കുറ്റവാളികളായ വിദേശികളെ പുറത്താക്കാനുള്ള നിര്‍ദേശം സ്വിസ് ജനത തള്ളി

switzerlandബെര്‍ലിന്‍: ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന വിദേശികളെ പോലും നാടു കടത്താന്‍ നിയമനിര്‍മാണം നടത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ജനഹിത പരിശോധനയുടെ ഫലം പുറത്തുവന്നു. ഇങ്ങനെയൊരു നിയമ നിര്‍മാണം ആവശ്യമില്ലെന്ന നിലപാടാണ് സ്വിസ് ജനത സ്വീകരിച്ചിരിക്കുന്നത്.

വലതുപക്ഷ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി മുന്നോട്ടുവച്ച ആവശ്യത്തെ സ്വിസ് വോട്ടര്‍മാരില്‍ 59 ശതമാനം പേര്‍ എതിര്‍ത്തു. കുടിയേറ്റം സംബന്ധിച്ച പ്രശ്‌നങ്ങള്‍ വഷളായി വരുന്ന സമയത്താണ് ഈ ഹിതപരിശോധന സംഘടിപ്പിക്കപ്പെട്ടത്.

ഇപ്പോള്‍ സ്വിസ് ജനസംഖ്യയുടെ 25 ശതമാനം വിദേശികളാണ്. സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി ഉന്നയിക്കുന്നതുപോലെ ഒരു നിയമ വ്യവസ്ഥ നടപ്പാക്കിയാല്‍ അത് വിദേശികള്‍ക്കെതിരേ അനാവശ്യ വിവേചനത്തിനു കാരണമാകുമെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ വാദിച്ചത്.

20 ലക്ഷത്തോളം വിദേശികള്‍ ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിയമപരമായും സ്ഥിരമായും താമസിക്കുന്നു. എന്നാല്‍, ജന്മനാ പൗരത്വം നേടാന്‍ സ്വിസ് ഭരണഘടന അനുവദിക്കാത്തതിനാല്‍, ഒരിക്കല്‍പ്പോലും സ്വിറ്റ്‌സര്‍ലന്‍ഡിനു പുറത്തു പോകാത്തവര്‍ പോലും വിദേശികളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്നുണ്ട്.

അതി സങ്കീര്‍ണമായ പ്രക്രിയകള്‍ക്കൊടുവിലാണ് സ്വിസ് പൗരത്വം അനുവദിക്കപ്പെടുന്നതു തന്നെ. ഇപ്പോള്‍ രാജ്യത്തുള്ള ആകെ വിദേശികളില്‍ പകുതിപ്പേര്‍ക്കു മാത്രമാണ് രാജ്യത്തിന്റെ പൗരത്വം നല്‍കിയിട്ടുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts