കാലം മായ്ക്കാത്ത ചുവരെഴുത്തുമായി കുമരകം ജെട്ടി പാലം

ktm-ramakrishnanകുമരകം: മൂന്നു പതിറ്റാണ്ടിന്റെ ചരിത്രം ഉറങ്ങുന്ന ഒളിമങ്ങാത്ത തെരഞ്ഞെടുപ്പു ചിത്രവുമായി കുമരകം ജെട്ടി പാലം. 1987ലെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായ സിപിഎമ്മിലെ ടി.കെ. രാമകൃഷ്ണനു വോട്ടു ചെയ്യണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ചുവരെഴുത്താണു കാലം മായ്ക്കാതെ ഇന്നും പാലത്തിന്റെ കിഴക്കേ അരികില്‍ തെളിമയോടെ കാണുന്നത്. 1987ല്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്നു കോട്ടയം നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കുകയായിരുന്നു. ഐക്യ ജനാധിപത്യ മുന്നണിയുടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ മന്ത്രിയായ ടി.കെ. രാമകൃഷ്ണനെ ഇടതു മുന്നണി സ്ഥാനാര്‍ഥിയാക്കിയതോടെ മത്സരം ശക്തമായി.

ദേശീയ ശ്രദ്ധയാകര്‍ഷിച്ച കോട്ടയം നിയോജകമണ്ഡലത്തിലെ ഉപതെഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ ഇരുമുന്നണികളും ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പുറത്തെടുത്തു. അങ്ങനെയാണു ജെട്ടി പാലത്തിന്റെ ഇരുവശങ്ങളിലും വളരെ ബുദ്ധിമുട്ടി ഇടതുമുന്നണി പ്രവര്‍ത്തകര്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം വരച്ചത്. പിന്നീടു രണ്ടു തവണ ടി.കെ. രാമകൃഷ്ണന്‍ മത്സരിച്ചപ്പോഴും ഈ പാലത്തിലെ വോട്ടു അഭ്യര്‍ഥനയ്ക്കു ചലനമുണ്ടായില്ല.

1992ല്‍ കോണ്‍ഗ്രസുകാരനായിരുന്ന ചെറിയാന്‍ ഫിലിപ്പും 1997ല്‍ മോഹന്‍ ശങ്കറും ടി.കെ. രാമകൃഷ്ണനെതിരേ മത്സരിച്ചുവെങ്കിലും ജയിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഇലക്ഷന്‍ പലതു കഴിഞ്ഞിട്ടും ഇരുമുന്നണികളിലും സ്ഥാനാര്‍ഥികള്‍ മാറിയിട്ടും കുമരകം ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിന്റെ ഭാഗമായെങ്കിലും ജെട്ടിപാലത്തിന്റെ കിഴക്കേ അരികില്‍ ഇന്നും ടി.കെ. രാമകൃഷ്ണനു വോട്ട് അഭ്യര്‍ഥിച്ചു കൊണ്ടുള്ള ചുവരെഴുത്തിനു മാത്രം മാറ്റം വന്നില്ല.

Related posts