കുറിച്ചിയിലെത്തിയ ആസാം സ്വദേശി മരിക്കാനിടയായ സംഭവം: മരണകാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

KTM-DEATHചിങ്ങവനം: കുറിച്ചിയില്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ച ആസാം സ്വദേശി മരിക്കാനിടയായത് ഒന്നര മണിക്കൂര്‍ വെയിലത്തു കിടന്നതോ അതോ മറ്റേതെങ്കിലും കാര്യമോ. ഇന്നു പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്കു ശേഷമേ ഇക്കാര്യം അറിയാനാകു. വീടുകളിലും കടകളിലും കയറി അക്രമം കാട്ടിയ യുവാവിനെ നാട്ടുകാര്‍  പിടികൂടി കെട്ടിയിട്ട് വിവരം പോലീസില്‍ അറിയിച്ചെങ്കിലും ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് എത്തിയതെന്നാണ് ആരോപണം.

എന്തായാലും ഇതര സംസ്ഥാന തൊഴിലാളിയുടെ മരണത്തെക്കുറിച്ച് ചിങ്ങവനം പോലീസ് അന്വേഷണം ആരംഭിച്ചു. ആസാം സ്വദേശി കൈലാസ് ജോതി ബോറ(31) ആണ് ദാരുണമായി മരിച്ചത്. ഇന്നലെ ഉച്ചയോടെ കുറിച്ചി മലകുന്നം ചിറവും മുട്ടം ക്ഷേത്രത്തിന് സമീപത്തു നിന്നുമാണ് പോലീസ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. മരണകാരണം അറിവായെങ്കിലെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകുകയുള്ളുവെന്നു ചിങ്ങവനം എസ്‌ഐ എം.എസ്.ഷിബു അറിയിച്ചു.

സംഭവത്തെ കുറിച്ച് ചിങ്ങവനം പോലീസ് പറയുന്നതിങ്ങനെ. ബോറയും രണ്ടു സുഹൃത്തുക്കളുമൊന്നിച്ച് ഇന്നലെ പുലര്‍ച്ചയോടെയാണ് തൊഴിലന്വേഷിച്ച് ആസാമില്‍ നിന്നും പൂവന്‍തുരുത്തിലെത്തിയത്. ട്രെയിനില്‍ വച്ച് തന്നെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് വിവരം. പൂവന്‍തുരുത്തിലെത്തിയതോടെ കൂട്ടുകാരില്‍ നിന്നും ഇയാള്‍ വേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ചിറവുംമട്ടത്തെത്തിയ ഇയാള്‍ അവിടെയുള്ള വീടുകളിലെ കുളിമുറിയില്‍ കയറിയിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു. വിവരം ചിങ്ങവനം പോലീസിനെ അറിയിച്ചു.  ചിങ്ങവനം പോലീസ് സ്ഥലത്തെത്തുമ്പോള്‍ വായില്‍ നിന്ന് നുരയും പതയും വന്ന് അവശ നിലയിലായിരുന്നു ബോറ. ഉടന്‍ തന്നെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts