കൊട്ടാരക്കര നഗരസഭ മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കുന്നില്ലെന്ന് ആക്ഷേപം

alp-wasteകൊട്ടാരക്കര: നഗരത്തെ മാലിന്യമുക്തമാക്കി ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കൊട്ടാരക്കര നഗരസഭക്ക് കര്‍മ്മ പദ്ധതികളില്ല. മാലിന്യവും മലിനജലവും കൊതുകും നിറഞ്ഞ് കൊട്ടാരക്കര ടൗണ്‍ ദുഷിച്ചു നാറുകയാണ്. എല്ലാവര്‍ഷവും വാര്‍ഷിക പദ്ധതികളില്‍ മാലിന്യസംസ്കരണവും സംസ്കരണപ്ലാന്റും ഉള്‍പ്പെടാറുണ്ടെങ്കിലും അത് യാഥാര്‍ഥ്യമാക്കാന്‍ ഭരണ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. ഓരോ ദിവസവും ജനജീവിതം ദുസഹമാക്കുകയാണ് ടൗണിലെ മാലിന്യവും ദുര്‍ഗന്ധവും .

കൊട്ടാരക്കര ടൗണിലെ മാലിന്യം സംസ്കരിക്കാന്‍ ഉഗ്രന്‍ കുന്നില്‍ ഒരു മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചിരുന്നു. നഗരത്തിലെ മുഴുവന്‍ ഖരമാലിന്യങ്ങളും കത്തിച്ചു കളയാനുളള ശേഷി ഈ പ്ലാന്റിനുണ്ടായിരുന്നില്ല. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയിരുന്ന പ്ലാന്റുമായിരുന്നില്ല ഇത്. ഏകദേശം 15 വര്‍ഷം മുമ്പ് ഈ പ്ലാന്റിന്റെ പ്രവര്‍ത്തനം തകരാറിലായി. പിന്നീട് മാലിന്യങ്ങള്‍ ഇവിടെ എത്തിച്ച് കത്തിച്ചു കളയുന്ന രീതിയാണ് തുടര്‍ന്നു വന്നത്. ഭാഗികമായി മാത്രമാണ് ഇത് നടന്നു വരുന്നത്. ഇപ്പോഴും ഈ രീതി തുടരുന്നു

.13 വര്‍ഷം മുമ്പു പുതിയ പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതി തയാറാക്കുകയും തുക വകയിരുത്തുകയും ചെയ്തു. കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്ലാന്റിന്റെ നിര്‍മ്മാണത്തിനു തുടക്കം കുറിക്കുകയുമുണ്ടായി . കെട്ടിടത്തിന്റെ അടിസ്ഥാനവുംകെട്ടി തൂണുകളും നിര്‍മിച്ചശേഷം കരാറുകാരന്‍ പണി ഉപേക്ഷിച്ചു. കരാര്‍ ഉപേക്ഷിക്കാനുളള കാരണം ഇപ്പോഴും ദുരൂഹമാണ്. വ്യക്തമായ കാരണം പറയാന്‍ അധികൃതര്‍ക്കും കഴിയുന്നില്ല.

നിര്‍മാണം പുനര്‍ കരാറു നല്‍കാനോ ആധുനിക സംവിധാനങ്ങളോടെ പുതിയ പ്ലാന്റ് സമിതികളോ ഇപ്പോള്‍ നിലവില്‍ വന്ന നഗരസഭയോ തയാറായിട്ടില്ല. നഗരത്തിലെ മാലിന്യനീക്കം ഇപ്പോള്‍ ഭാഗികമായി മാത്രമാണ് നടന്നു വരുന്നത്. ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നു മാത്രമാണ് മാലിന്യം ശേഖരിച്ച് ഉഗ്രന്‍ കുന്നിലെ മാലിന്യ കേന്ദ്രത്തിലെത്തിക്കുന്നത്. മറ്റു ജനവാസ കേന്ദ്രങ്ങളില്‍ മിക്കയിടത്തും റോഡരികിലും പൊതു സ്ഥലങ്ങളിലും മാലിന്യം കെട്ടിക്കിടന്ന് അഴുകി നാറുന്നുണ്ട്.

ഹോട്ടലുകളിലെയും ഭക്ഷണശാലകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ രാത്രിയില്‍ പൊതു നിരത്തുകളിലേക്കു വലിച്ചെറിയുന്നതും ഇവിടെ പതിവാണ്. വീടുകളില്‍ നിന്നുളള മാലിന്യവും ഇതേ രീതിയില്‍ വലിച്ചെറിയപ്പെടുന്നുണ്ട്. ഇത്തരം ആളുകളെ കണ്ടെത്താനും മാതൃകാപരമായി നടപടിയെടുക്കാനും നഗരസഭ മടിച്ചു നില്‍ക്കുകയാണ്. റസിഡന്റ് അസോസിയേഷനുകളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നില്ല.

കൊട്ടാരക്കരയിലെ കെ എസ് ആര്‍ ടി സി ബസ്റ്റാന്റ് പരിസരങ്ങളും സ്വകാര്യ ബസ്റ്റാന്റു പരിസരങ്ങളും ടൗണ്‍ മധ്യത്തിലെ മല്‍സ്യചന്തയുമെല്ലാം മാലിന്യം നിറഞ്ഞ് ദുഷിച്ചു നാറുകയാണ്. ടൗണിലെ ചെറുതും വലുതുമായ റോഡുകളുടെ ഓരങ്ങളിലെല്ലാം മാലിന്യം കുന്നു കുടികിടക്കുന്നു. എല്ലാ റോഡുകളുടെയും ഓടകള്‍ മാലിന്യം നിറഞ്ഞ് നീരൊഴുക്കു തടസപ്പെട്ടിരിക്കുകയാണ്. നഗരത്തിലെമ്പാടും കൊതുകു ശല്യം അതിരൂക്ഷമാണ് . മാലിന്യ കേന്ദ്രങ്ങളെല്ലാം ഇവയുടെ പ്രജനനകേന്ദ്രങ്ങളാണ് .ഇതെല്ലം ചേര്‍ന്ന് ആരോഗ്യകരമായ ഒരു ജീവിതം അസാധ്യമാക്കിയിരിക്കുകയാണ് ഇവിടെ. തനതു ഫണ്ടില്‍ സ്വയം പര്യപ്തതയുളള പ്രാദേശികഭരണ കൂടമാണ് കൊട്ടാരക്കരയിലേത്.

ഒരു മാലിന്യ സംസ്കരണ പ്ലാന്റും മാലിന്യ നീക്ക സംവിധാനവും ആവിഷ്കരിക്കാന്‍ മറ്റു സര്‍ക്കാര്‍ ഏജന്‍സികളെ ആശ്രയിക്കേണ്ടുന്ന കാര്യം തന്നെയില്ല. അങ്ങനെ വേണ്ടി വന്നാല്‍ തന്നെ പുതുതായി രുപം കൊണ്ട നഗരസഭകളെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ കേന്ദ്ര സംസ്ഥാന ആരോഗ്യമിഷനുകള്‍ തയാറുമാണ്. എന്നാല്‍ ഇതിനുളള ശ്രമങ്ങളൊന്നും തന്നെ നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥരുടെ അലംഭാവവും ഭരണ നേതൃത്വത്തിന്റെ ഇച്ഛാശക്തിക്കുറുമാകാം ഇതിനു കാരണം. എന്തായാലും പൊതു ജനത്തിനു സഹിക്കുകയല്ലാതെ നിവൃത്തിയില്ല.

Related posts