ്‍കാടകളെ കൂട്ടിലേക്കു വിടാം. ഇത്തരത്തില്‍ ഇണചേരാന്‍ അനുവദിച്ച് ഏതാണ്ട് ഒരാഴ്ചക്കു ശേഷം വിരിയിക്കാനുള്ള മുട്ടകള്‍ ശേഖരിക്കാം. കാടകള്‍ അടയിരിക്കല്‍ സ്വഭാവം കാണിക്കാത്തതിനാല്‍ ലഭിക്കുന്ന കൊത്തുമുട്ടകള്‍ ഇന്‍ക്യുബേറ്റര്‍ സഹായത്തോടെ മാത്രമേ വിരിയിക്കാനാകൂ. ഏതാണ്ട് എട്ടുമാസം ഇത്തരത്തില്‍ കൊത്തുമുട്ടകള്‍ ശേഖരിച്ചുപയോഗിക്കാവുന്നതാണ്.

തീറ്റക്രമം

ബ്രോയിലര്‍ കോഴികള്‍ക്കു നല്‍കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റതന്നെ കാടകള്‍ക്ക് ആറാഴ്ച വരെ നല്‍കാം. മുട്ടയിട്ടു തുടങ്ങിയശേഷം മുട്ടക്കാട തീറ്റ നല്‍കിത്തുടങ്ങാം. മുട്ടക്കാടത്തീറ്റ വിപണിയില്‍ ലഭ്യമല്ലെങ്കില്‍ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ കക്കപ്പൊടിച്ചിട്ട് മുട്ടക്കാടത്തീറ്റയായി ഉപയോഗിക്കാം. ഇതിനായി 94 കിലോ ബ്രോയ്‌ലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ ആറു കിലോ കക്കപൊടിച്ചിട്ട് നന്നായി മിശ്രണം ചെയ്യുക. കാടകള്‍ ആറാഴ്ച വരെ ഏകദേശം 650 ഗ്രാം തീറ്റയും അതിനുശേഷം 52 ആഴ്ച വരെ ഒമ്പതുകിലോ തീറ്റയും കഴിക്കുമെന്നു കണക്കാക്കപ്പെടുന്നു. മുട്ടക്കാടകള്‍ക്ക് ഒരു ദിവസം 25-30 ഗ്രാം തീറ്റ ആവശ്യമാണ്. തീറ്റ പാഴാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തീറ്റയിലെ പുപ്പല്‍ബാധ തടയാനായി നനവില്ലാത്ത സ്ഥലത്തു സൂക്ഷിക്കണം. പൂപ്പല്‍ കലര്‍ന്ന തീറ്റ കാടകളുടെ ഉള്ളില്‍ ചെന്നാല്‍ പലവിധ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും മുട്ടയില്‍ കുറവു വരികയും ചെയ്യും. പ്രതിരോധ കുത്തിവയ്പ്പുകള്‍, വിരമരുന്നുകള്‍ എന്നിവ നല്‍കേണ്ടതില്ല. എന്നിരുന്നാലും പരിപാലനത്തിലെ പോരായ്മകള്‍ മൂലം രക്താതിസാരം, ന്യുമോണിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ കണ്ടുവരുന്നു. തുടക്കത്തില്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കി ഇത്തരം പ്രശ്‌നങ്ങള്‍ വഷളാകാതെ ശ്രദ്ധിക്കണം. കുറഞ്ഞസ്ഥലത്തു കൂടുതല്‍ കാടകളെ തിങ്ങിപാര്‍പ്പിക്കുക, ആവശ്യത്തിലേറെ കൃത്രിമ വെളിച്ചം നല്‍കുക എന്നീ കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.

സര്‍വകലാശാല ഫാമില്‍ നിന്നും ഒരു ദിവസം പ്രായമുള്ള കാടക്കുഞ്ഞുങ്ങളെ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ 0487 2371178 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

ഇറച്ചി കാടകള്‍

മുട്ടയ്ക്കു മാത്രമല്ല, ഇറച്ചിക്കുവേണ്ടിയും കാടകളെ വളര്‍ത്തി വരുന്നു. ഇതിനായി കൂടുതല്‍ശരീരഭാരംകൈവരിക്കുന്ന ഇനം കാടകളെ ഗവേഷകര്‍ ഉരുത്തിരിച്ചിട്ടുണ്ട്. തമിഴ്‌നാട് വെറ്ററിനറി സര്‍വകലാശാലയുടെ നാമക്കല്‍ കാടകള്‍ ഇത്തരത്തില്‍ കൂടുതല്‍ ഇറച്ചി ഉത്പ്പാദിപ്പിക്കുന്നവയാണ്. മുട്ടക്കാടകള്‍ ശരാശരി 100-150 ഗ്രാം ഭാരം നേടുമ്പോള്‍ ഇറച്ചിക്കാടകള്‍ 200-250 ഗ്രാം തൂക്കം വയ്ക്കും. ആറാഴാച കൊണ്ട് ഇവയെ വില്‍ക്കാനാകും. അതുകൊണ്ടു തന്നെ ഏറ്റവും വേഗത്തില്‍ മുടക്കുമുതല്‍ തിരികെ നല്‍കുന്ന മൃഗസംരക്ഷണ മാതൃകകളില്‍ ഇറച്ചി കാട വളര്‍ത്തലിന് മുന്തിയ സ്ഥാനമുണ്ട്.

കൂടുകളിലും ഡീപ്പ് ലിറ്റര്‍ രീതിയിലും ഇറച്ചിക്കാടകളെ വളര്‍ത്താം. കുറഞ്ഞ കാലത്തില്‍ കൂടുതല്‍ ഭാരം കൈവരിക്കേണ്ട കൃഷിയായതിനാല്‍ ശാസ്ത്രീയ പരിചരണത്തിലും തീറ്റ നല്‍കലിലും ശ്രദ്ധിക്കേണ്ടതുണ്ട്. കാടത്തീറ്റ ലഭ്യമാകാത്ത പക്ഷം ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കാവുന്നതാണ്. കാടകളെ മൊത്തമായി വില്‍ക്കുകയോ ഡ്രസ് ചെയ്ത് ഇറച്ചിയായി വില്‍ക്കുകയോ ചെയ്യാം. കൂടുതല്‍ വരുമാനത്തിനായി മൂല്യ വര്‍ധിത ഉത്പന്നങ്ങളായി കാട ഇറച്ചി വില്‍ക്കാവുന്നതാണ്. കാട ചുട്ടത്, ചില്ലി കാട, കാട അച്ചാര്‍, കാട ഫ്രൈ എന്നിങ്ങനെ വിവിധ രൂചിഭേദങ്ങളായി കാടകളെ വിപണിയിലെത്തിക്കാം. ബ്രോയിലര്‍ രംഗത്തെ പോലെ ഇറച്ചി ഉപഭോഗം കുറയുന്ന മാസങ്ങളില്‍ (രാമായണ മാസം, ശബരിമല തീര്‍ഥാടനകാലം, ചെറിയ-വലിയ നോമ്പ് കാലങ്ങള്‍) ഫാമുകളില്‍ ഇറച്ചി കാടകളുടെ എണ്ണം പരിമിതപ്പെടുത്തണം. ഉപഭോഗം കൂടുന്നതായാണ് കണ്ടുവരുന്നത്. വിപണിയിലെ ഏറ്റക്കുറച്ചിലനുസരിച്ച് തന്ത്രപരമായി വളര്‍ത്തല്‍ രീതികള്‍ അവലംബിച്ചാല്‍ ചുരുങ്ങിയ മുതല്‍ മുടക്കില്‍ കൂടുതല്‍ വരുമാനം തരുന്ന കൃഷിരീതിയാകും ഇറച്ചികാട വളര്‍ത്തല്‍.

ഡോ.ഹരികൃഷ്ണന്‍. എസ്. 9446443700

Related posts