കൊട്ടാരക്കര മേഖലയില്‍ മോഷണം വര്‍ധിക്കുന്നു

KLM-THIEFകൊട്ടാരക്കര: കഴിഞ്ഞകുറെ വര്‍ഷങ്ങളായി കൊട്ടാരക്കര മോഷ്ടാക്കളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ്. ജില്ലയില്‍തന്നെ ഏറ്റവുമധികം മോഷണങ്ങള്‍ നടക്കുന്ന മേഖലയായി ഇവിടംമാറി. റൂറല്‍ പോലീസ് ജില്ലാ ആസ്ഥാനം ഇവിടെ വരികയും പോലീസിന്റെ സാന്നിധ്യം വര്‍ധിക്കുകയും ചെയ്തിട്ടും മോഷണത്തിനറുതിയില്ല. വീടുകയറി കവര്‍ച്ചകളും ആരാധനാലയങ്ങളിലേയും വ്യാപാരസ്ഥാപനങ്ങളിലേയും കവര്‍ച്ചകളും മാലപൊട്ടിപ്പും വാഹനമോഷണവുമടക്കം എണ്ണമറ്റ കവര്‍ച്ചകളാണ് മൂന്നുനാലുവര്‍ഷത്തിനുള്ളില്‍ ഇവിടെ നടന്നിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് കൊട്ടാരക്കര ടൗണിലും പരിസരപ്രദേശങ്ങളിലുമാണ് ഏറ്റവുമധികം കവര്‍ച്ച നടക്കുന്നത് .

രണ്ടുമൂന്നുമാസമായി നിലച്ചിരുന്ന മോഷണപരമ്പര കഴിഞ്ഞദിവസം വീണ്ടും ആവര്‍ത്തിച്ചു. ഒറ്റരാത്രിയില്‍ അഞ്ചിടത്താണ് മോഷണം നടന്നത്. ക്ഷേത്രങ്ങളും വീടുകളും വ്യാപാരസ്ഥാപനങ്ങളും ഇതില്‍പ്പെടും.  പോലീസ് സാന്നിധ്യമുള്ള കൊട്ടാരക്കര ചന്തമുക്കിന് സമീപത്തെ ഒരു വ്യാപാരകേന്ദ്രം രാത്രിയില്‍കുത്തിത്തുറന്ന് 155000 രൂപയുടെ ആഭരണങ്ങളും പണവും അപഹരിച്ചു. കൊട്ടാരക്കര റെയില്‍വേസ്റ്റേഷന് സമീപമുള്ള ജഡയന്‍കാവ് ദേവീക്ഷേത്രത്തിലും നെടുവത്തൂര്‍ പാട്ടുപുരയ്കല്‍ ക്ഷേത്രത്തിലും മോഷണം നടന്നു.

മുസ്ലിം സ്ട്രീറ്റില്‍ ഉമൈബമന്‍സിലില്‍ ഷൈജുവിന്റെ വീട്ടില്‍നിന്നും 38000 രൂപയും, സമീപത്തെ വാറുതുണ്ടില്‍ വീട്ടില്‍ മുഹമ്മദ് ഷാഹിന്റെ ബൈക്കും മോഷണം പോയി. ഒറ്റരാത്രിയിലാണ് ഈ മോണണമെല്ലാം നടത്തുന്നത്. സംഘംചേര്‍ന്നുള്ള മോഷണമാണെന്നാണ് അനുമനം. ടൗണ്‍ അതിര്‍ത്തിക്കുള്ളില്‍തന്നെയാണ് മോഷണപരമ്പര നടക്കുന്നത്. റൂറല്‍ പോലീസ് ജില്ലാ ആസ്ഥാനത്തിനും കൊട്ടാരക്കര പോലീസ് സ്റ്റേഷനും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് മോഷണ പരമ്പര അരങ്ങേറിയത്. മോഷ്ടാക്കള്‍ തമ്പടിക്കുന്ന മേഖലയായി കൊട്ടാരക്കര മാറിയിട്ടുണ്ട്.

ആട് ആന്റണി പോലും ഇവിടം തെരഞ്ഞെടുത്തിരുന്നു. ജനത്തിരക്കുള്ള രണ്ട് ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനും മോഷ്ടാക്കള്‍ക്ക് യാത്രസൗകര്യമൊരുക്കുന്നുണ്ട്. കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പോലീസ് സാന്നിധ്യമോ നിരീക്ഷണമോ ഇല്ല. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ സ്ഥിതിയും ഇതുതന്നെ. ട്രെയിനുകള്‍ കുറവായതിനാല്‍ കൊട്ടാരക്കര റെയില്‍വേസ്റ്റേഷനും പരിസരവും പലപ്പോഴും വിജനമാണ്. ട്രെയിന്‍വരുന്ന സമയങ്ങളില്‍ മാത്രമാണ് യാത്രക്കാരുള്ളത്. രാത്രിയില്‍ ഇവിടം വിജനമാണ്.

കുറ്റവാളികള്‍ക്ക് തമ്പടിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇവിടം. കൊട്ടാരക്കരയില്‍നിന്നും മിക്ക സ്ഥലത്തേക്കും പോകാന്‍ യാത്രാസൗകര്യമുള്ളതിനാല്‍ മോഷ്ടാക്കള്‍ക്ക് പെട്ടെന്ന് രക്ഷപെടാനാകും. തമിഴ്‌നാടുമായി അടുത്തുകിടക്കുന്നതിനാല്‍ അതും ഇവര്‍ക്ക് ഗുണകരമാണ്. തമിഴ്‌നാട്ടുകാരും മറ്റുസംസ്ഥാനക്കാരുമായ ഒട്ടേറെപേര്‍ തമ്പടിക്കുന്ന മേഖലയാണിവിടം.  നാടോടികളായും ആക്രിയെടുപ്പുകാരായും ചെറുകിട കച്ചവടക്കാരുമായും തൊഴിലാളികളുമായും ആയിരക്കണക്കിന് ആളുകളാണ് ഈ മേഖലയിലുള്ളത്.

കൊടുംകുറ്റവാളികള്‍വരെ  ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. ഇവരെക്കുറിച്ചോ ഇവരുടെ താമസ സ്ഥലങ്ങളെക്കുറിച്ചോ യാതൊരുവിവരവും പോലീസിനറിയില്ല.  പകല്‍വിവിധ തൊഴിലുകളിലേര്‍പ്പെടുന്ന ഇവരില്‍ പലരും രാത്രിയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നുണ്ട്. കൊട്ടാരക്കര, പുത്തൂര്‍, എഴുകോണ്‍, പൂയപ്പള്ളി തുടങ്ങിയ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ രാത്രിയില്‍ പട്രോളിംഗ് നിര്‍ജീവമാണ്. മഴക്കാലത്തുമാത്രമാണ് പട്രോളിംഗ് ഉള്ളത്. കൊട്ടാരക്കര പോലീസ് സ്റ്റേഷന് തൊട്ടടുത്ത ജൂവലറി കുത്തിത്തുറന്ന് ലക്ഷങ്ങളുടെ സ്വര്‍ണവും വെള്ളിയും കവര്‍ന്നതും കലയപുരത്ത് വീട്ടമ്മയെ കെട്ടിയിട്ട് ആഭരണങ്ങള്‍ കവര്‍ന്നതും രണ്ടുവര്‍ഷമായിട്ടും തെളിയിക്കപ്പെട്ടിട്ടില്ല.

Related posts