കൊച്ചി കാന്‍സര്‍ സെന്ററില്‍ വിദഗ്ധ ഡോക്ടര്‍മാരെ നിയമിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

EKM-CANCERകളമശേരി: നിര്‍ദിഷ്ട കൊച്ചി കാന്‍സര്‍ റിസര്‍ച്ച് കേന്ദ്രത്തിന്റെ ഒപി വിഭാഗം ഉടന്‍ ആരംഭിക്കാനായി നാല് കാന്‍സര്‍ ചികിത്സാ വിദഗ്ധരെ അടിയന്തിരമായി നിയമിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട്  നിര്‍ദേശിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് കെ.ബി.കോശി അറിയിച്ചു. ഇതേ വിഷയത്തില്‍ ലഭിച്ച നിരവധി ഹര്‍ജികളുടെ അടിസ്ഥാനത്തില്‍  കൊച്ചി കാന്‍സര്‍ റിസര്‍ച്ച് കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായ ഒപി വിഭാഗം കെട്ടിടം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജസ്റ്റീസ്. കാക്കനാട് നടത്തുന്ന സിറ്റിംഗിന് മുന്നോടിയായാണ്  അദ്ദേഹം കളമശേരിയില്‍ എത്തിയത്.

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വിട്ടുകൊടുത്ത പേ വാര്‍ഡ് കെട്ടിടത്തില്‍   കാന്‍സര്‍ ഒപിയുടെ സെന്ററിന് വേണ്ടനവീകരണം കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കഴിഞ്ഞതാണ്. രോഗ പരിശോധനയ്ക്കും നിര്‍ണയത്തിനും വേണ്ടഉപകരണങ്ങളും ഫര്‍ണീച്ചറുകളും എത്തിയിട്ടുണ്ട്. എന്നാല്‍ അവ സ്ഥാപിച്ച് ഒപി ആരംഭിക്കാന്‍ ഡോക്ടര്‍മാരുടെ അഭാവമാണ് തടസം. ഇതിന് നാല് വിദഗ്ധരെ നിയമിക്കണം. കെട്ടിടത്തിലെ അസൗകര്യങ്ങളും കേന്ദ്രത്തിലെ  കുറവുകളും പ്രവര്‍ത്തനം ആരംഭിച്ചശേഷം കണെ്ടത്തി ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ  സര്‍ക്കാര്‍ മെഡിക്കല്‍ സൗകര്യങ്ങളും തിരുവനന്തപുരത്ത്  മാത്രം മതിയെന്ന ഉദ്യോഗസ്ഥരുടെ നിലപാട് നല്ലതല്ലെന്നും  അനുബന്ധ സേവനങ്ങള്‍ നല്‍കാന്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗ വിഭാഗം ആരംഭിക്കണമെന്നും ജീവനക്കാരുടെ സേവന വ്യവസ്ഥ പുതുക്കണമെന്നും  ജസ്റ്റീസ്‌കോശി നിര്‍ദേശിച്ചു. രാവിലെ  പത്തോടെയാണ് ജസ്റ്റീസ് ജെ.ബി. കോശി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. തുടര്‍ന്ന്  കൊച്ചി കാന്‍സര്‍ റിസര്‍ച്ച് കേന്ദ്രത്തിന്‍െറ ഒപി വിഭാഗം കെട്ടിടം സന്ദര്‍ശിച്ചു. രണ്ടുനിലകളിലും മുറികളിലും കമ്മീഷന്‍ പരിശോധന നടത്തി.

വിശദമായ പ്ലാനും വാങ്ങിയ  ഉപകരണങ്ങളുടെ ലിസ്റ്റും ജില്ലാ കാന്‍സര്‍ കേന്ദ്രത്തിന്റെ ചുമതല കൂടിയുള്ള ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം കമ്മീഷനോട് വിശദീകരിച്ചു. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിയതിന് കളക്ടറെ അഭിനന്ദിക്കുകയും ചെയ്തു.ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ മൂവ്‌മെന്റ് ഭാരവാഹികളായ ജസ്റ്റീസ് പി.കെ ഷംസുദ്ദീന്‍, ഡോ. എന്‍.കെ. സനല്‍കുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വി.കെ. ശ്രീകല, ഡോ. ജയശ്രീ വാര്യര്‍, പരാതിക്കാരായ അഡ്വ. ടി.ബി. മിനി, കുരുവിള മാത്യൂസ് തുടങ്ങിയവരും  സന്നിഹിതരായിരുന്നു.

മൂന്നു വര്‍ഷം മുമ്പാണ്  450 കോടി ചെലവ് പ്രതീക്ഷിക്കുന്ന ബൃഹദ് പദ്ധതിയായി കൊച്ചി കാന്‍സര്‍ റിസര്‍ച്ച് കേന്ദ്രത്തിന് തറക്കല്ലിട്ടത്. എന്നാല്‍ പദ്ധതി വൈകുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആദ്യഘട്ടമെന്ന നിലയില്‍  ഒപി കേന്ദ്രം ആരംഭിച്ചു. ഇതിനായി മെഡിക്കല്‍ കോളജിന്റെ നിര്‍മാണത്തിലിരുന്ന നാലുനില പേവാര്‍ഡ് കെട്ടിടം  ഏറ്റെടുക്കുകയായിരുന്നു. എങ്കിലും പദ്ധതി മുന്നോട്ടു പോകാതെ വന്നപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ പലവട്ടം ഇടപെട്ടു. ഇതിനിടയില്‍ ഉദ്യോഗസ്ഥരെ കമ്മീഷന്‍ ശകാരിക്കുകയും ചെയ്തു. സംസ്ഥാന ഭരണം മാറിയെങ്കിലും കാന്‍സര്‍ കേന്ദ്രത്തിന്റെ  ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കില്ലെന്ന് കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞിരുന്നു.

Related posts