ഗള്‍ഫാര്‍ മൊഹമ്മദ് അലി ജയില്‍ മോചിതനായി

aliമസ്കറ്റ്: പ്രമുഖ വ്യവസായിയും ഗള്‍ഫാര്‍ സ്ഥാപനങ്ങളുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഗള്‍ഫാര്‍ മൊഹമ്മദ് അലി ജയില്‍ മോചിതനായി. റംസാന്‍ വ്രത മാസം പ്രമാണിച്ച് ഒമാന്‍ ഭരണാധികാരി ഹസുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായിദ് നല്‍കുന്ന പൊതുമാപ്പു പ്രകാരമാണ് ഇദ്ദേഹം മോചിതനായത്.

രണ്ടു വര്‍ഷം മുമ്പ് ഉന്നതരായ സ്വദേശികള്‍ ഉള്‍പ്പെടെയുള്ള എണ്ണ പ്രകൃതി വാതക ജോലികളുടെ കരാറുമായി ബന്ധപ്പെട്ട് മസ്കറ്റ് പ്രൈമറി കോടതിയുടെ വിധിയെ തുടര്‍ന്നാണ് മുഹമ്മദ് അലിക്ക് അഞ്ചു കേസുകളിലായി 15 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചത്.

ഒമാനില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ക്ക് ജോലി നല്‍കിയിട്ടുള്ള സ്ഥാപനമാണ് തൃശൂര്‍ തളിക്കുളം സ്വദേശിയായ മൊഹമ്മദ് അലിയുടേത്. ഇന്നത്തെ ഒമാന്‍ രാജ്യത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കാണ് ഗള്‍ഫാര്‍ വഹിച്ചിട്ടുള്ളത്. 1972 ല്‍ ഒരു ചെറിയ നിര്‍മാണ കമ്പനിയില്‍ നിന്നു തുടങ്ങിയ സ്ഥാപനം നാലു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഇരുപത്തയ്യായിരം കുടുംബങ്ങള്‍ക്ക് അത്താണിയായിട്ടുണ്ട്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Related posts