കാഴ്ചകള്‍ ഏറെയുള്ള ഏര്‍ക്കാട്

erkkad-tourതമിഴ്‌നാട്ടിലെ മൂന്നാറാണ് ഏര്‍ക്കാട്. സേലം ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം.   പഴയ സംസ്കാരത്തിന്റെയും ബ്രിട്ടീഷ് കോളനിവാഴ്ചയുടെയും  കാഴ്ചകള്‍ ഇവിടെ കാണാം. തമിഴ്‌നാട്ടിലെ പ്രകൃതി മനോഹരമായ ഹില്‍ സ്‌റ്റേഷന്‍കൂടിയാണ് ഏര്‍ക്കാട്. “ഏരി’ എന്ന തമിഴ് വാക്കിനോട് കാട് എന്ന പദം ചേര്‍ന്നാണ് ഏര്‍ക്കാടിന് ഈ പേര് വന്നത്. തടാകം എന്നാണ് ഏരി എന്ന വാക്കിന്റെ അര്‍ഥം. പൂര്‍വ ഘട്ടത്തിലെ സെര്‍വരായന്‍ (shevaroys hills) മല നിരകളോട് ഒത്തുചേര്‍ന്നുകിടക്കുകയാണ് ഏര്‍ക്കാട്. സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരമുണ്ട് (മൂന്നാറിന്റെ ഉയരം 1600 മീറ്റര്‍) ഏര്‍ക്കാടിന്.

കാപ്പിക്കുരുവിന്റെ നാട്

കാപ്പിക്കുരുവാണ് ഏര്‍ക്കാടിന്റെ പ്രധാന വിള. 1820ല്‍ ഗ്രാഞ്ജ് എസ്‌റ്റേറ്റിലാണ് ആദ്യമായി കാപ്പി കൃഷി ആരംഭിച്ചത്. എം.ഡി. കോക്‌ബേണ്‍ എന്നയാളാണ് ആഫ്രിക്കയില്‍ നിന്നു കാപ്പിച്ചെടികള്‍ കൊണ്ടുവന്നത്. ചക്ക, ഓറഞ്ച്, പേരയ്ക്ക, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയും കൃഷി ചെയ്യുന്നു. അങ്ങിങ്ങായി ചന്ദനമരങ്ങളും ഇവിടെ കാണാം. കാവേരി കാപ്പിച്ചെടികള്‍ക്കിടയിലായി കുരുമുളക് ചെടികളും തഴച്ചുവളരുന്നു.

ഏര്‍ക്കാട് നമ്മുടെ പശ്ചിമഘട്ട മലനിരകളിലെ പ്രകൃതിയുമായി ഏറെ സാമ്യം ഉള്ളതാണ്. പശ്ചിമഘട്ടത്തില്‍ ഉള്ള പല മരങ്ങളും ചെടികളും ഇവിടെയുമുണ്ട്. സേലത്തുനിന്ന് ഏകദേശം 35 കിലോമീറ്റര്‍ ഉണ്ട് ഏര്‍ക്കാട്ടേക്ക്; വഴിയില്‍ 20 ഹെയര്‍പിന്‍ വളവുകളും. വീതികുറഞ്ഞ വഴി ശരിക്കും പേടിപ്പെടുത്തുന്നതെങ്കിലും കുണ്ടും കുഴികളുമൊന്നുമില്ല.

സെര്‍വരായന്‍ കുന്നും അമ്പലവും

കുളിരുന്ന തണുപ്പ് പുതച്ച് നില്‍ക്കുന്ന ഗ്രാമസുന്ദരിയാണ് ഏര്‍ക്കാട്. ഇവിടത്തെ ഏറ്റവും ഉയരമുള്ള സ്ഥലമാണ്  സെര്‍വരായന്‍ കുന്ന്. കുന്നിനു മുകളിലായി സെര്‍വരായന്‍ അമ്പലം സ്ഥിതി ചെയ്യുന്നു. സെര്‍വരായന്‍ അമ്പലം ഒരു ഗുഹാ ക്ഷേത്രമാണ്. 2000 വര്‍ഷത്തോളം പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന അമ്പലത്തില്‍ ഉത്സവം മെയ് മാസത്തില്‍ വലിയൊരു ആഘോഷമായിട്ട് വിശ്വാസികള്‍ കൊണ്ടാടുന്നു. ഇവിടേക്കുള്ള പ്രവേശന സമയം രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ ആണ്. ഏര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏകദേശം ഏഴ് കിലോമീറ്ററോളം ദൂരത്തിലാണ്  ഈ കുന്നും അമ്പലവും. 5326 അടിയോളം ഉയരമുണ്ട് കുന്നിന്. ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ കൂടി യാത്ര ചെയ്താല്‍ നഗലോര്‍ ഗ്രാമത്തിലുള്ള  “ശ്രീചക്ര മഹാ മേരു’ അമ്പലത്തിലെത്താം. ശാന്തസുന്ദരമായ ഒരു കുന്നിന്‍ ചെരുവില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത അമ്പലമാണിത്. പിരമിഡ് ആകൃതിയില്‍ ഒറ്റക്കല്ലില്‍ പണിതെടുത്തിരിക്കുന്ന അമ്പലത്തിനു ചുറ്റും വെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്നു. രാവിലെ ആറു മുതല്‍ ഒന്നു വരെയും വൈകിട്ടു നാലു മുതല്‍ ഏഴു വരെയുമാണു ഇവിടത്തെ ദര്‍ശനസമയം ക്രമീകരിച്ചിരിക്കുന്നത്.

ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏകദേശം നാലു കിലോ മീറ്റര്‍ ദൂരത്തില്‍ മറ്റൊരു ക്ഷേത്രം കൂടിയുണ്ട് ഇവിടെ. രാജരാജേശ്വരി ക്ഷേത്രം.  പ്രകൃതിരമണീയമായ മറ്റൊരു താഴ്‌വാരമാണ് ഈ അമ്പലപരിസരവും. 1983ലാണ് വിശ്വാസികള്‍ക്കായി ഈ ആരാധനാലയം തുറന്നത്. അമ്പല പരിസരത്തെ കൃഷി സ്ഥലങ്ങളില്‍ കുരുമുളക് കൃഷിയാണ് കൂടുതലും, അങ്ങിങ്ങായി കാപ്പിയും വിളയുന്നു.

കരടിയൂര്‍ വ്യൂ പോയിന്റ്

ഏര്‍ക്കാട് നിന്നും 12 കിലോമീറ്റര്‍ അകലെയാണ് കരടിയൂര്‍ വ്യൂ പോയിന്റ്. കരടിയൂര്‍ ഗ്രാമത്തില്‍ നിന്ന് 500 മീ. അകലെയുള്ള വ്യൂ പോയിന്റിലേക്ക് മണ്ണ് വഴിയേ നടക്കണം. കാലങ്ങള്‍ക്കു മുന്‍പ് ഒരുപാട് കറുത്തുമെഴുത്ത കരടിക്കുട്ടന്മാര്‍ ഇവിടെ ഉണ്ടയിരുന്നത്രെ, അതിനാല്‍ ആണ് ഈ ഗ്രാമം “കരടിയൂര്‍’ (കരടി+ഊര്) എന്നറിയപ്പെടുന്നത്.

വ്യൂ പോയിന്റില്‍ കെട്ടിയുണ്ടാക്കിയിരിക്കുന്ന ഉയര്‍ന്ന സ്ഥലത്തു കയറിനിന്നു തഴ്‌വരയുടെ ഭംഗി ആസ്വദിക്കുന്നതിനു നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. ഇവിടെ നിന്നുനോക്കിയാല്‍ തമിഴ്‌നാടിന്റെ വലിയൊരു ഭാഗം കാണാന്‍ സാധിക്കും. കണ്ണെത്താ ദൂരത്തോളം നിരപ്പായും അങ്ങിങ്ങ് ഉയര്‍ന്നും വിശാലവുമായി തമിഴ്‌നാട് പരന്നു കിടക്കുന്നു. താഴ്‌വാരത്തെങ്ങും പച്ചപ്പുമാത്രം. ഏര്‍ക്കാട്ടെ മനോഹരമായ വ്യൂ പോയിന്റ് ആണ് കരടിയൂര്‍. നമ്മുടെ നാട്ടിന്‍പ്രദേശത്തു നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന തുമ്പയും കണ്ടാനംകുത്തിയുമെല്ലാം വഴിവക്കില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു.

ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

പ്രകൃതിസൗന്ദര്യവും, വന്യജീവിതവും ഇഷ്ടപ്പെടുന്ന ഏതൊരു വ്യക്തിയേയും  അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേത്. ഓര്‍ക്കിഡേറിയം (വിവിധ തരം ഓര്‍ക്കിഡ് പുഷ്പസസ്യങ്ങളുടെ ശേഖരം), നല്ല രീതിയില്‍ പരിപാലിച്ചു പോരുന്ന ഗ്രീന്‍ ഹൗസ് തുടങ്ങിയവയാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ പ്രധാനപ്പെട്ട കാഴ്ചകള്‍. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മാത്രം പൂവിടുന്ന കുറിഞ്ഞി ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല ലേഡിസ് സഌപ്പര്‍ ഓര്‍ക്കിഡും, വെര്‍ണോനിയ ഷെവരൊയെന്‍സിസും ഇവിടെ കണ്ടുവരുന്നു. “ബിഗ് ലേക്കില്‍’ (ഏര്‍ക്കാട് തടാകം) നിന്നു രണ്ടു കിലോമീറ്റര്‍  അകലെയാണ് ഓര്‍ക്കിഡേറിയം സ്ഥിതിചെയ്യുന്നത്. ഏകദേശം 30 തരത്തിലുള്ള ഓര്‍ക്കിഡ് പുഷ്പങ്ങള്‍ ഇവിടെ കണ്ടുവരുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നവയും ഇവയിലുള്‍പ്പെടും. രാജ്യത്തെ ഓര്‍ക്കിഡേറിയങ്ങളില്‍ വച്ച് വലിപ്പത്തില്‍ മൂന്നാം സ്ഥാനമാണ് ഇവിടത്തേതിന്.

അടുത്തതായി കാണാനുള്ളത് 1917ല്‍ സ്ഥാപിതമായ പ്രശസ്ത ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളായ മോണ്ട്‌ഫോര്‍ട്ടാണ്. പണ്ട് സേലം ഡിവിഷനില്‍ ഉണ്ടായിരുന്ന ഇംഗ്ലീഷുകാരുടെ കുട്ടികള്‍ക്കായി നിര്‍മിച്ച റസിഡന്‍ഷ്യല്‍ പള്ളിക്കൂടമായിരുന്നു ഇത്. സ്കൂളിനോട് ചേര്‍ന്ന് ഉയര്‍ന്നുനില്‍ക്കുന്ന സ്തൂപത്തില്‍ മോണ്ട് ഫോട്ടിന്റെ പൂര്‍ണകായപ്രതിമ സ്ഥാപിച്ചിരിക്കുന്നു. സ്കൂള്‍ പരിസരത്തിനു പുറത്തു വിശാലമായ ഒരു തടാകവുമുണ്ട്. ഏര്‍ക്കാടിലെ റോസ്ഗാര്‍ഡന്‍, ലേഡീസ് സീറ്റ്, കിഡ്‌സ് സീറ്റ്, ജെന്റസ് സീറ്റ് എന്നിവയും കാഴ്ചയുടെ വിരുന്നൊരുക്കുന്ന സ്ഥലങ്ങളാണ്. വ്യൂ പോയിന്റില്‍ സന്ദര്‍ശകരെ വരവേല്‍ക്കാനായി വാനരപ്പടയും ഇവിടെ സജീവമാണ്.   താഴ്‌വാരത്തായി സേലം പട്ടണം തെളിഞ്ഞു കാണാം. രാത്രിയില്‍ ഇവിടെ നിന്നുള്ള പട്ടണ ദര്‍ശനം നല്ല  കാഴ്ചയാണ്.

കിളിയൂര്‍ വെള്ളച്ചാട്ടം

ഏര്‍ക്കാട് തടാകക്കരയില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെയുള്ള കിളിയൂര്‍ താഴ്‌വരയിലാണ് “കിളിയൂര്‍ വെള്ളച്ചാട്ടം’. കാപ്പിച്ചെടികള്‍ക്ക് ഇടയിലൂടെ ഉള്ള ഗ്രാമവഴിയിലൂടെ വേണം വെള്ളച്ചാട്ടത്തിലേക്ക് എത്താന്‍. ഏര്‍ക്കാടുള്ള തടാകത്തില്‍ നിന്നു ഒഴുകിയെത്തുന്ന വെള്ളം 300 മീറ്റര്‍ ഉയരമുള്ള മലമുകളില്‍ നിന്നു തട്ടുതട്ടായുള്ള പാറയില്‍ തട്ടി ചിന്നിച്ചിതറി പാല്‍വര്‍ണത്തില്‍  താഴേക്ക് പതിക്കുന്നു. ഇതിന്റെ മനോഹാരിത ഭംഗിയായി ആസ്വദിക്കണമെങ്കില്‍ പടികള്‍ താണ്ടി താഴെ ഇറങ്ങി നില്‍ക്കണം.

മരതകതടാകം

“മരതക തടാകം’ (ഋാലൃമഹറ ഘമസല) എന്നാണ് പൊതുവേ ഏര്‍ക്കാട് തടാകത്തിനെ വിളിക്കുന്നത്. നല്ല പച്ച നിറമാണ് ജലാശയത്തിന്. ഇവിടുത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്‌പോട്ടാണ് മരതകതടാകം. പച്ച ജലാശയത്തില്‍ സഞ്ചാരികള്‍ക്കായി ചെറു ബോട്ടുകളും പെഡല്‍ ബോട്ടുകളും  ഏര്‍പ്പെടുത്തിയിട്ടുണ്ട്.  തമിഴ്‌നാട് ടൂറിസം വകുപ്പാണ് ബോട്ട് സര്‍വീസ് സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. രണ്ടു പേര്‍ക്കുള്ള പെഡല്‍ ബോട്ടിന് 70 രൂപയും, നാലുപേര്‍ക്കുള്ള ബോട്ടിങ്ങിന് 100 രൂപയുമാണ് ചാര്‍ജ് നല്‍കേണ്ടത്.

തടാകത്തിനു നടുവിലായി ഉയര്‍ന്നുനില്‍ക്കുന്ന രീതിയില്‍ പാര്‍ക്കും കാണാം. ഡീര്‍ പാര്‍ക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്. രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം. തടാകത്തിനു അടുത്തുള്ള അണ്ണാ പാര്‍ക്കില്‍ ആണ് പ്രശസ്തമായ “ഫഌവര്‍ ഷോ” നടക്കുന്നത്. എല്ലാ വര്‍ഷവും മെയ് മാസത്തിലാണ് ഫഌവര്‍ ഷോ നടത്താറുള്ളത്.

എഴുത്തും ചിത്രവും: ജിജോ വി. ജോര്‍ജ്    

Related posts