കുന്നംകാട്ടുപതി നിലമ്പതിപ്പാലത്തിനു ഇരുവശത്തും കൈവരി സ്ഥാപിക്കണം

pkd-kaivariചിറ്റൂര്‍: കുന്നംകാട്ടുപതി നിലമ്പതിപ്പാലത്തിന്റെ ഇരുവശത്തും കൈവരി നിര്‍മിക്കണമെന്ന് യാത്രക്കാരുടെയും സമീപവാസികളുടെയും ആവശ്യം ശക്തമാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മറ്റു യാത്രക്കാരും പാലത്തിലൂടെ നടന്നുപോകുന്നത് അപകടം മുന്നില്‍കണ്ടാണ്. നടന്നുപോകുന്നതിനിടെ എതിര്‍വശത്തുനിന്നും വാഹന മെത്തിയാല്‍ പിന്നീട് പാലത്തില്‍ അരികുചേര്‍ന്നു നില്ക്കാന്‍ കഴിയാത്തവിധം വീതിക്കുറവാണുള്ളത്. കാലവര്‍ഷ സമയത്ത് ജലനിരപ്പ് ഉയര്‍ന്നാല്‍ നിലമ്പതിപ്പാലത്തിലൂടെ കാല്‍നടയാത്ര അസാധ്യമാണ്.

പാലം നിര്‍മിച്ച് 25 വര്‍ഷമായിട്ടും കൈവരി നിര്‍മിക്കണമെന്ന ജനകീയാവശ്യം ഇനിയും നടപ്പിലാകാത്തതിനാല്‍ പ്രതിഷേധം വ്യാപകമാണ്. മുമ്പ് എതിരേ വരുന്ന വാഹനത്തിനു വഴിമാറി കൊടുക്കുന്നതിനിടെ സൈക്കിള്‍, ബൈക്ക് യാത്രക്കാര്‍ പുഴയില്‍ വീണിട്ടുണ്ട്.ജലനിരപ്പ് കുറഞ്ഞിരുന്നതിനാലും സമയോചിതമായി യുവാക്കള്‍ രക്ഷാശ്രമം നടത്തിയതിനാലുമാണ് ദുരന്തങ്ങള്‍ ഒഴിവായത്.

പാലത്തിലൂടെ നടന്നുപോകുന്നതിനിടെ നാല്‍ക്കാലികളും പുഴയില്‍ വീഴാറുണ്ട്. വെങ്കലക്കയം, കമ്പാലത്തറ ഭാഗങ്ങളിലുള്ളവര്‍ക്ക് അഞ്ചാംമൈല്‍, വണ്ണാമട എന്നിവിടങ്ങളിലേക്ക് ദൂരക്കറവായതിനാല്‍ യാത്രക്കാര്‍ കുന്നംകാട്ടുപതി നിലമ്പതിപ്പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

Related posts