കൊട്ടാരക്കരയില്‍ ഭീതിവിതച്ച് തെരുവുനായ്ക്കള്‍; മനുഷ്യജീവന്‍ പൊലിഞ്ഞിട്ടും ജാഗ്രതയില്ലാതെ പ്രാദേശിക ഭരണകൂടങ്ങള്‍

TVM-DOGകൊട്ടാരക്കര  ജനങ്ങളുടെജീവന് ഭീഷണിയായി  തെരുവുനായ്ക്കള്‍ വിലസുമ്പോഴും കൊട്ടാരക്കര മുനിസിപ്പാലിറ്റിക്കോ,സമീപ പഞ്ചായത്തുകള്‍ക്കോ ആശ്വാസനടപടികള്‍ ഇല്ല. മറ്റു ചില മേഖലകളില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഭാഗികമായെങ്കിലും വന്ധീകരണ നടപടികള്‍ സ്വീകരിച്ചെങ്കിലും കൊട്ടാരക്കര മുനിസിപ്പാലിറ്റി അതിനുപോലും മുതിര്‍ന്നിട്ടില്ല.

ഏറ്റവും ഒടുവിലെ സംഭവമാണ് എഴുകോണില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന കുട്ടിയെ യെയും മാതാവിനെയും തെരുവുനായ് ആക്രമിച്ചത്. അമ്പലപ്പുറത്ത് മാനസികവൈകല്യമുള്ള ആള്‍  പേ യിളകി മരിച്ചിട്ട് ഒരാഴ്ചപോലുമായില്ല. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഈ വിപത്ത് .ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളിലേക്ക് ഈ ഭരണകൂടങ്ങള്‍ ഒന്നും ഇനിയും ശ്രദ്ധ ചെലുത്തിയിട്ടില്ല. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടും ആ ഉത്തരവ് ലഭിച്ചില്ല എന്നാണ്  കൊട്ടാരക്കര മുന്‍സിപ്പാലിറ്റി സെക്രട്ടറി പറയുന്നുത്. പ്രതികരണ ശേഷി നഷ്ടപ്പെട്ട നിലയിലാണ് ജനപ്രതിനിധികളുടെ മറുപടി.

ഏതാണ്ട് 5 വര്‍ഷത്തോളമായി കൊട്ടാരക്കര താലൂക്കിലെ മിക്ക പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം അതി രൂക്ഷമാണ്. യാത്രക്കാരേയും, വിദ്യാര്‍ത്ഥികളേയും കൂട്ടിലിട്ടു വളര്‍ത്തുന്ന മൃഗങ്ങളേയും കൊല്ലുന്നതും പതിവാണ്. തേവലപ്പുറം , ആറ്റുവാശ്ശേരി, മൈലം, എന്നിവിടങ്ങളില്‍ ആടുമാടുകളേയും, കോഴികളേയും തെരുവുനായ്ക്കള്‍ കൊന്നു തിന്നിട്ടുണ്ട്. മൂന്നു ദിവസം മുമ്പ് പുത്തൂര്‍ ചന്തയിലെ കോഴിക്കട രാത്രിയില്‍ സംഘമായി എത്തിയ തെരുവുനായ്ക്കള്‍ ആക്രമിച്ച് 20 ഓളം കോഴികളെ കൊന്നു.

കഴിഞ്ഞ ദിവസവും പുത്തൂര്‍ മേഖലയില്‍ തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ ഉണ്ടായി. ഒരാളെ കടിച്ചു കീറുകയും, ആടുകളേയും കോഴികളേയും കൊല്ലുകയും ചെയ്തു. കെ.എസ്ആര്‍ടി സി ജീവനക്കാരന്‍ കുളക്കട കിഴക്ക് ഇളങ്ങള്ളൂര്‍ വീട്ടില്‍ അശോക് കുമാറിനെ പുത്തൂര്‍ ചന്തയില്‍ വച്ച് നായ്ക്കള്‍ ആക്രമിച്ചു.ഇയാള്‍ ഇപ്പോള്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ആനയം വെണ്‍മണ്ണൂര്‍ ഉഷാ ഭവനില്‍ രാമചന്ദ്രകുറുപ്പിന്റെയും പാലവിളവീട്ടില്‍ മണിയുടേയും ആടുകളെയാണ് തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്.

പുവറ്റൂര്‍ കിഴക്ക് സതീഷ് ഭവനില്‍ കരുണാകരന്‍ പിള്ളയുടേയും , ധനേഷ് ഭവനില്‍ സരോജിനി അമ്മാളിന്റേയും കോഴികളെയാണ് കൊന്നു തിന്നത്. അറിഞ്ഞും അറിയാതെയുമാണ് നിരവധി ആക്രമങ്ങള്‍ ആണ് തെരുവുനായ്ക്കള്‍ ഓരോ ദിവസവും നാട്ടിന്‍ പുറങ്ങളില്‍ ഉണ്ടാക്കുന്നത്. സ്കൂള്‍ പരിസരങ്ങളെല്ലാം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങള്‍ ആയതിനാല്‍ കുട്ടികളെ സ്കൂളില്‍ വിടാന്‍ പോലും രക്ഷിതാക്കള്‍ക്ക് ഭയമാണ്. ചന്തകള്‍, പൊതുസ്ഥലങ്ങള്‍, സ്കൂള്‍ പരിസരങ്ങള്‍, കൃഷിയിടങ്ങള്‍ , റബ്ബര്‍ തോട്ടങ്ങള്‍ എന്നിവിടങ്ങള്‍ എല്ലാം തെരുവുനായ്ക്കള്‍ സംഘം ചേര്‍ന്ന് കൈയടക്കിയിരിക്കുന്നു.

കൊട്ടാരക്കര ടൗണില്‍ പണിപൂര്‍ത്തിയാകാതെ കിടക്കുന്ന സിവില്‍ സ്റ്റേഷന്‍ ഇപ്പോള്‍ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്. നൂറു കണക്കിന് തെരുവുനായ്ക്കള്‍ ആണ് ഇവിടെയുള്ളത്. സമീപമുള്ള പോലീസ്റ്റേഷനില്‍ എത്തുന്നവര്‍ക്കും ഡിവൈഎസ്പി ഓഫീസില്‍ എത്തുന്നവര്‍ക്കും, സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ എത്തുന്നവര്‍ക്കും പേടി സ്വപ്നമായി തെരുവുനായ്ക്കള്‍ മാറിയിരിക്കുന്നു.

കൊട്ടാരക്കര ചന്തയക്ക് അകത്തും , ഉഗ്രന്‍കുന്ന് മാലിന്യ പ്ലാന്റിലും തെരുവുനായ്ക്കള്‍ പെറ്റു പെരുകുകയാണ്. ഇവയെല്ലാം അക്രമ സ്വഭാവത്തോടെ ടൗണിലേക്കും ഗ്രാമങ്ങളിലേക്കും ഇറങ്ങി അക്രമം അഴിച്ചുവിടുകയാണ്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ തെരുവുനായ്ക്കളെ പേടിച്ചു നടക്കേണ്ടുന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്.നിയമങ്ങള്‍ മനുഷ്യന്റെ നല്ല ജീവിതത്തിനുവേണ്ടിയാണെന്നുള്ള അടിസ്ഥാന തത്വം ജനപ്രതിനിധികളും ഭരണകൂടങ്ങളും മറക്കുകയാണ്.

Related posts