കൊച്ചിയില്‍ തെരുവുനായ്ക്കളെ കൊല്ലില്ല; വന്ധ്യംകരണം കാര്യക്ഷമമാക്കുമെന്നു മേയര്‍

TVM-DOGകൊച്ചി: നഗരത്തില്‍ തെരുവുനായ്ക്കളെ കൊല്ലില്ലെന്നും എന്നാല്‍ വന്ധ്യംകരണം കൂടുതല്‍ കാര്യക്ഷമമാക്കി മുന്നോട്ടുപോകുമെന്നും മേയര്‍ സൗമിനി ജെയിന്‍. നിലവിലുള്ള നിയമപ്രകാരം ശാസ്ത്രീയമായി അവലംബിക്കാന്‍ സാധിക്കുന്ന ഏകമാര്‍ഗം നായ്ക്കളില്‍ വന്ധ്യംകരണം പദ്ധതി നടപ്പാക്കുക എന്നതാണ്. ഇതിനായി എബിസിഡി കൊച്ചി എന്ന പേരില്‍ കൊച്ചി കോര്‍പറേഷന്‍ നടപ്പാക്കിയ പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നുണെ്ടന്നും മേയര്‍ അറിയിച്ചു.

കഴിഞ്ഞ ഒരുവര്‍ഷമായി കൊച്ചി കോര്‍പറേഷന്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി സമുച്ചയം ഒരുക്കി തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. നിലവില്‍, പ്രതിദിനം 10-12 നായ്ക്കളെയാണ് ഇവിടെ വന്ധ്യംകരിച്ചുവരുന്നത്. ഇതിനോടകം തന്നെ 2000ത്തോളം വന്ധ്യംകരണശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

വിവിധ ഭാഗങ്ങളില്‍നിന്നു പിടിക്കുന്ന നായ്ക്കളെ ആശുപത്രിയില്‍ എത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കുശേഷം പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പു നല്‍കി മുറിവുണങ്ങുന്ന സമയംവരെ പരിചരിച്ചതിനു ശേഷം പിടികൂടിയ സ്ഥലത്തുതന്നെ കൊണ്ടുവിടുകയാണ് ചെയ്യുന്നത്.  വന്ധ്യംകരിച്ച നായ്ക്കളെ തിരിച്ചറിയാനായി ചെവിയില്‍ ചെറിയ അടയാളവും ഉണ്ടാക്കും.

ഇത്തരത്തില്‍ വിജയകരമായി നടപ്പിലാക്കിവരുന്ന ഈ പദ്ധതി അയല്‍ പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും വ്യാപിപ്പിക്കാന്‍ സാധിക്കും. ഇതിനാവശ്യമായ പരിശീലനവും മറ്റു സഹായങ്ങളും നല്കാന്‍ കൊച്ചി  കോര്‍പറേഷന്‍ സന്നദ്ധമാണെന്ന കാര്യം ഇതിനോടകം തന്നെ മുഖ്യമന്ത്രിയേയും തദ്ദേശവകുപ്പ് മന്ത്രിയേയും അറിയിച്ചിട്ടുണെ്ടന്നും മേയര്‍ പറഞ്ഞു.

Related posts