കോടതി ഉത്തരവ് ലംഘിച്ച് കാരേറ്റ് വയല്‍ നികത്തല്‍ വ്യാപകം

tvm-nikathalവെഞ്ഞാറമൂട്: സംസ്ഥാന പാതയ്ക്കരികിലുള്ള കാരേറ്റ് ടൗണിനോടു ചേര്‍ന്ന് കോടതി ഉത്തരവ് പോലും ലംഘിച്ച് വയല്‍ നികത്തല്‍ വ്യാപകം. പുളിമാത്ത് പഞ്ചായത്ത് ഓഫീസിനു  നൂറുമീറ്റര്‍  പോലും ദൂരമില്ലാത്ത നിലമാണ് അവധി ദിവസങ്ങളുടെയും രാത്രിയുടെയും മറവില്‍ വന്‍കിട നിര്‍മാണങ്ങള്‍ക്കായി അനധികൃതമായി നികത്തിക്കൊണ്ടിരിയ്ക്കുന്നത്. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്നതും വേനല്‍ക്കാലങ്ങളില്‍ സമീപ വയല്‍ പ്രദേശങ്ങളിലേക്കുള്ള ജലസ്രോതസുകളുമായ വലുതും ചെറുതുമായ തോടുകളും മണ്ണിട്ട് നികത്തിയിരിക്കുകയാണ്. മഴക്കാലത്ത് കാരേറ്റ് ടൗണ്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങുന്നത് പതിവാണ്.

ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്നും മഴവെള്ളം കുത്തിയൊലിച്ച് കാരേറ്റ് ടൗണിലേക്ക് എത്തുന്നതു കാരണം ഇവിടത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ച് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടാകുന്നത്. ഒപ്പം വെള്ളപ്പൊക്കത്തില്‍ ഗതാഗത സ്തംഭനവും പതിവാണ്.    സ്ഥിരം വെള്ളപ്പൊക്ക ഭീഷണിയിലായ കാരേറ്റ് ടൗണിലുള്ള വ്യാപാരികളില്‍  ചിലര്‍ അനധികൃത വയല്‍ നികത്തല്‍ ആരംഭിച്ച സമയത്തു  ആറ്റിങ്ങല്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നു കാരേറ്റ് ടൗണിനു സമീപമുള്ള വയലുകള്‍ നികത്തുന്നത് തടഞ്ഞ് കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനിടയിലാണ് കൂടുതല്‍ വയല്‍ ഭാഗങ്ങളില്‍ മണ്ണിട്ടു നികത്തല്‍ അരങ്ങേറുന്നത.്  കാരേറ്റ് ടൗണിലെ അനധികൃത വയല്‍ നികത്തല്‍ കാണേണ്ടണ്ട ഉദ്യോഗസ്ഥര്‍ ഇതു കണ്ടില്ലെന്ന് നടിയ്ക്കുന്നതിനു പിന്നില്‍ വലിയ അഴിമതിയാണുള്ളതെന്നും ആക്ഷേപമുണ്ട്.

Related posts