കൊല്ലം-പുനലൂര്‍-ചെങ്കോട്ട പാതയിലൂടെ ജനുവരിയില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും

klm-trainകൊല്ലം: ഡിസംബറോടെ കൊല്ലം- ചെങ്കോട്ട പാതയുടെ ഗേജ് മാറ്റ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ജനുവരിയില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. എന്‍.കെ പ്രേമചന്ദ്രന്‍ എംപി ചെന്നൈ ദക്ഷിണ മേഖല റയില്‍വേ ആസ്ഥാനത്ത് ഉന്നതതല ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഒന്നാം റീച്ചില്‍പ്പെട്ട പുനലൂര്‍ ഇടമണ്‍ മേഖലയിലെ പാലങ്ങളും ട്രാക്കുകളും പുര്‍ത്തിയാക്കി. പുനലൂര്‍ അടിപ്പാതയുടെ അപ്രോച്ച് റോഡിന്റെ പണിമാത്രമാണ് ഈ റീച്ചില്‍ അവശേഷിച്ചിരിക്കുന്നത്. രണ്ടാം റീച്ചില്‍പ്പെട്ട ഇടമണ്‍ കഴുതുരുട്ടി 80 ശതമാനം പ്രവൃത്തികള്‍ പുര്‍ത്തീകരിച്ചു. 67 ചെറുപാലങ്ങളില്‍ 56 എണ്ണവും 12 വന്‍പാലങ്ങളില്‍ അഞ്ച് ആര്‍ച്ച് പാലങ്ങളും പൂര്‍ത്തീകരിച്ചു. ശേഷിക്കുന്ന ഏഴ് പാലങ്ങളുടെ പണി അന്തിമഘട്ടത്തിലാണ്.

മൂന്നാം മേഖലയായ കഴുതുരുട്ടി – ഭഗവതിപുരം 70ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 64 പാലങ്ങളില്‍ 63 ഉം പണി തീര്‍ത്തു. വന്‍കിട പാലങ്ങള്‍ ഏഴ് എണ്ണത്തില്‍ രണെ്ടണ്ണത്തിന്റെ പണി മാത്രമേ പൂര്‍ത്തീകരിക്കാന്‍ അവശേഷിക്കുന്നുളളു. അഞ്ച് കിലോമീറ്റര്‍ ട്രാക്കിന്റെ പണി തീര്‍ന്നു. നാല് ടണലുകളില്‍ മൂന്ന് എണ്ണം പൂര്‍ത്തീകരിച്ചു. ലവല്‍ ക്രോസിംഗിനോടനുബന്ധിച്ച സബ്ബ്‌വേകളുടെ പണി പൂര്‍ത്തീകരിക്കുന്നതിനായി നടപടി സ്വീകരിച്ചു വരുന്നു.നാലാം റീച്ച് ഭഗവതിപുരം – ചെങ്കോട്ട പണിയും പൂര്‍ത്തീകരണത്തിന്റെ അന്തിമഘട്ടത്തിലാണ്. റെയില്‍വേ ഗേറ്റിന്റെ പണി മാത്രമാണ് അവശേഷിക്കുന്നത്.

കൊല്ലം റയില്‍വേ സ്റ്റേഷന്‍ രണ്ടാം ടെര്‍മിനലിന്റെ ഒന്നാം ഘട്ടം 2017 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും. സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്‌ഫോമുകളേയും ബന്ധിപ്പിക്കുന്ന ഫുട്ട് ഓവര്‍ ബ്രിഡ്ജ്, പ്രവേശന കവാടം, പാര്‍ക്കിംഗ് ഏരിയ സര്‍ക്കുലേറ്റിംഗ് ഏരിയ, ബുക്കിംഗ് ഓഫീസ് എന്നിവയാണ് ഒന്നാം ഘട്ട പ്രവൃത്തിയായി ഏറ്റെടുത്തിട്ടുളളത്. ഒന്നാം ഘട്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ സ്റ്റേഷനില്‍ രണ്ട് ലിഫ്റ്റുകളും രണ്ട് എസ്കലേറ്ററുകളും സ്ഥാപിക്കുന്നതിനുളള നിര്‍മാണം ആരംഭിക്കും. സ്റ്റേഷന്‍ നവീകരത്തിന്റെ ഭാഗമായി റിട്ടയറിംഗ് റൂം, ക്ലോക്ക് റൂം, ഐവിആര്‍എസ്, റിഫ്രഷ്‌മെന്റ് റൂം, വാട്ടര്‍ കൂളര്‍, മോഡുലാര്‍ കാറ്ററിംഗ് സ്റ്റാള്‍, യുടിഎസ് സൗകര്യം, കുളിമുറികളോടു കൂടിയ കാത്തിരിപ്പ് കേന്ദ്രം, ട്രെയിന്‍ കോച്ച് ഇന്‍ഡിക്കേറ്റിംഗ് സിസ്റ്റം, പ്രീ പെയ്ഡ് ടാക്‌സി സര്‍വ്വീസ്, സ്റ്റാറ്റിക് മൊബൈല്‍ ചാര്‍ജിംഗ് ഫെസിലിറ്റി, കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയ പി.എ. സിസ്റ്റം മുതലായവയുടെ പണിയും മാര്‍ച്ച് 2017 ന് പൂര്‍ത്തീകരിക്കുന്നതിനും തീരുമാനിച്ചു.

ആദര്‍ശ് സ്റ്റേഷനായി പ്രഖ്യാപിച്ച കുണ്ടറ റയില്‍വേ സ്റ്റേഷനില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഉള്‍പ്പെടെയുളള അനുബന്ധ സൗകര്യങ്ങളുടെ നിര്‍മാണത്തിനായി രണ്ടു കോടി രൂപയുടെ ഭരണാനുമതി നല്‍കി. പെരിനാട് റയില്‍വേ സ്റ്റേഷനില്‍ അടിപ്പാത നിര്‍മാണത്തിനായി നാല് കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. ഈ വര്‍ഷത്തെ റയില്‍വേ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ഏറ്റെടുത്തത്.

മയ്യനാട് സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോം നീളം കൂട്ടി ഉയരം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചു. ഇരവിപുരം കാവല്‍പുര റയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ ജനറല്‍ പൊതുരൂപകല്പന (ജിഎഡി) അംഗീകരിച്ചു. കുണ്ടറ റയില്‍വേ ഓവര്‍ ബ്രിഡ്ജി ന്റെ ജനറല്‍ അറേന്‍ജ്ഡ് ഡ്രോയിംഗ് (ജിഎഡി) സംസ്ഥാന സര്‍ക്കാര്‍ നാളിതുവരെ നല്‍കിയിട്ടില്ല. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ കേരളയില്‍ നിന്നും ജിഎഡി കിട്ടുന്ന മുറയ്ക്ക് മുന്‍ഗണന നല്‍കി പ്രവര്‍ത്തി ഏറ്റെടുക്കും.

പുനലൂര്‍-കന്യാകുമാരി പാസഞ്ചറിന്റെ കുറവു ചെയ്ത ബോഗികള്‍ പുനഃസ്ഥാപിക്കുകയും കൂടുതല്‍ ബോഗികള്‍ അനുവദിക്കുകയും ചെയ്യുമെന്ന് ഉറപ്പു നല്‍കി. രാവിലെ ഒന്‍പതിനും പത്തിനും ഇടയ്ക്ക് കൊല്ലത്ത് എത്തിച്ചേരുന്ന വിധം തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ വേണമെന്ന ആവശ്യം പരിഗണിച്ച് ജയന്തി ജനത എക്‌സ്പ്രസ് രാവിലെ 9.45ന് കൊല്ലത്ത് എത്തിച്ചേരുന്ന വിധം സമയം പുനഃക്രമീകരിക്കുമെന്നും ഉറപ്പു നല്‍കി.

എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്‌റി, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.കെ. മിശ്ര, ദക്ഷിണ മേഖല ചീഫ് ഓപ്പറേറ്റിംഗ് മാനേജര്‍ അനന്തരാമന്‍, ചീഫ് എഞ്ചിനിയര്‍മാരായ എസ്.എസ്. ഗുപ്ത, രവീന്ദ്രബാബു എന്നിവരുമായി ചെന്നൈ ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് നടത്തിയ യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

Related posts