ചീറ്റിംഗ് അല്ല, ടീച്ചിംഗ്!

we-chat വി.ആര്‍. ഹരിപ്രസാദ്

ചാറ്റിംഗ് എന്നു കേള്‍ക്കുന്നതേ എന്തോ തരം ചീറ്റിംഗ് ആണെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കു പ്രത്യേകിച്ചും. യാഹൂവിന്റെ കാലം കഴിഞ്ഞതോടെ ഫേസ്ബുക്ക് മെസഞ്ചറും വാട്ട്‌സ്ആപ്പും ഹാങ്ഔട്ടുമൊക്കെയാണ് ചാറ്റിംഗ് ഉപാധികള്‍. നൂറുകണക്കിന് ചാറ്റ് ആപ്ലിക്കേഷനുകള്‍ വേറെയുമുണ്ട്- വീഡിയോ ചാറ്റ് ഉള്‍പ്പെടെ. ഇതിനെ ഒന്നിനെയും സംശയദൃഷ്ടിയോടെയല്ലാതെ കാണാന്‍ മുതിര്‍ന്നവര്‍ക്കു കഴിയാറില്ല. കാരണം മറ്റൊന്നുമല്ല, അവയുണ്ടാക്കിയേക്കാവുന്ന പൊല്ലാപ്പുകള്‍തന്നെ.

നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കാം, ഉറ്റവരുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്താം, ഭാഷ നന്നാക്കാം (ഇമോട്ടിക്കോണുകള്‍ ഉപയോഗിച്ചുള്ള ചാറ്റിംഗില്‍ അല്ല) തുടങ്ങിയ ഒട്ടേറെ ഗുണവശങ്ങളുണ്ട് ചാറ്റിംഗിന്. ചാറ്റ് ആപ്ലിക്കേഷനായ വീചാറ്റ് ചൈനയില്‍ എന്താണ് ചെയ്യുന്നതെന്നുകൂടി കേട്ടുനോക്കാം.

ഴാങ് സിഹാവോ എന്ന കുട്ടി ഏഴാം ക്ലാസുകാരനാണ്. സ്പ്രിംഗ് സെമസ്റ്റര്‍ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങള്‍ ആയിട്ടേയുള്ളൂ. സ്കൂളില്‍നിന്നു വന്ന് വൈകുന്നേരം ഏഴുമണിയായപ്പോള്‍ അവന്റെ അമ്മയുടെ മൊബൈലില്‍ ഒരു വീചാറ്റ് മെസേജ് എത്തി. കൈകൊണ്ട് എഴുതി തയാറാക്കിയ മൂന്നു ജ്യോമെട്രി പ്രോബ്ലംസിന്റെ സ്കാന്‍ ചെയ്ത ഇമേജാണ് മെസേജില്‍. അവന് അന്നു ചെയ്യാനുള്ള ഹോം വര്‍ക്കാണത്! സ്കൂള്‍ വീട്ടിലേക്കെത്തുന്നവിധം!!

2011ല്‍ വീചാറ്റ് എന്ന ആപ്പ് പുറത്തിറങ്ങിയതുമുതല്‍ ചൈനയില്‍ അത് ഏറെ ജനപ്രിയമാണ്. മറ്റു പല സോഷ്യല്‍ നെറ്റ്‌വര്‍ുകള്‍ക്കും ആപ്പുകള്‍ക്കും അവിടെ വിലക്കുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും. 65 കോടിയോളം ആക്ടീവ് യൂസര്‍മാര്‍ വീചാറ്റിനുണ്ട് എന്നാണ് കണക്ക്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താന്‍ ഇതിനെ എങ്ങനെ ഉപയോഗിക്കാം എന്നുകൂടി ചിന്തിച്ചു അവര്‍. അങ്ങനെയാണ് തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ് ക്വിങ് പ്രവിശ്യയിലെ നഴ്‌സറികള്‍ മുതല്‍ മിഡില്‍ സ്കൂള്‍ വരെയുള്ളവയോട് വരുന്ന ജൂണിനകം ഒഫിഷ്യല്‍ വീചാറ്റ് അക്കൗണ്ട് തുറക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിന്റെ ഭാഗമായി വന്നതാണ് നാം മുമ്പുകണ്ട മെസേജും.

കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താന്‍ രക്ഷിതാക്കളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെട്ട അധ്യാപകര്‍ക്ക് വലിയ സഹായമായി ഇത്. ഹോം വര്‍ക്ക്, സ്കൂളിലെ കുട്ടികളുടെ പെരുമാറ്റം എന്നിവയെക്കുറിച്ചെല്ലാം ആപ്പ് വഴി രക്ഷിതാക്കളെ വിവരമറിയിക്കാം. ഗ്രൂപ്പ് ചാറ്റിന്റെ സൗകര്യങ്ങളും ലഭിക്കും.

അതേസമയം കുട്ടികളുടെ സ്വകാര്യതയ്ക്ക് കോട്ടമുണ്ടാക്കുമെന്ന വാദമുള്ളവരുമുണ്ട്. ഒരാള്‍ ചെയ്ത ഹോം വര്‍ക്ക് ഇതേ ആപ്പ് വഴിതന്നെ എല്ലാവരും കോപ്പി ചെയ്യുന്നുവെന്ന പരാതിയും ഉയര്‍ന്നുവന്നിട്ടുണ്ട്. ഗുണവശങ്ങള്‍ മാത്രം എടുക്കുക എന്നതാണ് എന്തായാലും ഇക്കാര്യത്തില്‍ ചെയ്യാനുള്ളത്.

തുടക്കത്തില്‍ രക്ഷിതാക്കളില്‍ പലര്‍ക്കും വീചാറ്റ് ഉപയോഗിക്കാവുന്ന നല്ല ഫോണുകളുണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ എല്ലാവരും സ്മാര്‍ട്ട്‌ഫോണുകളിലേക്കു മാറുകയാണെന്നും അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയിലാണോ സ്മാര്‍ട്ട്‌ഫോണിനു പഞ്ഞം!

Related posts