കൊച്ചിയില്‍ ഇന്നും കനത്ത മഴ; റോഡ് ഗതാഗതം പലയിടത്തും തടസപ്പെട്ടു

EKM-MAZHAകൊച്ചി/കോതമംഗലം/മൂവാറ്റുപുഴ: കാലവര്‍ഷത്തിന്റെ വരവറിയിച്ച് ജില്ലയിലെങ്ങും കനത്ത മഴ. ഇന്നലെ പുലര്‍ച്ചെ മുതല്‍ തോരാതെ പെയ്ത മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാണ്. ചില മേഖലകളില്‍ വീടുകളില്‍ വെള്ളം കയറിയതൊഴിച്ചാല്‍ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ ശക്തമായിരുന്നെങ്കിലും ശാന്തമായിരുന്നു. പശ്ചിമകൊച്ചിയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇവിടെ പലയിടത്തും വൈദ്യുതിബന്ധവും താറുമാറായി.

കൊച്ചി നഗരത്തില്‍ രാവിലെ മുതല്‍ പെയ്ത കനത്ത മഴ ജനജീവിതം താറുമാറാക്കി. ഇടതടവില്ലാതെ മഴയില്‍ റോഡുകള്‍ വെള്ളക്കെട്ടായതോടെ ഗതാഗതകുരുക്ക് രൂക്ഷമായി. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള നിരവധി വീടുകളിലും, കടകളിലും വെള്ളം കയറി. എറണാകുളം സൗത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വെള്ളത്തിനടിയിലായി. യാത്രക്കാരുടെ വിശ്രമകേന്ദ്രത്തിലും വെള്ളംകയറിയെങ്കിലും ബസ് സര്‍വീസുകളെ ബാധിച്ചില്ല.  പേട്ട-കുണ്ടന്നൂര്‍ ദേശീയ പാതയില്‍ മരട് ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കനത്ത മഴയെത്തുടര്‍ന്നാണ് ദേശീയ പാതയില്‍ വെള്ളം കയറിയത്. ചമ്പക്കരയില്‍ നിന്ന് വൈറ്റിലയ്ക്കുള്ള റോഡില്‍ വെള്ളക്കെട്ടുണ്ടായതിനെത്തുടര്‍ന്ന് ഗതാഗതം നേരിയ തോതില്‍ തടസപ്പെട്ടു.

പാലാരിവട്ടം, നോര്‍ത്ത്, എംജി റോഡ്, വൈറ്റില എന്നിവിടങ്ങളിലെല്ലാം ഗതാഗതകുരുക്ക് ദൃശ്യമായിരുന്നു. കാന നിര്‍മാണവും ഓടവൃത്തിയാക്കലും നടക്കുന്നതിനാല്‍ പലയിടത്തും കാല്‍നടയാത്രക്കാര്‍ ബുദ്ധിമുട്ടി. കാനയില്‍നിന്നുള്ള മാലിന്യങ്ങളും ചെളിയും റോഡിന്റെ വശങ്ങളില്‍ കോരിയിട്ടിരിക്കുന്നത് ഇരുചക്ര വാഹനങ്ങള്‍ക്കും കാല്‍നാട യാത്രക്കാര്‍ക്കും ദുരിതം ഇരട്ടിയായി. കലൂര്‍, എംജി റോഡ്, വൈറ്റില എന്നിവിടങ്ങളിലെല്ലാം പുതിയ കാനകളുടെ നിര്‍മാണം തകൃതിയായി നടക്കുകയാണ്. എന്നാല്‍, പഴയ കാനകളിലെ അവശിഷ്ടം മാറ്റാന്‍ ഇതുവരെ തയാറാകാത്തത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. കാനകള്‍ നിറഞ്ഞ് മലിനജലം റോഡില്‍ക്കൂടിയാണ് ഒഴുകുന്നത്.

കളമശേരി മുതല്‍ ആലുവ വരെയുള്ള റൂട്ടില്‍ വെള്ളക്കെട്ടിനേക്കാള്‍, റോഡരികില്‍ തള്ളിയിരിക്കുന്ന കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ വെള്ളത്തില്‍ കലരുന്നത് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നുണ്ട്.     തീരപ്രദേശങ്ങള്‍ കടലാക്രമണ ഭീഷണിയിലാണ്. നായരമ്പലം പുത്തന്‍ കടപ്പുറം, എടവനക്കാട് അണിയല്‍ ബീച്ച്, പഴങ്ങാട് ബീച്ച് ചാത്തങ്ങാട് ബീച്ച് എന്നിവിടങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമായിട്ടുണ്ട്. പഴങ്ങാട് തകര്‍ന്നടിഞ്ഞ കടല്‍ ഭിത്തിക്ക് മുകളിലൂടെ കടല്‍വെള്ളത്തിനൊപ്പം മണലും ഒഴുകിയെത്തുന്നുണ്ട്. ഇവിടങ്ങളില്‍ കരിങ്കല്‍ ഭിത്തി നിര്‍മിക്കാന്‍ കരിങ്കല്ല് ഇറക്കിയിട്ടുണെ്ടങ്കിലും നിര്‍മാണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല.

വരും ദിവസങ്ങളിലും മഴ തോരാതെ പെയ്യുകയാണെങ്കില്‍ കടല്‍ഭിത്തിയില്ലാത്ത ഭാഗങ്ങളില്‍നിന്നും നായരമ്പലം പുത്തന്‍ കടപ്പുറം ഭാഗത്ത് നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. കനത്ത മഴമൂലം തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോയിട്ടില്ല.  പശ്ചിമ കൊച്ചിയില്‍ പതിവുപോലെ ഒരൊറ്റ മഴയ്ക്കു തന്നെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. കൂവപ്പാടം, പാണ്ടിക്കുടി, കെമ്പിരി, പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളംകയറി. ഫോര്‍ട്ടുകൊച്ചി, ചെല്ലാനം, ബീച്ച് റോഡ്, കണ്ണമാലി പ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാണ്. ജില്ലയുടെ വടക്കന്‍ മേഖലകളിലെ പാടശേഖരങ്ങള്‍ കനത്തമഴയില്‍ വെള്ളത്തിനടിയിലായി. മഞ്ഞപ്ര പഞ്ചായത്തിലെ വള്ളിക്കാത്തോട്, കരിഞ്ഞാലിക്കാട്, കരിങ്ങാപ്പുറം, കാലടി പഞ്ചായത്തിലെ മാണിക്യമംഗലം, ലട്ടിനംപള്ളി, പാണ്ടന്‍കുളങ്ങര മലയാറ്റൂര്‍ പഞ്ചായത്തിലെ പന്തയ്ക്കല്‍ പാടശേഖരങ്ങളില്‍ വെള്ളം കയറി.

Related posts