ചാത്തന്നൂര്‍ പോളച്ചിറ ഏലായില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി; വിഷം കലര്‍ത്തിയതായി സംശയം

KLM-FISHചാത്തന്നൂര്‍: ചിറക്കറ പോളച്ചിറ ഏലായിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഏലായില്‍ വിഷം കലര്‍ത്തിയതാണെന്ന് സംശയം ഉയരുന്നു. കരിമീന്‍, വരാല്‍, കൊറുവ, കൈതക്കോര തുടങ്ങിയ നാടന്‍ ഇനത്തില്‍പ്പെട്ട ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. അഴുകിയ മത്സ്യത്തില്‍ നിന്നുയരുന്ന ദുര്‍ഗന്ധം സമീപ്രദേശത്ത് ഏറെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. വിഷാംശം ജലത്തില്‍ കലര്‍ന്നിട്ടുണ്ടെങ്കില്‍ മത്സ്യ സമ്പത്ത് അന്യം നിന്നുപോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകും. ദേശാടന പക്ഷികളുടെ സങ്കേതമായ പോളച്ചിറയില്‍ വരും കാലങ്ങളില്‍ ഇവയുടെ ആവാസമേഖലയ്ക്ക് തന്നെ നാശം സംഭവിക്കാനും സാധ്യതയുണ്ട്. ചിറക്കര പഞ്ചായത്ത് മൂന്ന് ലക്ഷത്തി അയ്യായിരം രൂപയ്ക്കാണ് പോളച്ചിറയിലെ മത്സ്യം ലേലം ചെയ്തിരുന്നത്.

ലേലം കൊണ്ടവര്‍ കഴിഞ്ഞ മാസം ആറു മുതലാണ് ഇവിടെ നിന്ന് മത്സ്യം പിടിച്ച് വില്‍പന നടത്തിത്തുടങ്ങിയത്. ഒരു മാസത്തെ കാലാവധി അവശേഷിക്കാന്‍ ഒരാഴ്ച അവശേഷിക്കവേയാണ് ജലാശയത്തില്‍ വിഷം കലര്‍ത്തിയതായി സംശയിക്കുന്നത്. ഇതേത്തുടര്‍ന്ന് ലേലംകൊണ്ടവര്‍ ചിറക്കര പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ മുതല്‍ കരിമീന്‍ കൂട്ടങ്ങള്‍ ചത്തുപൊങ്ങിയിരുന്നു. എന്നാല്‍ പോളച്ചിറയില്‍ നടുത്തോടു നിര്‍മിക്കുന്നതിനാല്‍ വെള്ളത്തില്‍ അമിതമായി ചെളി കലര്‍ന്നതാവാം കാരണമെന്നാണ് കരുതിയിരുന്നത്. ഇന്നലെ രാവിലെയോടെയാണ് മറ്റ് മത്സ്യങ്ങളും ചത്തുതുടങ്ങിയത്.

മത്സ്യം ലേലം പിടിച്ചവരുടെ അനുവാദമില്ലാതെ ഏതാനും ചിലര്‍ പോളച്ചിറയില്‍ നിന്ന് മീന്‍പിടിക്കാന്‍ ശ്രമിച്ചത് തടഞ്ഞതുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഏതാനും ദിവസം മുമ്പ് സംഘര്‍ഷം ഉണ്ടായിരുന്നു.ഇതിന്റെ തുടര്‍ച്ചയായാകാം ജലാശയത്തില്‍ വിഷം കലര്‍ത്തിയതെന്നാണ് സംശയം. അതേസമയം പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ജലത്തിന്റെ സാമ്പിള്‍ എടുത്ത് പരിശോധന നടത്താനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടില്ല. പോളച്ചിറ വറ്റിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ വിഷം കലര്‍ന്ന വെള്ളം ഇതിനകം ഒഴുകിപ്പോയിട്ടുമുണ്ടാകാം. ചത്തുപൊന്തിയ മീനുകളെ പരിശോധന നടത്തി വിഷാംശം ഉണ്ടെങ്കില്‍ കണ്ടുപിടിക്കാമെന്നാണ് അധികൃതരുടെ പക്ഷം

Related posts