കുന്നമംഗലത്ത് ലീഗ് വഴങ്ങുന്നില്ല മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന കണ്‍വന്‍ഷന്‍ മാറ്റി

ktm-ummanchandiകോഴിക്കോട്: കുന്നമംഗലം മണ്ഡലം കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. വര്‍ഷങ്ങളായി ലീഗ് മത്സരിക്കുന്ന മണ്ഡലം കോണ്‍ഗ്രസിന് നല്‍കാന്‍ കഴിയില്ലെന്നാണ് പ്രാദേശിക ലീഗ് നേതാക്കളുടെ വാദം. പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യന്ത്രി ഇന്ന് പങ്കെടുക്കേണ്ടിയിരുന്ന കണ്‍വന്‍ഷന്‍ മാറ്റി. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി വൈകുന്നേരം യുഡിഎഫ് യോഗം ചേരും. കുന്നമംഗലം സീറ്റും ബാലുശേരി സീറ്റും തമ്മില്‍ വച്ചു മാറാനായിരുന്നു യുഡിഎഫ് തീരുമാനം.

ധാരണപ്രകാരം ബാലുശേരിയില്‍ ലീഗിന്റെ സ്ഥാനാര്‍ഥിയെ ലീഗ് പ്രഖ്യാപിച്ച ശേഷം കുന്നമംഗലം സീറ്റ് വിട്ട് നല്‍കില്ലെന്ന സൂചനയും ലീഗ് നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങി കുന്നമംഗലം സീറ്റ് ലീഗ് വിട്ടുനല്‍കുകയായിരുന്നു. എന്നാല്‍ കുന്നമംഗലത്ത് ലീഗിന് താത്പര്യമുള്ള നേതാവിനെ മത്സരിപ്പിക്കാത്തതാണ് പ്രാദേശിക ലീഗ് നേതാക്കളെ ചൊടിപ്പിച്ചത്.

ടി. സിദ്ദിഖിനെയാണ് നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മുസ്‌ലീം ലീഗുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഡിസിസി പ്രസിഡന്റ് കെ.സി. അബു കുന്നമംഗലത്ത് മത്സരിക്കുമെന്ന് പ്രചാരണം നേരത്തെ മണ്ഡലത്തിലുണ്ടായിരുന്നതുമാണ്. എന്നാല്‍ അബുവിനെ മാറ്റി സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കിയതിലുള്ള പ്രതിഷേധമാണ് മണ്ഡലത്തില്‍ കാണുന്നതെന്നും ലീഗ് പ്രാദേശിക നേതാക്കള്‍ പറയുന്നു.

Related posts