കോര്‍ട്ട് ഫീ ചുമത്തല്‍: മുന്‍ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന്

PKD-RUPEESതൃശൂര്‍: സിവില്‍ കേസുകളിലും മറ്റും വ്യവഹാരത്തുകയുടെ ഒരുശതമാനം കൂടുതല്‍ കോര്‍ട്ട് ഫീ ചുമത്താനുള്ള മുന്‍ സര്‍ക്കാരി ന്റെ തീരുമാനം പിന്‍വലിക്കണമെന്നു തൃശൂര്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഇന്നുച്ചയ്ക്ക് ഒന്നിനു കളക്‌ട്രേറ്റിനു മുന്നില്‍ ധര്‍ണ നടത്തും.

അഭിഭാഷകര്‍ക്കു ഗുണകരമാണെന്ന വ്യാജേന പുറപ്പെടുവിച്ച ഉത്തരവ് പൊതുസമൂഹത്തിനാകെ ദോഷകരമാകുന്നതാണ്. ഈ ഉത്തരവ് പ്രകാരം 50 ലക്ഷം രൂപയുടെ സ്വത്ത് അവകാശക്കേസില്‍ 50,000 രൂപ കോര്‍ട്ട് ഫീയായി കോടതിയില്‍ കെട്ടിവയ്ക്കണം. നേരത്തെ ഇതു 300 രൂപ മാത്രമായായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞുപോകുന്നതിനു തൊട്ടുമുമ്പായാണ് ഈ വിവാദ ഉത്തരവ് പുറത്തിറക്കിയത്.

നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് അതേപടി പുറത്തിറ ക്കുകയാണ് ചെയ്തത്. പണസംബന്ധമായ മുഴുവന്‍ നടപടികള്‍ക്കും ഉത്തരവ് ബാധകമാണ്. അഭിഭാഷകരുടെയും ക്ലര്‍ക്കുമാരുടെയും ആനുകൂല്യങ്ങള്‍ നല്‍കാനാണ് ഇത്തരത്തില്‍ ഒരു നടപടിയെങ്കില്‍ അതിനായി മറ്റു മാര്‍ഗങ്ങള്‍ നിരവധിയാണ്. ഇതെല്ലാം മറച്ചുവച്ച്, അഭിഭാഷകരുടെ പേരില്‍ പൊതുജനത്തെ കൊള്ളയടിക്കുന്ന വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം. തൃശൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എം.വി.ജോസ്, സെക്രട്ടറി അഡ്വ. സി.ടി. ഷാജി, അഡ്വ. സി.ജെ. ഡെന്നി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts